Updated on: 31 October, 2022 6:30 PM IST

1. സിറ്റി ഗ്യാസ് (City Gas Scheme) ഉടൻ വീടുകളിലെത്തും. പദ്ധതി ആദ്യം നടപ്പിലാക്കുക തിരുവനന്തപുരം ജില്ലയിലെ വെട്ടുകാട്, ശംഖുമുഖം മേഖലകളിലാണ്. വീടുകളിലും ഹോട്ടലുകളിലും പാചക വാതകം പൈപ്പുകളിലൂടെ എത്തിക്കുന്നതിനു വേണ്ടി നടപ്പിലാക്കുന്ന പദ്ധതിയാണ് സിറ്റി ഗ്യാസ്. ഇതിനായി തലസ്ഥാനത്ത് 40 കിലോമീറ്റർ പരിധിയിൽ പൈപ്പ് ലൈൻ സജ്ജീകരിക്കുകയും 20,000 വീടുകൾ രജിസ്റ്ററും ചെയ്തു. 1,500 വീടുകളിൽ നവംബർ ആദ്യ ആഴ്ച മുതൽ പാചകവാതകം ലഭ്യമാക്കുമെന്നാണ് സൂചന. കൊച്ചിയിൽ നിന്നും ദ്രവീകൃത രൂപത്തിൽ കൊച്ചുവേളിയിലെത്തിക്കുന്ന പ്രകൃതി വാതകം രൂപമാറ്റം വരുത്തി ടാങ്കറുകളിലാക്കി പൈപ്പ് ലൈൻ വഴി വീടുകളിലെത്തിക്കും. ഉപഭോക്താക്കൾക്ക് മീറ്ററും കണക്ഷനുമടക്കം തുടക്കത്തിൽ 7000 രൂപയോളമാണ് ചെലവ് വരിക. ഈ തുക തവണകളായി ഈടാക്കും.

ബന്ധപ്പെട്ട വാർത്തകൾ: 1400 കോടിയുടെ പദ്ധതി: മൂല്യവർധിത കൃഷിയ്ക്ക് കേന്ദ്രാനുമതി..കൂടുതൽ കൃഷിവാർത്തകൾ

2. ഭക്ഷ്യോൽപാദനരംഗത്ത് സ്വയം പര്യാപ്തത നേടുകയാണ് സർക്കാർ ലക്ഷ്യമെന്ന് ക്ഷീരവികസന മന്ത്രി ജെ.ചിഞ്ചുറാണി. തൃശൂരിൽ നടന്ന 100 കോഴിയും കൂടും പദ്ധതിയുടെ ബ്ലോക്ക് തല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. മതിലകം ബ്ലോക്ക് പഞ്ചായത്തിന്റെയും കേരള സംസ്ഥാന പൗൾട്രി വികസന കോർപറേഷന്റെയും നേതൃത്വത്തിലാണ് പദ്ധതി നടന്നത്. മുട്ട, മാംസം, പാൽ, പച്ചക്കറി തുടങ്ങിയവയുടെ ഉൽപാദന വർധനവിനായി നിരവധി പദ്ധതികളാണ് സർക്കാർ ആവിഷ്കരിച്ചിട്ടുള്ളതെന്നും പാലുൽപാദന മേഖലയിൽ സ്വയം പര്യാപ്തതയെന്ന ലക്ഷ്യം കേരളം ഉടൻ നേടുമെന്നും മന്ത്രി പറഞ്ഞു. 'കുഞ്ഞു കൈകളിൽ കോഴിക്കുഞ്ഞ്' എന്ന പദ്ധതിയുടെ ഭാഗമായി സ്കൂൾ കുട്ടികൾക്ക് കോഴിക്കുഞ്ഞും തീറ്റയും വിതരണം ചെയ്യുന്ന പദ്ധതി മതിലകം പഞ്ചായത്തിലെ സെന്റ് ജോസഫ് സ്കൂളിൽ വിജയകരമായി പൂർത്തിയായി.

3. ഓപ്പറേഷൻ യെല്ലോ പദ്ധതി വഴി തൃശൂരിൽ പിടികൂടിയത് അനർഹമായി കൈവശം വച്ചിരുന്ന 651 മുൻഗണന റേഷൻ കാർഡുകൾ. ഇവരിൽനിന്ന് 25 ലക്ഷത്തിലധികം രൂപ പിഴ ഈടാക്കി. ജില്ലയിലെ വിവിധ താലൂക്കുകളിൽ നിന്നും ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് മുൻഗണന കാർഡുകൾ പിടികൂടിയത്. ചാലക്കുടി താലൂക്കിൽ നിന്നാണ് ഏറ്റവും കൂടുതൽ കാർഡുകൾ പിടിച്ചെടുത്തത്.

