Updated on: 5 April, 2021 12:52 PM IST
-ദിവാകരൻ ചോമ്പാല
പദ്‌മഭൂഷൺ ഡോ .ഫിലിപ്പോസ് മാർ ക്രിസോസ്റ്റം

ജാതി മത വർഗ്ഗ വർണ്ണ ലിംഗ വ്യത്യാസമില്ലാതെ ജനസഹസ്രങ്ങൾ നെഞ്ചിലേറ്റി ആദരിച്ചുവരുന്ന സന്യാസിവര്യൻ ,മഹാനുഭാവൻ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ബിഷപ്പ്,
പദ്‌മഭൂഷൺ ഡോ .ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത തിരുമേനി നൂറ്റി മൂന്നാമത്തെ വയസ്സിൻറെ നിറവിൽ ഈ അടുത്ത ദിവസം കോവ്ഡ് വാക്‌സിൻ സ്വീകരിച്ചിരിക്കുന്നു .കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിലെ വിശ്രമജീവിതത്തിനിടയിലാണ് തിരുമേനി കോവിഡ് വാക്‌സിൻ സ്വീകരിച്ചത് .

പ്രായാധിക്യത്തിൻറെ എല്ലാ അരുതായ്‌മകളും മാറ്റി വെച്ചുകൊണ്ട് കഴിഞ്ഞ തവണത്തെ തിരഞ്ഞെടുപ്പിന് തോട്ടശ്ശേരി പഞ്ചായത്തിലെ നെടുംപ്രയാറിലെ പോളിംഗ്ബൂത്തിലെത്തി വോട്ടു രേഖപ്പെടുത്തുന്നതിലും അശേഷം വിട്ടുവീഴ്ച്ചയോ അലസതയോ അദ്ദേഹത്തിന് ഉണ്ടായതുമില്ല .കേരളത്തിൻറെ സാമൂഹിക സാംസ്‌കാരിക രംഗത്തെ സജീവ സാന്നിദ്ധ്യമായ തിരുമേനിക്ക് നൂറ്റിരണ്ടിൻറെ നിറവിലും അശേഷം തളരാത്ത പൗരബോധവും രാജ്യസ്നേഹവും കൈമോശം വരാത്തത് കൊണ്ട് തന്നെയാവാം വോട്ടുചെയ്യാനെത്തിയത് . ഇത്തവണത്തെ നിയമസഭാതിരഞ്ഞെടുപ്പിലും പ്രായം തളർത്താത്ത പൗരബോധവുമായി തിരുമേനി വോട്ടു ചെയ്യുമെന്നതും ശുഭാപ്‌തി വിശ്വാസം .അരുതായ്‌മ ,വയ്യായ്‌മ എന്നൊക്കെപ്പറഞ്ഞുകൊണ്ട് ഉത്തരവാദിത്വങ്ങളിൽ നിന്നും സ്വയം ഉൾവലിയാൻ ശ്രമിക്കുന്നവർക്ക് തിരുമേനിയെക്കാൾ സ്വീകാര്യനായ മാതൃക വേറെയില്ല .

