1. ക്ഷീരകർഷകർക്കായി 7.4 കോടി രൂപയുടെ കാലിത്തീറ്റ സബ്സിഡി അനുവദിച്ച് മലബാർ മിൽമ. ഇതുപ്രകാരം മലബാർ മേഖലയിലെ ആറു ജില്ലകളിലുള്ള ക്ഷീരസംഘങ്ങളിലെ കർഷകർക്ക് ജൂലൈ മാസത്തിലും സബ്സിഡി തുടരും. ക്ഷീരസംഘങ്ങളിലൂടെ വിതരണം ചെയ്യുന്ന മിൽമ ഗോമതി ഗോൾഡ് കാലിത്തീറ്റയ്ക്കാണ് മിൽമ മലബാർ മേഖലാ യൂണിയൻ സബ്‌സിഡി അനുവദിച്ചിട്ടുള്ളത്. 50 കിലോഗ്രാം കാലിത്തീറ്റ ചാക്കൊന്നിന് 100 രൂപയാണ് സബ്സിഡിയായി നൽകുന്നത്. മലബാർ മേഖലയിലെ ക്ഷീരകർഷകർക്കായി 2025 ഏപ്രിൽ, മേയ് മാസങ്ങളിലായി കാലിത്തീറ്റ സബ്സിഡിയായി 4.10 കോടി രൂപ അനുവദിച്ചിരുന്നു. ജൂൺ മാസത്തിൽ നൽകി വരുന്നതും ജൂലൈ മാസത്തിൽ അനുവദിച്ചതും ചേർത്ത് ഈ സാമ്പത്തികവർഷത്തിൽ ആകെ 7.4 കോടി രൂപ, കാലിത്തീറ്റ സബ്സിഡി ഇനത്തിൽ ക്ഷീരകർഷകർക്ക് നൽകുന്നതെന്ന് മിൽമ ചെയർമാൻ കെ. എസ്. മണി, മാനേജിങ് ഡയറക്ടർ കെ. സി. ജെയിംസ് എന്നിവർ അറിയിച്ചു. ഒപ്പം കേരള സഹകരണ ക്ഷീരവിപണന ഫെഡറേഷൻ ജൂൺ മാസത്തിൽ മിൽമ ഗോമതി ഗോൾഡ് കാലിത്തീറ്റയ്ക്ക് നൽകിവന്നിരുന്ന 100 രൂപ ഡിസ്‌കൗണ്ട് ജൂലൈ മാസത്തിലും തുടരുന്നതിനാൽ 50 കിലോയുടെ മിൽമ ഗോമതി ഗോൾഡ് കാലിത്തീറ്റ വാങ്ങിക്കുന്ന ക്ഷീരകർഷകർക്ക് ചാക്കൊന്നിന് 200 രൂപയാണ് സബ്സിഡിയായി ലഭിക്കുന്നത്.
2. മത്സ്യഫെഡില്‍ അഫിലിയേറ്റ് ചെയ്ത പ്രാഥമിക മത്സ്യത്തൊഴിലാളി സഹകരണ സംഘത്തില്‍ അംഗമായ മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് അഞ്ച് വര്‍ഷം വരെയുള്ള ടെക്നിക്കല്‍ ആന്‍ഡ് പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് 20 ലക്ഷം രൂപ വരെയും വിദേശ പഠനത്തിന് 30 ലക്ഷം രൂപ വരെയും വായ്പ നല്‍കുന്നു. ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ പദ്ധതി പ്രകാരം നിബന്ധനകളോടെയായിരിക്കും വായ്പ അനുവദിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലയിലെ ക്ലസ്റ്റര്‍ ഓഫീസുമായോ മത്സ്യഫെഡ് കോഴിക്കോട് ജില്ലാ ഓഫീസുമായോ 95260 41060 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.
3. സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. എന്നാൽ ഇന്ന് ഒരു ജില്ലകളിലും പ്രത്യക മഴ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിട്ടില്ല. മഴയുടെ തീവ്രത കുറഞ്ഞെങ്കിലും വ്യാഴാഴ്ച മുതൽ വീണ്ടും മഴ ശക്തമാകാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ പ്രവചനത്തിൽ പറയുന്നു. മഴയ്ക്കൊപ്പം മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.