1. സ്‌കൂൾ വിപണിയിൽ സംസ്ഥാന സർക്കാർ ഇടപെടുന്നതിന്റെ ഭാഗമായി സപ്ലൈകോ ആരംഭിക്കുന്ന ഫെയറിൽ 15 മുതൽ 50 ശതമാനം വരെ വിലക്കുറവ് ലഭിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ അറിയിച്ചു. തിരുവനന്തപുരം ഫോർട്ടിലെ പീപ്പിൾസ് ബസാറിൽ വച്ച് സ്‌കൂൾ ഫെയർ 2025 ന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാർത്ഥികൾക്കാവശ്യമായ ബാഗ്, കുട, നോട്ട്ബുക്ക്, ഇൻസ്ട്രമെന്റ് ബോക്‌സ് തുടങ്ങിയ വിവിധ ഉത്പന്നങ്ങൾ മേളയിൽ ലഭിക്കും. വിദ്യാർഥികളുടെ വിദ്യാഭ്യാസച്ചെലവ് കുറച്ച് പൊതുസമൂഹത്തിന് പരമാവധി സഹായം നൽകുക എന്നതാണ് ലക്ഷ്യം. ന്യായവിലയ്ക്ക് ഉന്നത ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ താലൂക്ക്, ജില്ലാതലങ്ങളിൽ ഫെയറിലൂടെ ലഭ്യമാകും. 172 പേജുള്ള 31 രൂപ എം ആർ പിയുള്ള ശബരി നോട്ട്ബുക്കുകൾ 28 രൂപക്കാണ് വിതരണം ചെയ്യുന്നത്. കോളേജ്, പ്രീമിയം ബുക്കുകൾക്കും കുടകൾക്കുമെല്ലാം ഇതേ രീതിയിൽ വിലക്കുറവുണ്ടെന്നും പൊതുജനങ്ങൾ പരമാവധി ഈ സൗകര്യം ഉപയോഗിക്കണമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിന് ആന്റണി രാജു എം.എൽ.എ. അധ്യക്ഷത വഹിച്ചു.
2. മലപ്പുറം പറപ്പനങ്ങാടി അഗ്രികൾച്ചറൽ ബ്ലോക്കിലെ പട്ടികജാതി കർഷകർക്കായി വീട്ടുവളപ്പ് കൃഷിയിൽ ഒരു സമഗ്ര പരിശീലന പരിപാടി സംഘടിപ്പിച്ചു. പട്ടികജാതി ഉപപദ്ധതിയുടെ (SCSP) കീഴിൽ നടന്ന ഈ പരിപാടി, സമൂഹത്തിലെ കാർഷിക ഉത്പാദനക്ഷമതയും സുസ്ഥിരതയും വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടു. മലപ്പുറം കെ.വി.കെ.യിലെ ഹോർട്ടികൾച്ചർ സ്പെഷ്യലിസ്റ്റ് ഡോ. അഖിൽ രാജ് പരിശീലനത്തിന് നേതൃത്വം നൽകി, ആധുനിക കൃഷിരീതികൾ, കീടനിയന്ത്രണം, മികച്ച വിളവ് ലഭിക്കുന്നതിനുള്ള നല്ല രീതികൾ എന്നിവയെക്കുറിച്ച് വിശദമായ ക്ളാസുകൾ നൽകി. ഈ സംരംഭത്തിന്റെ ഭാഗമായി, കർഷകർക്ക് ആവശ്യമായ കാർഷിക ഉത്പന്നങ്ങൾ വിതരണം ചെയ്തു, ഇത് സെഷനിൽ ചർച്ച ചെയ്ത ശാസ്ത്രീയ രീതികൾ സ്വീകരിക്കാനും കർഷകർക്ക് സഹായകരമായി.
3. സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ബുധനാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലും നാളെ എറണാകുളം, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളിമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കള്ളക്കടൽ പ്രതിഭാസത്തിൻ്റെ ഭാഗമായി കേരള തീരത്ത് ബുധനാഴ്ച രാത്രി വരെ 0.4 മുതൽ 0.8 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും അറിയിപ്പിൽ പറയുന്നു.