1. News

അദാലത്ത് വേദിയിൽ കർഷകർക്ക് കൈത്താങ്ങായി മന്ത്രിമാർ

നെടുമങ്ങാട് കാർഷിക ബ്ലോക്കിലെ കർഷകരുടെ നീറുന്ന പ്രശ്നങ്ങൾക്ക് കൈത്താങ്ങായി കൃഷിവകുപ്പ് മന്ത്രി പി പ്രസാദും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിലും.

Arun T
കൃഷിവകുപ്പ് മന്ത്രി പി പ്രസാദും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിലും കാർഷിക അദാലത്തിൽ
കൃഷിവകുപ്പ് മന്ത്രി പി പ്രസാദും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിലും കാർഷിക അദാലത്തിൽ

നെടുമങ്ങാട് കാർഷിക ബ്ലോക്കിലെ കർഷകരുടെ നീറുന്ന പ്രശ്നങ്ങൾക്ക് കൈത്താങ്ങായി കൃഷിവകുപ്പ് മന്ത്രി പി പ്രസാദും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിലും. നെടുമങ്ങാട് ടൗൺഹാളിൽ ശനിയാഴ്ച രാവിലെ 9 മണിക്ക് നടന്ന കാർഷിക അദാലത്തിൽ കർഷകരുടെ പരാതികളും നിവേദനങ്ങളും മന്ത്രിമാർ പരിശോധിക്കുകയും, വേദിയിൽ വച്ച് തന്നെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയും ചെയ്തു.

കാർഷിക അദാലത്തിൽ ഓൺലൈൻ ആയി ലഭിച്ച 36 പരാതികളും വേദിയിൽ നേരിട്ട് ലഭിച്ച 2 പരാതികളും കൃഷി മന്ത്രി പരിശോധിക്കുകയും അദാലത്ത് വേദിയിലെത്തിയ 14 കർഷകരെ നേരിൽ കേൾക്കുകയും ചെയ്തു. തീർപ്പ് കൽപ്പിക്കാൻ കഴിയുന്ന എല്ലാ പരാതികൾക്കും വേദിയിൽ തന്നെ പരിഹാരം കാണുകയും ശേഷിക്കുന്ന പരാതികൾ ഉടനെ പരിഹരിക്കുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ വേദിയിൽ വച്ച് തന്നെ കൃഷിമന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നൽകുകയും ചെയ്തു.

ഹോർട്ടിക്കോർപ്പിൽ നിന്നും കേരളത്തിലെ 9853 കർഷകർക്ക് നൽകേണ്ടുന്ന മുഴുവൻ കുടിശിക തുകയായ 4.77 കോടി രൂപ നെടുമങ്ങാട് കൃഷിദർശന്റെ ഭാഗമായി നൽകുന്നതിനുള്ള നടപടികൾ പൂർത്തിയാക്കി. ജനുവരി 31 നുള്ളിൽ മുഴുവൻ തുകയും കർഷകരുടെ അക്കൗണ്ടിലേക്ക് നൽകും. കൃഷിദർശൻ അദാലത്ത് വേദിയിൽ ലഭിച്ച കുടിശിക തുക അനുവദിക്കണമെന്ന പതിനഞ്ചോളം അപേക്ഷകൾക്ക് തീർപ്പ് കൽപ്പിക്കുകയായിരുന്നു കൃഷി മന്ത്രി. ഹോർട്ടിക്കോർപ്പിൽ നിന്നും തുക ലഭിക്കാനുള്ള നെടുമങ്ങാട് കാർഷിക ബ്ലോക്കിലെ കർഷകർക്കും ഈ നടപടിയുടെ ഗുണം ലഭിക്കും. 77.25 ലക്ഷം രൂപയാണ് നെടുമങ്ങാട് വേൾഡ് മാർക്കറ്റിൽ ഉൽപ്പന്നങ്ങൾ നൽകിയ 239 കർഷകർക്ക് ലഭിക്കുക. കൂടാതെ വെമ്പായം വിപണിയിൽ ഉൽപ്പന്നങ്ങൾ നൽകിയ 102 കർഷകർക്ക് ലഭിക്കേണ്ട 8.34 ലക്ഷം രൂപയും ഇങ്ങനെ നൽകും.