അനർഹരെ ഒഴിവാക്കുക, പുതിയ ആളുകളെ മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ നടപ്പാക്കുന്ന പദ്ധതിയാണ് ഓപറേഷൻ യെല്ലോ. പിഴ നൽകാതെ മുൻഗണന കാർഡ് തിരിച്ചേൽപിക്കാൻ 2021 ജൂലൈ വരെ ജനങ്ങൾക്ക് അവസരം നൽകിയിരുന്നു. എന്നാൽ അതിനു ശേഷവും അർഹതയില്ലാതെ ആനുകൂല്യം നേടിയവരിൽനിന്നാണ് പിഴ ഈടാക്കുന്നത്. റേഷന്‍ കാര്‍ഡ് സംബന്ധിച്ച പരാതികള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 9188527301  മൊബൈല്‍ നമ്പറിലോ 1967 എന്ന ടോള്‍ഫ്രീ നമ്പറിലോ വിളിച്ച് അറിയിക്കാം. 

4. പത്തനംതിട്ട ജില്ലയിൽ പശു വളര്‍ത്തലിന് ധനസഹായം നൽകുന്നു. ക്ഷീര വികസന വകുപ്പ് 2022-23 വാര്‍ഷിക പദ്ധതിയിലുള്‍പ്പെട്ട കൊമേഴ്സ്യല്‍ മില്‍ക്ക് ഷെഡ് ഡെവലപ്മെന്റ് പദ്ധതി വഴിയാണ് തുക അനുവദിക്കുന്നത്. 95,400 രൂപ വരെ സഹായം ലഭിക്കും. പശു വളര്‍ത്തലിന് താൽപര്യമുളള അതിദരിദ്രരുടെ പട്ടികയിലുള്‍പ്പെട്ടവര്‍ക്ക് നവംബര്‍ 11 വരെ പദ്ധതിയിലേക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് തൊട്ടടുത്തുള്ള ക്ഷീരവികസന ഓഫീസുമായി ബന്ധപ്പെടാം.

5. കുടിവെള്ള കണക്ഷൻ ആവശ്യപ്പെട്ട മുഴുവൻ വീടുകളിലും ശുദ്ധജല കണക്ഷൻ എത്തിച്ച് മാതൃകയായി കുന്നുമ്മൽ ഗ്രാമപഞ്ചായത്ത്‌. കേരള വാട്ടർ അതോറിറ്റി കുടിവെള്ള പദ്ധതിയുടെയും ജലജീവൻ മിഷന്റെയും ആഭിമുഖ്യത്തിലാണ് മുഴുവൻ വീടുകളിലും കുടിവെള്ളം എത്തിച്ചത്. നിലവിൽ 29 ജലനിധി പദ്ധതികളിലായി ആയിരത്തോളം കുടിവെള്ള കണക്ഷനുകൾ പഞ്ചായത്തിലുണ്ട്. കുന്നുമ്മൽ കുടിവെള്ള പദ്ധതി മുഖേന 3500 പുതിയ പൈപ്പ് കണക്ഷനുകൾ ഇതിനോടകം നൽകി കഴിഞ്ഞു.

6. കൃഷിയിടത്തിലെ വന്യമൃഗ ആക്രമണം ചെറുക്കാൻ കോഴിക്കോട് ജില്ലയിൽ സൗരോർജ്ജ വേലി സ്ഥാപിച്ചു. പൂവാറൻതോട് കാടോത്തിക്കുന്ന് പ്രദേശത്ത് സ്ഥാപിച്ച സൗരോർജ്ജ വേലിയുടെ ഉദ്ഘാടനം ലിന്റോ ജോസഫ് എം.എൽ.എ നിർവ്വഹിച്ചു. 2021-22 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ഒന്നാം ഘട്ടത്തിലാണ് പദ്ധതി നടപ്പാക്കിയത്. വനാതിർത്തി പ്രദേശങ്ങളിൽ വരും വർഷങ്ങളിൽ വിവിധ പദ്ധതികളിലായി വേലി നിർമ്മാണം പൂർത്തീകരിക്കുമെന്ന് എം.എൽ.എ പറഞ്ഞു. പൂർത്തീകരിച്ച വേലിയുടെ കാര്യക്ഷമത ഉറപ്പുവരുത്തുന്നതിന് പ്രദേശവാസികളായ കർഷകർ നിശ്ചിത ഇടവേളകളിൽ മോണിറ്ററിംഗ് നടത്തണമെന്നും അടിക്കാടുകൾ വെട്ടി സംരക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

7. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി കൃഷിയിടമൊരുക്കലിന് നേതൃത്വം നൽകി യുവാക്കൾ. കണ്ണൂർ വണ്ടിയാലയിലെ 35 പേരടങ്ങുന്ന കൈരളി കാർഷിക കൂട്ടായ്മയാണ് കൃഷിക്കായി മുന്നോട്ടിറങ്ങിയത്. മാച്ചേരി വയലിലെ മൂന്ന് ഇടങ്ങളിൽ വാഴ, മരച്ചീനി, പച്ചക്കറി എന്നിവ കൃഷി ചെയ്യുന്നതിനായി നിലം ഒരുക്കുന്നതിനുള്ള ആദ്യഘട്ടം കഴിഞ്ഞു. നിലമൊരുക്കൽ പ്രവൃത്തിയുടെ ഉദ്ഘാടനം കർഷക സംഘം ചേലോറ വില്ലേജ് കമ്മറ്റി അംഗം എം.കെ ശശിധരൻ നിർവഹിച്ചു .

8. വൈത്തിരി ഗ്രാമപഞ്ചായത്തില്‍ പ്രത്യേക കന്നുകുട്ടി പരിപാലന പദ്ധതിയായ ഗോവര്‍ദ്ധിനി പദ്ധതിയ്ക്ക് തുടക്കം. പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷ ജ്യോതിദാസ് ഉദ്ഘാടനം ചെയ്തു. 4 മാസം മുതല്‍ 6 മാസം വരെയുള്ള സങ്കരയിനത്തില്‍പ്പെട്ട കന്നുകുട്ടികളെ തെരഞ്ഞെടുത്ത് 32 മാസം പ്രായമാകുന്നവരെയോ കിടാവ് പ്രസവിക്കുന്നതുവരെയോ അമ്പത് ശതമാനം സബ്സിഡിയോടെ കാലിത്തീറ്റ നല്‍കുന്ന പദ്ധതിയാണിത്. ഇക്കാലയളവില്‍ കന്നുകുട്ടികള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷയും ലഭിക്കും.

9. അസമിന്റെ സ്വന്തം അഘോനി ബോറ വിജയകരമായി വിളവെടുത്ത് കൊയിലാണ്ടിയിലെ കൃഷിശ്രീ കാർഷിക സംഘം. കീഴരിയൂരിൽ 25 സെന്റ്‌ സ്ഥലത്താണ് കൃഷിയിറക്കിയത്. ഇളംചൂടുവെള്ളത്തിലിട്ടാൽ വേവുന്ന മാജിക്കൽ അരിയാണ് അഘോനി ബോറ. പടിഞ്ഞാറൻ അസമിലെ ഗ്രാമ പ്രദേശങ്ങളിലാണ് അഘോനി ബോറ പ്രധാനമായും കൃഷി ചെയ്യുന്നത്. 2018ൽ ഭൗമസൂചികാ പദവി ലഭിച്ച ഈ അരി പോഷക ഗുണങ്ങളാൽ സമ്പന്നമാണ്.

10. മരം നടീൽ പദ്ധതി നടപ്പിലാക്കി ബെഹ്റൈനിലെ വാദിസൈൽ സ്കൂൾ. പരിസ്ഥിതി സംരക്ഷണ ബോധവത്കരണം നടത്തുന്നതിൻറെ ഭാഗമായി 450 വിദ്യാർഥികളും അധ്യാപകരും ചേർന്ന് സ്കൂൾ പരിസരത്ത് വൃക്ഷത്തെകൾ നട്ടു. വിദ്യാർഥികളെയും അധ്യാപകരെയും കാർഷിക മേഖലയിലേക്ക് കൊണ്ടുവരികയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് സ്കൂൾ അധികൃതർ പറഞ്ഞു.

11. കേരളത്തിൽ തുലാവർഷം പെയ്തു തുടങ്ങി. തമിഴ്നാട്ടിലും ആന്ധ്രാപ്രദേശിന്റെ വിവിധ ഭാഗങ്ങളിലും ആരംഭിച്ച കാലവർഷം കേരളത്തിലെത്തിയതായി കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചു. തുലാവർഷ സമയത്ത് 50 സെന്റിമീറ്റർ വരെ മഴയാണ് കേരളത്തിൽ ലഭിക്കുക. നിലവിലെ സ്ഥിതിയനുസരിച്ച് നവംബർ മൂന്ന് വരെ കേരളത്തിൽ മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം. അതേസമയം കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.

English Summary: LPG Cylinder City Gas Project to Homes The first stage is in the capital more malayalam agriculture news
Published on: 31 October 2022, 03:05 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now