ഭാരതീയ സന്യാസത്തിൻറെ പൈതൃകത്തിനൊപ്പം ക്രിസ്‍തു ദേവൻറെ പരിശുദ്ധ സ്നേഹം ഇഴചേർത്ത് നെയ്തെടുത്ത വേറിട്ട ആത്മീയസംസ്‌കാരത്തിൻറെ അഭിമാനസ്‌തംഭം കൂടിയാണ്‌ ക്രിസോസ്റ്റം വന്ദ്യ തിരുമേനി.അദ്ദേഹത്തെ കാലഘട്ടത്തിൻറെ ഋഷിവര്യൻ എന്നും വിശേഷിപ്പിക്കാം .
ദൈവീകമായ അനുഗ്രഹാശിസ്സുകൾ കൈ നീട്ടി സ്വീകരിക്കാൻ സദാ സന്നദ്ധനായ ആത്മാന്വേഷണതൽപ്പരൻ !
നീണ്ട എഴുപത് വർഷക്കാലം മാർത്തോമ്മാ സഭയുടെ പരമാദ്ധ്യക്ഷപദം അലങ്കരിച്ച ക്രിസോസ്റ്റം വന്ദ്യ തിരുമേനി 2007 ൽ സഭയുടെ പരമാദ്ധ്യക്ഷപദവി സ്ഥാനത്യാഗം ചെയ്തുകൊണ്ട് പുതിയ തലമുറയ്ക്ക് കൈമാറുകയാണുണ്ടായത് .
തുടർന്ന് കോഴഞ്ചേരിയിലെ വസതിയിലെ വിശ്രമ ജീവിതത്തിനിടയിലൂം വിശക്കുന്ന വയറു മായി ആരെങ്കിലും അന്നത്തിന് കൈനീട്ടിയാൽ അവർക്കെല്ലാം ഋഷിതുല്യനായ തിരുമേനി അന്നദാതാവായിരുന്നു .
ഏതു ജാതിക്കാരനായാലും ,ഏതു മതവിശ്വാസിയായാലും അവരുടെ പ്രശ്‌നങ്ങൾക്കു മുൻപിൽ പുറം തിരിഞ്ഞുനിൽക്കാനാറിയാത്ത പക്ഷപാതരഹിതനായ മനുഷ്യസ്നേഹി !

ആകാവുന്ന സഹായങ്ങൾ ആർക്കായാലും മുറതെറ്റാതെ നിർവ്വഹിക്കുക എന്നതായിരുന്നു അദ്ദേഹത്തിൻെറ ജീവിതചര്യ .
കിടപ്പാടമില്ലാത്തവർക്ക് കിടപ്പാടം ,വസ്ത്രമില്ലാത്തവർക്ക് വസ്ത്രം ,രോഗികൾക്ക് ചികിത്സാ സൗകര്യം അശരണർക്കും ആലംബഹീനർക്കും കാരുണ്യമയമായ കൈത്താങ്ങുമായിരുന്നു ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ തിരുമേനി.
നൂറാമത്തെ വയസ്സിൻറെ നിറവിലാണ് രാജ്യത്തിൻറെ ആദരം പത്മഭൂഷൺ തിരുമേനിയെ തേടിയെത്തിയത് .
ആത്മീയ രംഗങ്ങൾക്കൊപ്പം സാമൂഹ്യസാംസ്‌കാരിക രംഗങ്ങളിലും സജീവസാന്നിധ്യമുറപ്പാക്കിയിരുന്ന തിരുമേനിയെ '' നർമ്മത്തിൻറെ തമ്പുരാൻ '' എന്നാണ്‌ പൊതുവെ വിശേഷിപ്പിക്കാറുള്ളത് . ക്രിസോസ്റ്റം എന്ന വാക്കിൻറെ അർത്ഥം 'സ്വർണ്ണനാവുള്ളവൻ 'എന്നാണത്രെ .