ബ്ലോക്കിലെ കർഷകർ ഉന്നയിച്ച പ്രധാന പ്രശ്നമായ വന്യ ജീവി ആക്രമണം കുറയ്ക്കുന്നതിന് സോളാർ വേലി, ജൈവവേലി, ജൈവ വികർഷണി, മറ്റു ജൈവ നിയന്ത്രണ മാർഗങ്ങൾ തുടങ്ങിയവ ചെയ്യുന്നതിന് 40 ലക്ഷം രൂപക്കുള്ള പുതിയ ഒരു പദ്ധതി നെടുമങ്ങാട് കാർഷിക ബ്ലോക്കിന് വേണ്ടി മന്ത്രി അനുവദിച്ചു. കൂടാതെ 2023-24 കാലയളവിൽ ആർ കെ വി വൈ പദ്ധതി പ്രകാരം വന്യമൃഗ ശല്യം കുറയ്ക്കുന്നതിനുള്ള ഒരു ബൃഹത് പദ്ധതി കൂടി ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നതാണ് എന്നും മന്ത്രി അറിയിച്ചു. കുരങ്ങ് പോലുള്ള കൃഷിയെ ഉപദ്രവിക്കുന്ന മറ്റു ജീവികളെ കെണി/കൂട് വെച്ച് പിടിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് വനം വകുപ്പ് ഉദ്യോഗസ്ഥർക്കും മന്ത്രി നിർദ്ദേശങ്ങൾ നൽകി.

കരകുളം കൃഷിഭവന്റെ ഒരു എക്സ്റ്റൻഷൻ സെന്റർ വട്ടപ്പാറയിൽ ആരംഭിക്കുന്നതിനുള്ള സർക്കാർ ഉത്തരവ് വേദിയിൽ വച്ച് തയ്യാറാക്കി. കരകുളം പഞ്ചായത്തിലെ നാലു വാർഡിൽ നിന്നായി 550 ഓളം കർഷകർക്ക് ഇതിലൂടെ കൃഷിവകുപ്പിന്റെ സേവനങ്ങൾ എളുപ്പത്തിൽ എത്തിക്കാൻ കഴിയും. ഒരു ലക്ഷം യുവജനങ്ങൾക്കുള്ള തൊഴിൽദാന പദ്ധതിയിലൂടെ ബ്ലോക്കിലെ 55 കർഷകർക്ക് 23.14 ലക്ഷം രൂപ കൃഷിദർശൻ പരിപാടിയുടെ ഭാഗമായി വിതരണം ചെയ്യുന്നതിന് മന്ത്രി വേദിയിൽ നടപടി സ്വീകരിച്ചു. കൂടാതെ രണ്ട് കർഷകർക്ക് മരണാനന്തര ആനുകൂല്യവും ഈ പദ്ധതിയിൽ നൽകുന്നതിനുള്ള നടപടികൾ പൂർത്തിയാക്കി. നെടുമങ്ങാട് കൃഷിഭവൻ പരിധിയിൽ ഒരു ഇക്കോഷോപ്പ് സ്ഥാപിക്കുന്നതിനുള്ള കൃഷി ഡയറക്ടറുടെ ഉത്തരവും പുറപ്പെടുവിച്ചു. കൃഷിക്ക് വേണ്ടി ജലസേചന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് മന്ത്രി വേദിയിൽ നിർദ്ദേശങ്ങൾ നൽകി.

അദാലത്തിൽ മന്ത്രിമാരോടൊപ്പം കൃഷിവകുപ്പ് സെക്രട്ടറി ബി അശോക് ഐഎഎസ്, കൃഷി ഡയറക്ടർ ടി വി സുഭാഷ് ഐഎഎസ്, മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പ് ഡയറക്ടർ സുബ്രഹ്മണ്യൻ എസ് ഐഐഎസ്, ഡബ്ല്യുടിഒ സ്പെഷ്യൽ ഓഫീസർ ആരതി എൽ ആർ ഐഇഎസ്, കാർഷിക വില നിർണയ ബോർഡ് ചെയർമാൻപി രാജശേഖരൻ, കൃഷി അഡീഷണൽ സെക്രട്ടറി സാബിർ ഹുസൈൻ, കൃഷി അഡീഷണൽ ഡയറക്ടർമാർ, കാർഷിക സർവകലാശാലയിലെ വിദഗ്ധർ, ഉദ്യോഗസ്ഥർ, മറ്റു വകുപ്പിലെ ഉദ്യോഗസ്ഥർ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.

English Summary: ministers on hearing the problems of farmers

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds