Updated on: 27 April, 2020 8:51 PM IST
തയ്യാറാക്കിയത് -- എം.ഷരീഫ്, രാജേഷ്.കെ.എസ്, നസ്‌റിന്‍ നിസാര്‍, റെജി ജേക്കബ് തോമസ്  ഐസിഎആര്‍-കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനം പ്രാദേശിക കേന്ദ്രം, കൃഷ്ണപുരം,കായംകുളം, ഇമെയില്‍-hishareefa@gmail.com    

കേരളത്തിലെ തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയുള്ള കാറ്റുവീഴ്ച ബാധിതപ്രദേശങ്ങളില്‍ ഏറ്റവും കൂടുതല്‍ ഡിമാന്‍ഡുള്ള ഒരു തെങ്ങിന്റെ സങ്കരയിനമാണ് കല്‍പ്പസങ്കര(kalpasankara).

കാറ്റുവീഴ്ച രോഗം രൂക്ഷമായ പ്രദേശങ്ങളില്‍ അപൂര്‍വ്വമായി ലഭിക്കുന്ന രോഗവിമുക്തവും അത്യത്പ്പാദനക്ഷമതയുള്ളതുമായ പശ്ചിമതീര നെടിയ ഇനത്തില്‍ നിന്നും പരാഗരേണുക്കള്‍(pollen) ശേഖരിച്ച് ചാവക്കാട് കുറിയ പച്ച മാതൃവൃക്ഷവുമായി പരാഗണം(pollination) ചെയ്ത് ഉത്പ്പാദിപ്പിക്കുന്ന സങ്കരയിനങ്ങള്‍ക്ക് (hybrid)അത്യുത്പാദനശേഷിക്കുപുറമെ രോഗത്തെ ചെറുത്തു നില്‍ക്കാനുള്ള കഴിവുമുണ്ടെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.

കാറ്റുവീഴ്ച രോഗബാധയുള്ള തെങ്ങില്‍ നിന്നു പോലും സാമാന്യം നല്ല വിളവ് ലഭിക്കുമെന്നതാണ് ഈ ഇനത്തിന്റെ ആവശ്യകത വര്‍ധിപ്പിക്കാന്‍ പ്രധാന കാരണം. ഈ ഇനത്തിന്റെ ശരാശരി വിളവ് വര്‍ഷത്തില്‍ 89 നാളീകേരമാണ്.
കൂടാതെ, കല്‍പ്പസങ്കര എന്ന ഈ സങ്കരയിനം 13 വര്‍ഷമാകുമ്പോള്‍ ഏകദേശം 3.80 മീറ്ററോളം മാത്രമെ ഉയരം വയ്ക്കുകയുള്ളു. നട്ട് നാല് വര്‍ഷം കഴിയുമ്പോള്‍ കായ്ഫലം തന്നു തുടങ്ങുന്ന ഈ ഇനത്തിന് അധികം ഉയരം വയ്ക്കാത്തതിനാല്‍ വിളവെടുക്കാന്‍ എളുപ്പമാണ്. ഇവയുടെ കരിക്കില്‍(tender coconut) നിന്നും നല്ല മധുരമുള്ള ഇളനീരും (373 മില്ലിലിറ്റര്‍) ലഭിക്കും.
 

വിത്തുത്പ്പാദനം കൂട്ടണം

കാറ്റുവീഴ്ച ബാധിത പ്രദേശങ്ങളില്‍ മാത്രം പ്രതിവര്‍ഷം ശരാശരി ഒന്നര ലക്ഷം സങ്കരയിനം തെങ്ങിന്‍ തൈകളുടെ ആവശ്യകതയാണ് കേരളത്തിലുള്ളത്. എന്നാല്‍ ശരിയായ പരാഗണ പ്രക്രിയയിലൂടെ പരമാവധി 5000-7500 തൈകള്‍ മാത്രമാണ്  CPCRI ക്ക് ഉത്പാദിപ്പിക്കാന്‍ സാധിക്കുന്നത്.
ചാവക്കാട് കുറിയ ഇനം മാതൃവൃക്ഷങ്ങള്‍ കൃഷിക്കാരുടെ പുരയിടങ്ങളില്‍ ലഭ്യമാണെങ്കിലും മാതൃവൃക്ഷങ്ങള്‍ പല സ്ഥലങ്ങളില്‍ നില്‍ക്കുന്നതുകൊണ്ട് വിത്തുത്പ്പാദന കേന്ദ്രങ്ങളില്‍ ചെയ്യുന്നത് പോലെ സുഗമമായി കൃത്രിമ പരാഗണം നടത്താന്‍ ബുദ്ധിമുട്ടാണ്. മാത്രവുമല്ല, കൃത്രിമപരാഗണം നടത്തുന്നതിന് വിദഗ്ധരായ തെങ്ങുകയറ്റക്കാരുടെ ലഭ്യതക്കുറവ് മൂലം വന്‍തോതിലുള്ള സങ്കരയിനം തൈ ഉത്പാദനം സാധ്യവുമല്ല.
 
2. Components for  ground pollination

യന്ത്രവത്കൃത പോളിനേഷന്‍

 ഇത് പരിഹരിക്കാന്‍ യന്ത്ര സഹായത്താല്‍ താഴെ നിന്നും കൃത്രിമ പരാഗണം നടത്തുന്നതിനുള്ള ഒരു സംവിധാനം സിപിസിആര്‍ഐയിലെ ദേവകുമാറും സംഘവും 2018ല്‍ വികസിപ്പിച്ചിരുന്നു. ഇതിന്റെ കൂടുതല്‍ കാര്യക്ഷമമായതും ചെലവ് കുറഞ്ഞതുമായ പരിഷ്‌ക്കരിച്ച മാതൃക കായംകുളത്തെ കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനത്തില്‍ വികസിപ്പിച്ചിട്ടുണ്ട്. ഡിX ടി സങ്കരണ പ്രക്രിയക്കായി വികസിപ്പിച്ച ഈ സാങ്കേതിക വിദ്യയെകുറിച്ചുള്ള വിവരണമാണ് ചുവടെ കൊടുത്തിരിക്കുന്നത്.
 

പരാഗണ സംവിധാനം

 സാധാരണയായി കൃത്രിമ പരാഗണം ചെയ്യുന്നതിനായി പരാഗണ സഞ്ചി,കത്തി,പൂമ്പൊടി പൂശാനുള്ള പോളന്‍ ആപ്ലിക്കേറ്റര്‍ (pollen applicator) ,ആണ്‍ പൂക്കളില്‍ നിന്നും പൂമ്പൊടി തയ്യാറാക്കാനായി ഇങ്കുബേറ്റര്‍ (Incubator) ,പൂമ്പൊടി സൂക്ഷിക്കാനായി ഡെസിക്കേറ്റര്‍(Dessicator) എന്നീ ഉപകരണങ്ങളാണ് ഉപയോഗിക്കുന്നത്.
താഴെ നിന്നുള്ള പരിഷ്‌ക്കരിച്ച കൃത്രിമ സങ്കരണ പ്രക്രിയയില്‍ പരാഗണ സഞ്ചിയുമായി ബന്ധിപ്പിച്ച് 8 മില്ലിമീറ്റര്‍ വ്യാസമുള്ള പിവിസി ട്യൂബ്, താഴെ നിന്നും പൂമ്പൊടി-ടാല്‍ക് മിശ്രിതം പൂങ്കുലയിലെത്തിക്കാനായി കൈകൊണ്ട് പ്രവര്‍ത്തിപ്പിക്കാനാവുന്ന 5 ലിറ്റര്‍ ശേഷിയുള്ള പ്രഷര്‍ സ്‌പ്രേയര്‍, പരിഷ്‌ക്കരിച്ച പരാഗണ സഞ്ചിയുടെ മുകള്‍ഭാഗത്തായി ഘടിപ്പിച്ച 6 മില്ലി മീറ്റര്‍ മൈക്രോസ്പ്രിങ്ക്‌ളര്‍ എന്നിവ ഉള്‍പ്പെടുന്നു. പരാഗണ സഞ്ചിയുടെ ഉള്ളിലുള്ള പെണ്‍പൂക്കളില്‍ ഒരേ അളവില്‍ പൂമ്പൊടി ടാല്‍ക്ക് മിശ്രിതം വിതറുന്നത് എളുപ്പമാക്കാന്‍ മൈക്രോസ്പ്രിങ്ക്‌ളര്‍ സഹായിക്കുന്നു.
 

പരാഗണ പ്രക്രിയ

 വിരിഞ്ഞ പൂങ്കുലയിലെ ആണ്‍പൂക്കള്‍ നീക്കം ചെയ്ത് (വിപുംസീകരണം) പൂങ്കുല പരാഗണ സഞ്ചി ഉപയോഗിച്ച് മൂടുന്നതാണ് കൃത്രിമ പരാഗണ പ്രക്രിയയുടെ ആദ്യ പടി.പെണ്‍പൂക്കള്‍ പാകമാകുമ്പോള്‍ തെരഞ്ഞെടുത്ത പിതൃവൃക്ഷങ്ങളില്‍ നിന്നും ശേഖരിച്ചു തയ്യാറാക്കിയ പൂമ്പൊടി ടാല്‍ക് പൗഡറുമായി 1: 6 എന്ന അനുപാതത്തില്‍ കലര്‍ത്തി പൂമ്പൊടി പൂശാനുപയോഗിക്കുന്ന ഉപകരണത്തില്‍ നിറച്ച് കൃത്രിമ പരാഗണം നടത്തുന്നു.
കുറിയ ഇനങ്ങളില്‍ പെണ്‍ദശ ഏകദേശം രണ്ടാഴ്ച വരെ നീണ്ടുനില്‍ക്കുന്നതിനാല്‍ പരാഗണ പ്രക്രിയ 8-10 ദിവസം വരെ തുടരണം. പെണ്‍പൂക്കളുടെ അഗ്രഭാഗം തവിട്ടുനിറമാകുമ്പോള്‍ പരാഗണസഞ്ചി മാറ്റി പൂങ്കുല ലേബല്‍ ചെയ്യണം.
 
3. Unit for ground pollination

സാങ്കേതികത ഇങ്ങിനെ

 താഴെ നിന്നുള്ള പരാഗണ പ്രക്രിയയില്‍ വിപുംസീകരണത്തിനു ശേഷം പിവിസി ട്യൂബുമായി ബന്ധിപ്പിച്ച പരാഗണ സഞ്ചി ഉപയോഗിച്ച് പൂങ്കുല പൊതിയുന്നു. പൂമ്പൊടി സ്വീകരിക്കാനുള്ള പെണ്‍പൂക്കളുടെ ഉപരിതലത്തില്‍ ഒരു തരത്തിലും സ്പര്‍ശിക്കാത്ത വിധത്തിലാവും തുണി സഞ്ചിയുടെ തയ്യല്‍ രീതി.
പെണ്‍പൂക്കള്‍ സജ്ജമായാല്‍ തയാറാക്കി വച്ചരിക്കുന്ന പൂമ്പൊടി ട്രേയില്‍ നിറയ്ക്കുന്നു. ഇതിന്റെ ഒരഗ്രം ഡലിവറി ട്യൂബിന്റെ അഗ്രവുമായി ബന്ധിപ്പിക്കുന്നു. മറ്റെ അഗ്രം നോസില്‍ മാറ്റിയ അഞ്ചുലിറ്റര്‍ ശേഷിയുള്ള സ്‌പ്രേയറിന്റെ പിവിസി ട്യൂബില്‍ ഘടിപ്പിക്കും. പിന്നീട് സ്‌പ്രേയറില്‍ വായു പമ്പുചെയ്ത് മര്‍ദ്ദം നല്‍കും.
അപ്പോള്‍ പൂമ്പൊടി-ടാല്‍ക് മിശ്രിതം പൈപ്പിലൂടെ ഉയര്‍ന്നു തുണി സഞ്ചിയില്‍ പൊതിഞ്ഞുവച്ചിരിക്കുന്ന പൂങ്കുലയില്‍ എത്തും. ഈ പ്രവൃത്തി തുടര്‍ച്ചയായി 6 മുതല്‍ 8 വരെ ദിവസങ്ങളില്‍ രാവിലെ 7 മണിക്കും 11 മണിക്കും ഇടയില്‍ ആവര്‍ത്തിക്കും. ഈ കാലയളവിനിടയില്‍ എല്ലാ മച്ചിങ്ങകളിലും പൂമ്പൊടി പതിക്കുകയും ചെയ്യും.

 കായ്പിടുത്തത്തില്‍ വര്‍ദ്ധന

 സിപിസിആര്‍ഐയുടെ വിവിധ കേന്ദ്രങ്ങളിലും പനവര്‍ഗ്ഗ വിളകളുടെ അഖിലേന്ത്യ ഏകോപിത ഗവേഷണ പദ്ധതിയുടെ വിവിധ പരീക്ഷണ ശാലകളിലും നടത്തിയ പഠനങ്ങളില്‍ ഇത്തരത്തിലുള്ള കൃത്രിമ പരാഗണം വഴി തെങ്ങുകളില്‍ കായ്പിടുത്തം 18.25 മുതല്‍ 25 ശതമാനം വരെ ലഭിക്കുന്നതായി കണ്ടു. ഇത് സാധാരണ രീതിയില്‍ കൃത്രിമ പരാഗണം വഴി ലഭിക്കുന്ന കായ്പിടുത്തവുമായി ഏറെക്കുറെ കിടപിടിക്കുന്നത് തന്നെയാണ്.

 പ്രയോജനങ്ങള്‍

 
  • നാളികേര നടീല്‍ വസ്തുക്കളുടെ ഉത്പ്പാദനച്ചിലവ് പൊതുവായും സങ്കരഇനങ്ങളുടേത് പ്രത്യേകിച്ചും ഈ സാങ്കേതികവിദ്യ വഴി കുറയ്ക്കാന്‍ സാധിക്കുന്നു
  • ഇതിന്റെ മറ്റൊരു മേന്മ കുറിയ ഇനങ്ങളുടെ ആരോഗ്യപരിപാലനമാണ് .താരതമ്യേന ദുര്‍ബലമായ ഇത്തരം വൃക്ഷങ്ങളില്‍ കൃത്രിമ പരാഗണം നടത്തുന്നതിന് തുടര്‍ച്ചയായി തൊഴിലാളികള്‍ കയറുമ്പോള്‍ ചവിട്ടേറ്റ് അവയുടെ മടലുകള്‍ ഒടിഞ്ഞ് അത് തെങ്ങുകളുടെ പൊതുവായ ആരോഗ്യത്തെ ബാധിക്കുന്നു. എന്നാല്‍ പുതിയ പരാഗണ രീതി പ്രകാരം ഒരു തെങ്ങില്‍ രണ്ടു പ്രാവശ്യം മാത്രം കയറിയാല്‍ മതി. ഒന്ന് ,പൂങ്കുലയില്‍ നിന്ന് ആണ്‍പൂക്കള്‍ നീക്കി സഞ്ചി ഉറപ്പിക്കുന്നതിനും രണ്ടാമത് സഞ്ചി നീക്കുന്നതിനും. എന്നാല്‍ പരമ്പരാഗത രീതിയില്‍ വിദഗ്ധ തെഴിലാളി കുറഞ്ഞത് എട്ടു പ്രാവശ്യമെങ്കിലും വിവിധ പ്രവൃത്തികള്‍ക്കായി തെങ്ങില്‍ കയറുന്നു.
  • നിലത്തുനിന്ന് പരാഗണം നടത്തുന്നതിനുള്ള ഒരു യൂണിറ്റിന് പരമാവധി 425 രൂപയാണ് ചിലവ്. ഈ യൂണിറ്റ് ഒരു വര്‍ഷം ആറു പൂങ്കുലകളില്‍ പരാഗണത്തിന് ഉപയോഗിക്കാം. അങ്ങിനെ വിലയിരുത്തുമ്പോള്‍ ഒരു പൂങ്കുലയില്‍ പരാഗണത്തിനായി വരുന്ന ചിലവ് 70 രൂപ മാത്രം. ഇത്തരത്തില്‍ ഈ മേഖലയില്‍ വൈദഗ്ധ്യം നേടിയ തൊഴിലാളികളുടെ സേവനം കൂടാതെ ഈ പരാഗണ പ്രക്രിയ നെടിയ ഇനങ്ങളിലും കുറിയ ഇനങ്ങളിലും കാര്യക്ഷമമായി നടത്താം. തുടര്‍ച്ചയായി ആറ് ദിവസത്തേക്ക് ആറു പ്രാവശ്യം തെങ്ങില്‍ കയറുന്നതിന് 50 രൂപ വച്ച് 300 രൂപ ചെലവ് വരുന്ന ജോലിക്ക് 70 രൂപ മാത്രമെ ഈ പുതിയ സംവിധാനത്തില്‍ ആവശ്യം വരുന്നുള്ളു. ഇങ്ങനെ കൃത്രിമ പരാഗണത്തിലൂടെയുള്ള കായ് പിടുത്തത്തിന് കുറവ് വരാതെ പരാഗണ പ്രക്രിയയുടെ ചിലവ് കുറയ്ക്കാം.
  • എണ്ണപ്പനയിലും ഈന്തപ്പനയിലും ഈ രീതി വിജയകരമായി അനുവര്‍ത്തിക്കാം. 
English Summary: Now farmers can produce hybrid coconut saplings, sankarayinam thengin thaikal ini karshakarkkum uthpadippikkam
Published on: 27 April 2020, 08:31 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now