Updated on: 1 August, 2022 10:10 AM IST
സഹകരണ മേഖലയും കാർഷിക മേഖലയും പരസ്പര പൂരകങ്ങളെന്ന് മന്ത്രി വി.എൻ വാസവൻ

സഹകരണ മേഖലയും കാർഷിക മേഖലയും പരസ്പര പൂരകങ്ങളെന്ന് സഹകരണ- രജിസ്ട്രേഷൻ- സാംസ്കാരിക വകുപ്പ് മന്ത്രി വി.എൻ വാസവൻ. രണ്ടു മേഖലയും ഒത്തൊരുമിച്ച് പ്രവർത്തിക്കുമ്പോൾ വിപ്ലവകരമായ മാറ്റങ്ങൾക്കു വഴിയൊരുങ്ങും. കാർഷിക മേഖലയെ ഉത്തേജിപ്പിക്കാൻ വിവിധങ്ങളായ പദ്ധതികൾ നടപ്പാക്കുക എന്നത് സംസ്ഥാന സഹകരണ വകുപ്പിൻ്റെ കാഴ്ച്ചപ്പാടാണെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം പള്ളിയാക്കൽ സർവീസ് സഹകരണ ബാങ്കിൻ്റെ പൊക്കാളി റൈസ് മില്ലിന്റെ ഉദ്ഘാടന ചടങ്ങിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ജനജീവിതത്തിൻ്റെ സമസ്ത മേഖലകളിലും സഹായ സഹകരണങ്ങൾ നൽകുന്ന സമാന്തര സാമ്പത്തിക സംവിധാനമാണ് സഹകരണ ബാങ്കുകൾ. എന്നാൽ ചിലർ ബോധപൂർവം പ്രസ്ഥാനത്തെ തകർക്കാൻ അപവാദ പ്രചാരണങ്ങൾ നടത്തുന്നു. ആരു വിചാരിച്ചാലും സഹകരണ മേഖലയെ തകർക്കാൻ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സഹകരണ പ്രസ്ഥാനങ്ങളുടെ വികസന കാഴ്ചപ്പാടിൻ്റെ ഉദാഹരണമാണ് പള്ളിയാക്കൽ സർവീസ് സഹകരണ ബാങ്കിൻ്റെ പുതിയ സംരംഭമെന്നും ഇത്തരത്തിൽ നിരവധി നൂതന ആശയങ്ങൾ നടപ്പിലാക്കിയതാണ് സംസ്ഥാന സർക്കാരിൻ്റെ ഈ വർഷത്തെ എക്സലൻസി അവാർഡിന് ബാങ്കിനെ അർഹമാക്കിയതെന്നും മന്ത്രി പറഞ്ഞു.

റൈസ് മില്ലിലൂടെ പൊക്കാളി കൃഷി സംരക്ഷണം

സംസ്ഥാന സഹകരണ വകുപ്പിന്റെയും നബാർഡിന്റെയും സഹായത്തോടെ അഞ്ചര കോടി രൂപ ചെലവഴിച്ചാണ് പൊക്കാളി റൈസ് മിൽ പൂർത്തീകരിച്ചത്. അന്യം നിന്നുപോകുന്ന പൊക്കാളി കൃഷിയെ സംരക്ഷിച്ച് നിലനിർത്തുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി പൊക്കാളി കൃഷി നടത്തി പൊക്കാളി അരിയുടെ സംസ്കരണവും, മൂല്യവർധിത ഉത്പന്നങ്ങൾ ഉണ്ടാക്കുന്നതിനുള്ള സമഗ്ര പദ്ധതിയുമാണ് റൈസ് മിൽ വഴി നടപ്പിലാക്കുന്നതെന്നും മന്ത്രി വി.എൻ വാസവൻ വ്യക്തമാക്കി.

സഹകരണ മേഖലയിൽ നിക്ഷേപിച്ച ഒരു രൂപ പോലും നഷ്ടപ്പെടുകയില്ല

അതേ സമയം, സഹകരണ മേഖലയിൽ നിക്ഷേപിച്ച ഒരു രൂപ പോലും ആർക്കും നഷ്ടപ്പെടുകയില്ലെന്നും കാലഘട്ടത്തിൽ നടക്കുന്ന തെറ്റായ പ്രചാരണങ്ങൾ കൃത്യമായി പരിശോധിച്ചാൽ വ്യക്തമാകുന്നതാണെന്നും സഹകരണ വകുപ്പ് മന്ത്രി വി.എന്‍.വാസവൻ പറഞ്ഞു.

