Updated on: 21 May, 2022 4:19 PM IST
വികസനവും പരിസ്ഥിതി സംരക്ഷണവും ഒന്നിച്ചു കൊണ്ടുപോകണം

വികസനവും പരിസ്ഥിതി സംരക്ഷണവും ഒന്നിച്ചു കൊണ്ടുപോകണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ (Chief Minister Pinarayi Vijayan). ചുറ്റുപാടുമുള്ള വിഭവങ്ങളെ ഉപയോഗപ്പെടുത്താതെ മനുഷ്യന്റെ ഉപജീവനം അസാധ്യമാണെന്നും മനുഷ്യ പരിണാമത്തിന്റെയും വികസത്തിന്റെയും ചരിത്രം ഇതു വ്യക്തമാക്കുന്നതാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പരിസ്ഥിതി പുനഃസ്ഥാപനം സംബന്ധിച്ചു വനംവകുപ്പ് സംഘടിപ്പിച്ച ദ്വിദിന ദേശീയ ശിൽപ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഉയർന്ന ജനസാന്ദ്രതയും ജീവിത നിലവാരവുമുള്ള കേരളം പോലൊരു സംസ്ഥാനത്തിന്, വികസന പദ്ധതികൾക്കൊപ്പം ജലസുരക്ഷ, പാരിസ്ഥിതിക സ്ഥിരത, സുസ്ഥിര വികസനം എന്നിവയും അവിഭാജ്യ ഘടകങ്ങളാണെന്നു മുഖ്യമന്ത്രി പറഞ്ഞു. ഇതു മുൻനിർത്തിയുള്ള പ്രവർത്തനങ്ങളിൽ വലിയ മുന്നേറ്റം നടത്താൻ കേരളത്തിനു കഴിഞ്ഞിട്ടുണ്ട്.

വനം കയ്യേറ്റം തടയാൻ സംസ്ഥാനത്തെ മുഴുവൻ വനമേഖലയുടേയും സർവേ നടത്തി സ്ഥിരമായ വേലികെട്ടി അതിർത്തി നിർണയിച്ചു. 319.504 ഹെക്ടർ വനഭൂമി നിർദിഷ്ട റിസർവ് വനമായി വിജ്ഞാപനം ചെയ്യാൻ തീരുമാനിച്ചു. സാമൂഹിക വനവത്കരണ പദ്ധതിയുടെ ഭാഗമായി, സ്‌കൂളുകൾ വഴിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയും 271.45 ലക്ഷം വൃക്ഷത്തൈകൾ വിതരണം ചെയ്തു.

കണ്ടൽക്കാടുകൾ സംരക്ഷിക്കുന്നവർക്ക് ഏക്കറിന് 4,000 രൂപയുടെ സഹായം നൽകുന്നുണ്ട്. ഇത്തരം ഇടപെടലുകളുടെ ഫലമായി സംസ്ഥാനത്തിന്റെ വനവിസ്തൃതി 2017ലെ 20,321 ചതുരശ്ര കിലോമീറ്ററിൽ നിന്ന് 2021 ൽ 21,253.49 ച.കി.മീ. ആയി വർധിച്ചു. മൊത്തം വിസ്തൃതി 51.55 ശതമാനത്തിൽ നിന്ന് 54.70 ശതമാനം ആയും വളർന്നു.
ജലാശയങ്ങൾ വൃത്തിയാക്കുന്നതിനും പുനരുജ്ജീവിപ്പിക്കുന്നതിനും കൃഷിയോഗ്യമായ ഭൂമി വീണ്ടെടുക്കുന്നതിനും തരിശുനിലങ്ങളിൽ കൃഷി ആരംഭിക്കുന്നതിനുമുള്ള പ്രത്യേക ഇടപെടലായാണു ഹരിതകേരളം മിഷൻ വിഭാവനം ചെയ്തു നടപ്പാക്കിയത്. ഇതിലൂടെ 412 കിലോമീറ്റർ നദികളും 45,736 കിലോമീറ്റർ തോടുകളും പുനരുജ്ജീവിപ്പിച്ചു.

