1. സപ്ലൈകോ ഓണം ഫെയർ ആഗസ്റ്റ് 25 മുതൽ ആരംഭിക്കും. സംസ്ഥാനത്തെ എല്ലാ ജില്ലാകേന്ദ്രങ്ങളിലും 10 ദിവസം നീണ്ടുനിൽക്കുന്ന മെഗാ ഓണം ഫെയറുകളും, 140 നിയമസഭാ മണ്ഡലങ്ങളിലായി അഞ്ചുദിവസം നീളുന്ന ഫെയറുകളും നടത്തും. ആഗസ്ത് 25 മുതൽ സഞ്ചരിക്കുന്ന ഓണച്ചന്തകളിലൂടെ അരിയും ഭക്ഷ്യവസ്തുക്കളും ബ്രാൻഡഡ് ഉത്പന്നങ്ങളും ഉൾപ്രദേശങ്ങളിലേക്കും എത്തിക്കുമെന്നും ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ അറിയിച്ചു. ഓണക്കാലത്ത് 13 ഇനങ്ങൾ സബ്‌സിഡി നിരക്കിൽ ലഭ്യമാക്കും. അരി, വെളിച്ചെണ്ണ തുടങ്ങിയവ ന്യായവിലയ്ക്കും സപ്ലൈകോയിലൂടെ ലഭ്യമാക്കുന്നതാണ്. നിലവിൽ ഒരു റേഷൻ കാർഡിന് 8 കിലോ ഗ്രാം അരിയാണ് സബ്‌സിഡി നിരക്കിൽ സപ്ലൈകോ വില്പനശാലകളിലൂടെ വിതരണം ചെയ്യുന്നത്. ഓണക്കാലത്ത് ഇതിനുപുറമേ കാർഡൊന്നിന് 20 കിലോ പച്ചരിയോ/പുഴുക്കലരിയോ 25 രൂപ നിരക്കിൽ സ്‌പെഷ്യൽ അരിയായി ലഭ്യമാക്കും. കൂടാതെ അരി, വെളിച്ചെണ്ണ എന്നിവ ന്യായവിലയ്ക്ക് സപ്ലൈകോയിലൂടെ ലഭ്യമാക്കും. പിങ്ക് (പി.എച്ച്.എച്ച്) കാർഡിന് നിലവിലുള്ള സൗജന്യ അരി വിഹിതത്തിന് പുറമെ 5 കിലോഗ്രാം അരി 10.90 രൂപ നിരക്കിലും നീല (എൻ.പി.എസ്) കാർഡിന് നിലവിലുള്ള അരി വിഹിതത്തിന് പുറമെ 10 കിലോഗ്രാം അരി 10.90 രൂപ നിരക്കിലും വെള്ള (എൻ.പി.എൻ.എസ്) കാർഡിന് ആകെ 15 കിലോഗ്രാം അരി 10.90 രൂപ നിരക്കിലും ലഭ്യമാക്കുന്നതാണ്.
2. മലമ്പുഴ സർക്കാർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൻറ ആഭിമുഖ്യത്തിൽ പോത്ത് വളർത്തൽ എന്ന വിഷയത്തിൽ ഓഗസ്റ്റ് 6-ാം തീയതി രാവിലെ പത്ത് മണി മുതൽ വൈകുന്നേരം അഞ്ച് മണി വരെ അടിസ്ഥാന പരിശീലനം സംഘടിപ്പിക്കുന്നു. പരിശീലനത്തിൽ പങ്കെടുക്കുന്നവർ 0491- 2815454 എന്ന നമ്പറിൽ ഓഫീസ് പ്രവൃത്തി ദിവസങ്ങളിൽ രാവിലെ പത്ത് മുതൽ വൈകീട്ട് അഞ്ച് വരെയുള്ള സമയത്ത് വിളിച്ച് മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. പരിശീലന സമയത്ത് ആധാർ കാർഡിന്റെ പകർപ്പ് ഹാജരാക്കേണ്ടതാണ്.
3. സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്രകലാവസ്ഥാവകുപ്പ്. എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പായ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, മലപ്പുറം, പാലക്കാട് ജില്ലകളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയായ ഓറഞ്ച് അലർട്ടും മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയായ യെല്ലോ അലർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ബംഗാൾ ഉൾക്കടലിൽ തെക്കൻ തമിഴ്നാട് തീരത്തോട് ചേർന്ന് സ്ഥിതിചെയ്യുന്ന ചക്രവാത ചുഴിയുടെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ കനക്കുന്നത്. മഴയ്ക്കൊപ്പം മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഏർപ്പെടുത്തിയ മത്സ്യബന്ധന വിലക്ക് തുടരുകയാണ്.