1. 2025-26 സാമ്പത്തിക വർഷം നിലവിലുള്ള തെങ്ങുകളുടെ ഉത്‌പാദനവും ഉത്‌പാദനക്ഷമതയും മെച്ചപ്പെടുത്തുന്നതിനായി കർഷക പങ്കാളിത്തത്തോടെ ക്ലസ്റ്റർ അടിസ്ഥാനത്തിൽ നാളികേര വികസന ബോർഡ് നടപ്പിലാക്കുന്ന സമഗ്ര കേരവികസന പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. കേര കർഷക കൂട്ടായ്‌മകൾക്കും (Coconut Farmers Cluster-CFC), ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കർഷക ഉത്പാദക സംഘങ്ങൾക്കും (CPF/CPS) ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാവുന്നതാണ്. താല്പര്യമുള്ള കർഷക കൂട്ടായ്‌മകൾ ബോർഡിൻ്റെ നിബന്ധനകളും നിയമങ്ങളും പാലിച്ചുകൊണ്ടുള്ള നിർദിഷ്ട മാതൃകയിലുള്ള അപേക്ഷ ഫോറം പൂരിപ്പിച്ച് ആവശ്യമുള്ള രേഖകൾ സഹിതം ജൂലൈ 16-ാം തീയതി വൈകുന്നേരം 5 മണിക്ക് മുൻപായി നാളികേര വികസന ബോർഡിൻ്റെ കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന കേരഭവൻ ഓഫീസിൽ നേരിട്ടോ തപാൽ മുഖേനയോ എത്തിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0484 2376265, 2377267 എന്നീ ഫോൺ നമ്പരുകളിൽ ബന്ധപ്പെടുകയോ https://coconutboard.gov.in/docs/piccs-ker.pdf എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യാവുന്നതാണ്.
2. കണ്ണൂർ കക്കാട് റോഡിൽ ജില്ലാ ഹോമിയോ ആശുപത്രിയ്ക്ക് സമീപം പ്രവർത്തിക്കുന്ന മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ ജൂലൈ 18, 19 തീയതികളിൽ രാവിലെ 10.15 മുതൽ വൈകുന്നേരം അഞ്ച് മണി വരെ ആട് വളർത്തലിൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ജൂലൈ 17-ാം തീയതി വൈകുന്നേരം നാലു മണിക്ക് മുൻപായി പരിശീലന കേന്ദ്രത്തിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0497 2763473 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടുക.
3. സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. വടക്കൻ ജില്ലകളിലാണ് മഴ കനക്കാൻ സാധ്യത. ഇതിന്റെയടിസ്ഥാനത്തിൽ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. നാളെ തിരുവനന്തപുരം കൊല്ലം ഒഴികെയുള്ള എല്ലാ ജില്ലകളിലും മുന്നറിയിപ്പുകൾ നിലനിൽപ്പുണ്ട്. ഇടുക്കി, എറണാകുളം, തൃശൂർ, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയായ ഓറഞ്ച് അലേർട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. അതേസമയം മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും അറിയിപ്പിൽ പറയുന്നു. മധ്യപ്രദേശിനും പശ്ചിമബംഗാളിനും മുകളിലുള്ള ഇരട്ട ന്യൂനമർദത്തിന്റെ ഫലമായിട്ടാണ് സംസ്ഥാനത്ത് മഴ ശക്തമാകുന്നത്.