ബന്ധപ്പെട്ട വാർത്തകൾ:  കേരളം ഇന്ത്യയിലെ ആദ്യ കാര്‍ബണ്‍ ന്യൂട്രല്‍ കൃഷി നടപ്പാക്കുന്ന സംസ്ഥാനമാകും; മന്ത്രി പി.പ്രസാദ്

64,950 കിണറുകൾ റീചാർജ് ചെയ്തു. 26,259 കുളങ്ങൾ നവീകരിച്ചു. ജൈവവൈവിധ്യം ഉറപ്പാക്കാൻ സംസ്ഥാനത്തുടനീളം 1,686 പച്ചത്തുരുത്തുകൾ സ്ഥാപിച്ചു. 2018ലെ നെൽവയൽ, തണ്ണീർത്തട സംരക്ഷണ നിയമ ഭേദഗതിയും ഈ സർക്കാർ കൊണ്ടുവന്ന പരിസ്ഥിതി പുനരുദ്ധാരണ നയവും ഈ മേഖലയിലെ സുപ്രധാന ഇടപെടലുകളാണെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

പാരിസ്ഥിതിക, ജലസുരക്ഷ മുൻനിർത്തി പരിസ്ഥിതി പുനഃസ്ഥാപന പ്രക്രിയകൾ വനാശ്രിത സമൂഹത്തിന്റെ പങ്കാളിത്തത്തോടെ നടപ്പിലാക്കേണ്ടതു കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നു മുഖ്യമന്ത്രി പറഞ്ഞു. വ്യവസായ വികസനം ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി 1950കൾ മുതൽ 1980കളുടെ തുടക്കം വരെ ജൈവസമ്പന്നമായിരുന്ന സ്വാഭാവിക വനങ്ങൾ വെട്ടിത്തെളിച്ച് യൂക്കാലിപ്റ്റസ്, അക്കേഷ്യ, മാഞ്ചിയം തുടങ്ങിയ വിദേശ ഏകവിളത്തോട്ടങ്ങൾ വെച്ചുപിടിപ്പിച്ചിരുന്നു. അതിന്റെ ഫലമായി ഏതാണ്ട് 27,000 ത്തോളം ഹെക്ടർ വിദേശ ഏകവിളത്തോട്ടങ്ങളും 90,000 ത്തോളം ഹെക്ടർ തേക്ക് തോട്ടങ്ങളുമാണ് കേരളത്തിന്റെ വനഭൂമിയിൽ ഇപ്പോൾ നിലവിലുള്ളത്.

കേരളത്തിന്റെ മണ്ണിന് അനുയോജ്യമല്ലാത്ത സസ്യങ്ങളുടെ കടന്നുകയറ്റം സ്വാഭാവിക വനങ്ങളുടെ ശോഷണത്തിനു കാരണമായിട്ടുണ്ട്. ഇതുമൂലം വന്യജീവികളുടെ ആവാസവ്യവസ്ഥയ്ക്ക് ശോഷണം സംഭവിക്കുകയും, ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും ഭക്ഷണാവശ്യങ്ങൾക്കായി ആശ്രയിക്കാൻ വന്യമൃഗങ്ങൾ പ്രേരിതരാകുന്ന സാഹചര്യവും സൃഷ്ടിക്കപ്പെട്ടു. ഇതു വന്യജീവി ശല്യത്തിന് ആക്കം കൂട്ടുന്നതായി ചൂണ്ടികാണിക്കപ്പെട്ടിട്ടുണ്ട്. അധിനിവേശ സസ്യ-ജന്തുജാലങ്ങൾ കേരളത്തിന്റെ ആവാസവ്യവസ്ഥയ്ക്കു ഗുരുതര കോട്ടം വരുത്തിയിട്ടുണ്ടെന്നാണു പഠനങ്ങൾ വ്യക്തമാക്കുന്നത്. ഇത്തരം അധിനിവേശ സസ്യ-ജന്തുജാലങ്ങളെ നിർമാർജനം ചെയ്യേണ്ടത് അനിവാര്യമാണ്.

