Updated on: 9 January, 2024 10:41 PM IST
ക്ഷീരോല്പാദനരംഗത്ത് സ്വയം പര്യാപ്തത കൈവരിക്കുകയാണ് സർക്കാർ ലക്ഷ്യം

എറണാകുളം: ക്ഷീരോല്പാദനരംഗത്ത് സ്വയം പര്യാപ്തത കൈവരിക്കുക എന്ന  ലക്ഷ്യത്തോടെയുള്ള പ്രവർത്തനമാണ്  ക്ഷീര വികസന വകുപ്പിലൂടെ സർക്കാർ നടപ്പിലാക്കുന്നതെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചു റാണി പറഞ്ഞു.   ക്ഷീര വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജില്ലാ ക്ഷീര സംഗമം  ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

കന്നുകാലികൾക്ക് നൽകുന്നതിനായി ഗുണ നിലവാരമുള്ള തീറ്റ  ഉറപ്പാക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ട്. ഗുണനിലവാരമുള്ള തീറ്റ ലഭിക്കുന്നതിലൂടെ പാൽ ഉൽപാദനം വർദ്ധിപ്പിക്കാനാകും. കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലെയും കർഷകർക്ക് കന്നുകാലിത്തീറ്റയെ കുറിച്ച് ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കും.

കാർഷിക കേരളത്തിന്റെ സമ്പദ്ഘടനയുടെ പ്രധാന മേഖലയാണ് ക്ഷീര മേഖല.  ക്ഷീര വികസനവകുപ്പിന്റെ രൂപീകരണത്തിനുശേഷം ക്ഷീരമേഖലയിൽ അത്ഭുതകരമായ വളർച്ചയാണ് അനുഭവപ്പെട്ടത്. മൃഗ സംരക്ഷണ വകുപ്പ് ദേശീയ തലത്തിൽനടത്തിയ സർവേ പ്രകാരം ഏറ്റവും ഗുണമേന്മയുള്ള പാൽ ഉൽപാദിപ്പിക്കപ്പെടുന്നത് കേരളത്തിലാണെന്ന് മന്ത്രി പറഞ്ഞു.

ക്ഷീരകർഷകർക്കായി മികച്ച ക്ഷേമപദ്ധതികളാണ് സർക്കാർ നടപ്പിലാക്കുന്നത്.  കർഷകരുടെ ക്ഷേമത്തിനായി സമഗ്ര ഇൻഷുറൻസ് പദ്ധതി നടപ്പാക്കുന്നതിന് കേന്ദ്ര സഹായം തേടിയിട്ടുണ്ടെന്നും വരും വർഷങ്ങളിൽ മുഴുവൻ കന്നുകാലികളെയും ഇൻഷുറൻസ് ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തുമെന്നും അതിലൂടെ ക്ഷീരകർഷകരെ സംരക്ഷിക്കുന്നതിന് അവസരം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിനോടനുബന്ധിച്ച്  സ്റ്റുഡന്റ്സ് ഡയറി ക്ലബ് അംഗങ്ങക്കുള്ള കന്നുകുട്ടികളുടെ വിതരണവും മത്സ്യത്തൊഴിലാളികൾക്ക് പശുക്കളെ  നൽകുന്ന ക്ഷീരതീരം പദ്ധതി, അതിദരിദ്രർക്കുള്ള പശു വിതരണ പദ്ധതി എന്നിവയുടെ ഗുണഭോക്താക്കൾക്കുള്ള ധനസഹായവും മന്ത്രി നിർവഹിച്ചു.

ജില്ലയിലെ മികച്ച ക്ഷീര കർഷകനുള്ള അവാർഡ്  കോതമംഗലം ബ്ലോക്കിലെ എം.കെ. ദിലീപ് കുമാറും മികച്ച കർഷകയ്ക്കുള്ള അവാർഡ് കൂവപ്പടി ബ്ലോക്കിലെ കെ. എം. അമ്പിളിയും കരസ്ഥമാക്കി. ക്ഷീരമേഖലയിൽ കൂടുതൽ പദ്ധതി വിഹിതം അനുവദിച്ച  തദ്ദേശസ്ഥാപനങ്ങൾക്കുള്ള അവാർഡ് കോതമംഗലം ബ്ലോക്ക് പഞ്ചായത്തും   തൃപ്പൂണിത്തുറ നഗരസഭയും  കൂവപ്പടി ഗ്രാമപഞ്ചായത്തും കരസ്ഥമാക്കി. ഇന്ത്യയിലെ  നാടൻ പശുക്കളുടെയും ക്ഷീരമേഖലയുമായി ബന്ധപ്പെട്ട ഉപകരണങ്ങളുടെയും  പ്രദർശന മേളയും ക്ഷീര സംഗമത്തിന്റെ ഭാഗമായി ഒരുക്കിയിരുന്നു. 

ക്ഷീരവികസന വകുപ്പിന്റെ 2022-23 വാർഷിക പദ്ധതിയുടെ ഭാഗമായി ക്ഷീരോൽപാദന രംഗത്തെ സമ​ഗ്ര വികസനം ലക്ഷ്യമിട്ടാണ് ക്ഷീര സംഗമം സംഘടിപ്പിക്കുന്നത്. ക്ഷീര സഹകരണ സംഘങ്ങളുടെയും ത്രിതല പഞ്ചായത്തുകളുടെയും സംയുക്ത ആഭിമുഖ്യത്തിൽ മിൽമ, കേരള ഫീഡ്സ്, വിവിധ ധനകാര്യ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിപാടി.

മണീട് ക്ഷീരോൽപാദക സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ മണീട് സെന്റ് കുര്യാക്കോസ് കത്തീഡ്രൽ പാരിഷ് ഹാളിൽ നടക്കുന്ന പരിപാടിയിൽ അനൂപ് ജേക്കബ് എം.എൽ.എ. അധ്യക്ഷത വഹിച്ചു.

മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി മാധവൻ, കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ എം ബഷീർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  സനിത റഹീം, മണീട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പോൾ വർഗീസ്, മുളന്തുരുത്തി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ബെന്നി, ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു തോമസ്, ക്ഷീരവികസന വകുപ്പ് പ്ലാനിങ് ജോയിന്റ് ഡയറക്ടർ ശാലിനി ഗോപിനാഥ്, ജില്ലാ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ട്രീസ തോമസ്, ക്ഷീര കർഷക ക്ഷേമനിധി ബോർഡ് സി ഇ ഒ  ആർ രാംഗോപാൽ, കേരള ഫീഡ്സ് ലിമിറ്റഡ് ചെയർമാൻ കെ ശ്രീകുമാർ, വിവിധ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, ക്ഷീര സഹകാരികൾ തുടങ്ങിയവർ പങ്കെടുത്തു.

English Summary: Govt's aim is to achieve self-sufficiency in dairy production
Published on: 09 January 2024, 10:36 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now