നോട്ട് നിരാധിക്കൽ വലിയ പ്രതിസന്ധി രാജ്യമെമ്പാടും സൃഷ്ടിച്ചപ്പോൾ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ അടിസ്ഥാന ശിലയാണ് സഹകരണ മേഖല എന്ന തെളിയിക്കപ്പെട്ടു. ധനസമ്പാദനവുമായി ബന്ധപ്പെട്ട് നിക്ഷേപങ്ങൾ ആരംഭിക്കാനും കേരളം സുരക്ഷിതമാണെന്നും പൊതു സമൂഹത്തിന് ബോധ്യമായി.
ക്രമക്കേടുകൾക്കെതിരെ സർക്കാറിന്റെ നിലപാട് വ്യക്തവും കൃത്യവും ശക്തവുമാണെന്നും മന്ത്രി പറഞ്ഞു. കരുവന്നൂർ ബാങ്കിലെ പരാതിക്കാരായ സഹകാരികൾക്ക് 38.75 ലക്ഷം രൂപ മടക്കി കൊടുത്തു കഴിഞ്ഞു. സാധാരണക്കാരായ ജനങ്ങൾ വായ്പയ്ക്കായി ആദ്യം ഓടിയെത്തുന്നത് സഹകരണ സ്ഥാപനങ്ങളിലാണ് അതിനാൽ തിരിച്ചടവിലുള്ള സാവകാശം പ്രഖ്യാപിച്ചു കഴിഞ്ഞു. കാർഷിക , കോവിഡ് ,പ്രളയ കാല പ്രതിസന്ധി ഘട്ടങ്ങളിൽ മോറട്ടോറിയവും പ്രഖ്യാപിച്ചിരുന്നു.

അഞ്ച് സെന്റിൽ താഴെയുള്ള ഭൂമി ജപ്തി ചെയ്യുമ്പോൾ സ്ഥാപനങ്ങൾ പകരം താമസ സൗകര്യം ഒരുക്കി നൽകിയിട്ടേ ചെയ്യാവൂ എന്നും മന്ത്രി പറഞ്ഞു.സഹകരണ മേഖലയുടെ ജനാധിപത്യപരമായ ഉള്ളടക്കം അത്ര വിശാലമാണ്. സഹകാരികൾക്ക് അറിയാനുള്ള അവകാശം മുൻനിർത്തി സി-ഡിറ്റിന്റെ സഹകരണത്തോടെ വെബ് സൈറ്റ് ആരംഭിക്കുമെന്നും ഓരോ സഹകരണ സ്ഥാപനത്തിന്റെയും മുഴുവൻ വിവരങ്ങളും സൈറ്റിൽ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ വിവിധ സഹകരണ ബാങ്ക് , സംഘങ്ങളില്‍ നിന്നും വായ്പയെടുത്തശേഷം മരണപ്പെടുകയോ, മാരകരോഗം പിടിപെടുകയോ ചെയ്തിട്ടുളള വായ്പക്കാര്‍ക്ക് ധനസഹായം നല്‍കുന്നതിനു വേണ്ടിയുളളതാണ് കേരള സഹകരണ റിസ്ക് ഫണ്ട് പദ്ധതി.

ഏഴു താലൂക്കുകളിലെ കേരള ബാങ്ക് ഉൾപ്പെടെ 183 സംഘങ്ങളിലെ അപേക്ഷകളാണ് ധനസഹായത്തിനായി പരിഗണിച്ചത്. കേരള ബാങ്കിന്റെ എറണാകുളം ബ്രാഞ്ച്, അർബൻ സഹകരണ ബാങ്കുകൾ, പി.സി.എ.ആർ.ഡി.ബികൾ, പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾ, എംപ്ലോയീസ് സഹകരണ സംഘങ്ങൾ, മറ്റ് വായ്പാ സംഘങ്ങൾ എന്നിവയ്ക്കായാണ് ചെക്കുകൾ വിതരണം ചെയ്തത്.

കേരള സഹകരണ വികസന ക്ഷേമനിധി ബോർഡ് വായ്പാക്കാർക്ക് അനുവദിക്കുന്ന ധനസഹായതുക വർധിപ്പിക്കുന്നതിനുള്ള നടപടികൾ ബോർഡ് സ്വീകരിച്ചിട്ടുണ്ട്. റിസ്ക് ഫണ്ട് ധനസഹായ തുകയിൽ മരണാനന്തര സഹായം പരമാവധി മൂന്ന് ലക്ഷം രൂപയായും ചികിത്സാ ധനസഹായം പരമാവധി 1.25 ലക്ഷം രൂപയായും വർധിപ്പിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. സഹകരണ ബാങ്കുകളിൽ നിന്നോ സംഘങ്ങളിൽ നിന്നോ വായ്പ എടുത്തതിനു ശേഷം ഗുരുതരമായ അസുഖങ്ങൾ വരികയോ മരണം സംഭവിക്കുകയോ ചെയ്യുന്നതുമൂലം വായ്പ തിരിച്ചടയ്ക്കാൻ സാധിക്കാതെ വരുമ്പോൾ കുടുംബത്തിനുണ്ടാകുന്ന ബാധ്യതയും വായ്പാ കുടിശികയും ഒഴിവാക്കുന്നതിന് കേരള സഹകരണ റിസ്ക് ഫണ്ട് പദ്ധതി പ്രയോജനകരമാണ്.

ബന്ധപ്പെട്ട വാർത്തകൾ: ഓണം ഫെയറുകള്‍ ആഗസ്റ്റ് 27ന് ആരംഭിക്കും

English Summary: Cooperative Sector And Agriculture Sector Are Complementary, Said Minister VN Vasavan
Published on: 01 August 2022, 10:00 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now