മർമ്മംനോക്കി നർമ്മം പറയാൻ തിരുമേനിയേക്കാൾ കേമനായ മറ്റൊരു ആത്മീയാചാര്യൻറെ പേര് പറയാനാവുന്നുമില്ല .പകരക്കാരനില്ലാത്ത നർമ്മപ്രിയൻ !.
കേൾവിക്കാരെ ചിരിപ്പിച്ചുകൊണ്ട് ചിന്തിപ്പിക്കുന്ന വേറിട്ട സംഭാഷണ ശൈലി അദ്ദേഹത്തിൻറെ കൂടപ്പിറപ്പാണെന്നുവേണം കരുതാൻ .
അത്യന്തം ക്ളേശകരമായ ഏതു വിഷയവും ചിരിമധുരം പുരട്ടി കൂട്ടത്തിൽ അൽപ്പം നർമ്മം കൂടെ ചാലിച്ചു ചേർത്ത് നിസ്സാരവത്‌ക്കരിച്ചുകൊണ്ട് അവതരിപ്പിക്കുവാനുള്ള തിരുമേനിയുടെ അനിതരസാധാരണമായ വൈദഗ്ദ്യം മറ്റൊരാൾക്ക് അനുകരിക്കാനോ സ്വായത്തമാക്കാനോ കഴിയാറുമില്ല .
ഇനി കഴിയുമെന്നും തോന്നുന്നില്ല. ദൈവത്തിൻറെ വരപ്രസാദം ! അല്ലാതെന്തു പറയാൻ.....
സമകാലിക സമൂഹത്തിൻറെ ദൈനംദിന സംഭവപരമ്പരകളെ സരസമായ രീതിയിൽ അവതരിപ്പിച്ച കുഞ്ചൻ നമ്പ്യാർക്ക് ശേഷം ഇ .വി,കൃഷ്ണപിള്ള ( മലയാള മനോരമ ആഴ്ചപ്പതിപ്പിൻറെ ആദ്യ പത്രാധിപർ ,ഹാസ്യ താരം അടൂർ ഭാസിയുടെ പിതാവ് ), സഞ്ജയൻ എന്ന തൂലികാനാമത്തിലറിയപ്പെട്ടിരുന്ന എം ആർ നായർ തുടങ്ങിയ ഹാസ്യ സാമ്രാട്ടുകൾക്കൊപ്പം മലയാളികൾ എക്കാലവും നെഞ്ചിലേറ്റേണ്ട പേരാണ് 'നർമ്മത്തിൻറെ തമ്പുരാൻ '' എന്ന ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ തിരുമേനി എന്ന് പറഞ്ഞാൽ തെറ്റാവില്ല തീർച്ച .
ഒപ്പത്തിനൊപ്പമായില്ലെങ്കിലും ക്രിസോസ്റ്റം തിരുമേനിയുടെ പിൻ നിരക്കാരനെന്ന് ഞെളിഞ്ഞുനിന്നുകൊണ്ട് മലയാളികൾക്ക് അഹങ്കാരത്തോടെ പറയാൻ നമുക്കുണ്ട് ശ്രദ്ധേയനായ മറ്റൊരു വൈദികൻ .
കാപ്പിപ്പൊടി അച്ഛൻ എന്നപേരിലറിയപ്പെടുന്ന ഫാദർ ജോസഫ് പുത്തൻ പുരക്കൽ .
വേദപുസ്തകത്തിനുവരെ പുതുപുത്തൻ വ്യാഖ്യാനത്തിൻറെ പണിപ്പുരകൾ പണിത വേദപണ്ഡിതൻ ക്രിസോസ്റ്റം തിരുമേനിയുടെ ഫലിതങ്ങൾ ഓർത്തോർത്ത് ചിരിക്കാനും ചിരിച്ച് ചിരിച്ച് ചിന്തിക്കാനും പോന്നതായിരുന്നു !
''സെമിത്തേരിയിൽ ധാരാളം പൂക്കളും ചെടികളും നട്ട് മനോഹരമാക്കണം .
ഇവിടെയെത്തുന്നവന് ഇവിടെക്കിടന്ന് മരിക്കാൻ തോന്നണം '' -തിരുമേനിക്കല്ലാതെ മറ്റേതൊരു ആത്മീയാചാര്യന് , പുരോഹിതന് ഇത്തരത്തിൽ നർമ്മത്തിൽ പൊതിഞ്ഞ അക്ഷരക്കൂട്ടുണ്ടാക്കാൻ തോന്നും ?