സംസ്ഥാനത്തെ സ്വാഭാവിക വനങ്ങളുടെയും ആവാസവ്യവസ്ഥകളുടെയും പുനഃസ്ഥാപനം എന്ന നയരേഖക്ക് സർക്കാർ അംഗീകാരം നൽകിയിട്ടുണ്ട്. കേരളത്തിൽ ഇപ്പോഴുള്ള വനമേഖല 11,521.813 ചതുരശ്ര കിലോമീറ്റർ ആണ്. ഇതു സംസ്ഥാനത്തിന്റെ ആകെ വിസ്തീർണത്തിന്റെ 29.65 ശതമാനമാണ്. ദേശീയ വനനയം അനുശാസിക്കുന്ന 33 ശതമാനം എന്ന ലക്ഷ്യം കൈവരിക്കുന്നതിനു സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഇതിന്റെ ഭാഗമായി 7,211 ഹെക്ടർ യുക്കാലിപ്റ്റസ് തോട്ടങ്ങളെയും 7,342 ഏക്കർ അക്വേഷ്യ തോട്ടങ്ങളെയും 2,843 ഹെക്ടർ മാഞ്ചിയം തോട്ടങ്ങളെയും സ്വാഭാവിക വനങ്ങളാക്കി പരിവർത്തിപ്പിക്കേണ്ടതുണ്ടെന്നാണ് 13-ാം പഞ്ചവത്സര പദ്ധതിയിൽ കണക്കാക്കിയത്. തിരുവനന്തപുരം, അച്ചൻകോവിൽ, തെൻമല, മറയൂർ, ചാലക്കുടി, പാലക്കാട് എന്നിവിടങ്ങളിൽ ഇത്തരത്തിലുള്ള പുനഃസ്ഥാപന പ്രവർത്തനങ്ങൾ നടപ്പാക്കുന്നുണ്ട്. വയനാട് വന്യജീവി സങ്കേതത്തിൽ വ്യാപകമായി കണ്ടുവരുന്ന 'സെന്ന' എന്ന സസ്യത്തെ ഒഴിവാക്കുന്നതിനായുള്ള പദ്ധതിയും ആവിഷ്‌കരിച്ചു വരികയാണ്.

ഇതിനൊക്കെ ഉതകുംവിധം വിദേശ വൃക്ഷവിളകളുടെ തോട്ടങ്ങൾ ഒഴിവാക്കൽ, മണ്ണ്-ജലസംരക്ഷണ പ്രവർത്തനങ്ങൾ, അധിനിവേശ സസ്യജന്തുജാലങ്ങളുടെ നിർമാർജനം, കാലാവസ്ഥാവ്യതിയാനം ലഘൂകരിക്കുവാനുള്ള നടപടികൾ, തീരവനം, നഗരവനം, വിദ്യാവനം പദ്ധതികൾ, തണ്ണീർത്തടങ്ങൾ, കണ്ടൽക്കാടുകൾ എന്നിവയുടെ സംരക്ഷണം തുടങ്ങിയവ ഏറ്റെടുക്കണം.

അവയൊക്കെ ഉൾപ്പെടുത്തിക്കൊണ്ടുള്ള സമഗ്രമായ കർമ പദ്ധതിയാണു കേരളത്തിന്റെ സ്വാഭാവിക വനങ്ങളുടെയും ആവാസവ്യവസ്ഥകളുടെയും പുനഃസ്ഥാപനത്തിനുള്ള നയരേഖയിലൂടെ മുന്നോട്ടുവെച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ വനവുമായി ബന്ധപ്പെട്ട ഭൂമിയുടെ പട്ടയങ്ങൾ ഓണത്തിനു മുൻപു വിതരണം ചെയ്യാനാകുമെന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ച വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട വിഷയങ്ങൾ കേന്ദ്രം വനം പരിസ്ഥിതി മന്ത്രാലയ ഡയറക്ടർ ജനറലുമായി ചർച്ച ചെയ്തു. വിശദീകരണം ആവശ്യപ്പെട്ട വിഷയങ്ങളിൽ ഉടൻ പരിഹാരമുണ്ടാക്കാൻ കഴിയും. തൃശൂർ പുത്തൂരിലെ സുവോളജിക്കൽ പാർക്കുമായി ബന്ധപ്പെട്ട പ്രശ്നവും പരിഹരിച്ചതായി മന്ത്രി പറഞ്ഞു.

English Summary: Development And Environmental Protection Should Be Together, Said CM Pinarayi Viajayan
Published on: 21 May 2022, 04:06 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now