 '' തിരുമേനീ ,യേശുക്രിസ്‌തു  ചെയ്‌ത ഏറ്റവും മഹത്തായ  അത്ഭുതം എന്ന് അങ്ങ്  കരുതുന്നതെന്താണ് ? ''
  '' സംശയമെന്താ ? നമ്മളെയൊക്കെ ദൈവവേലക്കായി വിളിച്ചത് തന്നെ ''-  തിരുമേനിയുടെ മറുപടി കേട്ടാൽ ആർക്കാണ് ചിരിയടയ്ക്കാൻ കഴിയുക ?.
തിരുമേനിയുടെ ഡ്രൈവറും മുഖ്യ സഹായിയുമായ എബി എന്ന നാൽപ്പത് വയസ്സുകാരൻ
 കാർ കഴുകിക്കൊണ്ടിരിക്കുമ്പോൾ വന്ദ്യവയോധികനായ തിരുമേനി ഒരിക്കൽ ചോദിച്ചു-
 '' എടാ എബീ ,നിൻറെ കാലശേഷം എൻറെ വണ്ടി ആര് ഓടിക്കും ?
എബിക്കാകട്ടെ അല്പനേരത്തയ്ക്ക് ചിരിയടക്കാനായില്ലെന്നു വേണം പറയാൻ .
''ക്രിസോസ്റ്റം പറഞ്ഞ നർമ്മകഥകൾ ''   എന്നപേരിൽ ഒരു പുസ്തകം തന്നെയുണ്ട്.
2007 ലെ നവതി ആഘോഷ വേദിയിലും നർമ്മത്തിൻറെ അമിട്ടുപൊട്ടിച്ചുകൊണ്ടായിരുന്നു തിരുമേനി പ്രസംഗമവസാനിപ്പിച്ചത് .

'' തിരുമേനി നൂറുവയസ്സുവരെ ജീവിച്ചിരിക്കട്ടെ '' -വിശിഷ്ടാതിഥികളുടെ ആശംസകൾക്ക് അദ്ദേഹത്തിൻറെ ഉരുളയ്ക്കുപ്പേരി എന്ന കണക്കിനുള്ള നർമ്മത്തിൽ പൊതിഞ്ഞ  മറുപടി ഓർത്തോർത്ത് ചിരിക്കാൻ പാകത്തിലുള്ളതായിരുന്നു .
'' ഞാൻ 120 വയസ്സുവരെ ജീവിച്ചിരിക്കണമെന്നതാണ് ദൈവത്തിന്റെ ആഗ്രഹമെങ്കിൽ അത് നൂറാക്കി പരിമിതപ്പെടുത്താൻ നിങ്ങൾക്കെന്തവകാശം ?"  -എന്നായിരുന്നു .

ദൈവം ഫലിതപ്രിയനാണെന്നും ഞാൻ പ്രാർത്ഥനയിൽപ്പോലും ദൈവവുമായി ഫലിതം  പങ്കിടാറുണ്ടെന്നുമാണ്‌ തിരുമേനിയുടെ ഭാഷ്യം .
ദൈവത്തിന് പണത്തിൻറെ ആവശ്യമില്ലെന്നും നമുക്ക് ചുറ്റും കഷ്ടപ്പെടുന്ന സഹജീവികൾക്ക് സഹായിക്കാനും സാന്ത്വനം നൽകുന്നതിനുമായി ആ പണം വിനിയോഗിക്കണമെന്നുള്ളതാണ് ആവർത്തിച്ചുകൊണ്ടുള്ള അദ്ദേഹത്തിൻറെ  മുന്നറിയിപ്പ് .
പഴയകാല ഇസ്രായേൽ ജനതയെപ്പോലെ യുദ്ധംജയിപ്പിച്ച് രാജ്യം നശിപ്പിക്കാൻ നോക്കരുതെന്ന് സഭയോടും സമൂഹത്തോടും രാജ്യത്തിനോടും അദ്ധേഹം ആഹ്വാനം ചെയ്യാറുള്ളതും പതിവ്‌ കാഴ്‌ച്ച .
കൂട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നല്ല അയൽക്കാരനാണെന്ന പ്രഖ്യാപനവും തുരുമേനിയുടേതായുണ്ട് .

ജീവന കലയുടെ ആത്മീയാചാര്യൻ സദ്ഗുരു ശ്രീശ്രീരവിശങ്കർജിയുമായി അത്യപൂർവ്വവും ഊഷ്‌മളമായ ആത്മബന്ധമായിരുന്നു വന്ദ്യ തിരുമേനി സൂക്ഷിച്ചിരുന്നത് .
ആർട് ഓഫ് ലിവിംഗ്‌ പൊതുപരിപാടികളിൽ ശ്രീശ്രീരവിശങ്കർജിയോടൊപ്പം പലേടങ്ങളിലും നിരവധി തവണ ക്രിസോസ്റ്റം തിരുമേനി വേദി പങ്കിടുകയും വിശ്വ വ്യാപകമായ ജീവന കലയുടെ മഹത്വത്തെ മുക്ത കണ്ഠം പുകഴ്‌ത്തുകയും ജനലക്ഷങ്ങളോടായി പങ്കുവെക്കുകയുമുണ്ടായി .

ജീവന കലയുടെ രാജ്യാന്തര ആസ്ഥാനമായ ബാംഗ്ലൂർ ആശ്രമത്തിലും വിശിഷ്ടാതിഥിയായി തിരുമേനി യുടെ നിറസാന്നിദ്ധ്യമുണ്ടായിരുന്നു.

സന്യാസം എന്ന വാക്കിൻറെ അർത്ഥവും വ്യാപ്‌തിയും ആഴവും പരപ്പും സാമാന്യ ജനങ്ങൾക്കടക്കം പകർന്നുനൽകിയ ആത്മീയാചാര്യൻ അനാരോഗ്യങ്ങൾക്കിടയിലും കടമകളിൽനിന്നും മാറിനിൽക്കാൻ മനസ്സില്ലാത്ത വേറിട്ട വ്യക്തിത്വമായിരുന്നു .

1918 ഏപ്രിൽ 27 ന് അടങ്ങാപ്പുറത്ത് കലമണ്ണിൽ കുടുംബത്തിൽ കെ. ഇ. ഉമ്മൻ കശീശയുടെയും നടക്കേവീട്ടിൽ ശോശാമ്മയുടെയും പുത്രനായി ജനനം .ആദ്യത്തെ പേര് ഫിലിപ്പ് ഉമ്മൻ .
മാരാമൺ ,കോഴഞ്ചേരി,ഇരവിപേരൂർ തുടങ്ങിയ സ്ഥലങ്ങളിൽനിന്നും ഹൈ സ്‌കൂൾ വിദ്യാഭ്യാസം . ബിരുദ പഠനം ആലുവ യു സി കോളേജിൽ .
ദൈവശാസ്ത്ര വിഷയങ്ങളുമായി ബന്ധപ്പെട്ട വിദ്യാഭ്യാസം ബാഗ്ലൂർ യൂണിയൻ തിയോളജിക്കൽ കോളേജ് ,കാന്റർബറി സെന്റ് അഗസ്റ്റിൻ കോളേജ് എന്നിവിടങ്ങളിൽ.
1944 ജനുവരി ഒന്നിനാണ് അദ്ദേഹം വൈദിക പട്ടം സ്വീകരിച്ചത് .
വിവിധ ഭദ്രാസനങ്ങളുടെ ചുമതല ക്കാരനും മിഷനറി ബിഷപ്പായും സേവനമനുഷ്ഠിച്ച അദ്ദേഹത്തെ പത്മഭൂഷൺ പുരസ്കാരം നൽകി രാജ്യം ആദരിക്കുകയുമുണ്ടായി.

English Summary: Dr. Philipose Mar Chrysostom has a good relationship with the social community around him
Published on: 05 April 2021, 12:46 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now