Updated on: 20 September, 2022 9:43 AM IST

1. വിലക്കയറ്റം പിടിച്ചുനിർത്തി കേരളം വീണ്ടും രാജ്യത്തിന് മാതൃക. കേന്ദ്ര സർക്കാരിന്റെ ഓഗസ്റ്റിലെ കണക്കുകൾ പ്രകാരം രാജ്യത്തെ വിലക്കയറ്റതോത് 7 ശതമാനവും കേരളത്തിൽ 5.73 ശതമാനവുമാണ്. രാജ്യത്ത് പണപ്പെരുപ്പം ഏറ്റവും കുറവുള്ള സംസ്ഥാനം എന്ന നേട്ടവും കേരളത്തിനാണ്. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിലാണ് കേരളം ഒന്നാമതെത്തിയത്. രണ്ടാം സ്ഥാനം തമിഴ്‌നാടിനാണ്. അതേസമയം മറ്റ് 11 സംസ്ഥാനങ്ങളിലെ വിലക്കയറ്റ തോത് ദേശീയ ശരാശരിയേക്കാൾ മുകളിലാണ്. സംസ്ഥാന സർക്കാരിന്റെ ശക്തമായ പൊതുവിതരണ സമ്പ്രദായവും പൊതുവിപണിയിലെ കാര്യക്ഷമമായ ഇടപെടലുകളുമാണ് വിലക്കയറ്റത്തെ പിടിച്ചു നിർത്താനായതെന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ പറഞ്ഞു.

കൂടുതൽ വാർത്തകൾ: തിരുവോണം ബമ്പർ 2022 നറുക്കെടുപ്പ് ഫലം പുറത്ത്..ഭാഗ്യശാലി ആര്

2. ഭക്ഷ്യ സുരക്ഷാ വകുപ്പിൽ നികുതിയിതര വരുമാനത്തിൽ സർവകാല റെക്കോർഡ്. 5 മാസം കൊണ്ട് ലഭ്യമായത് 9.62 കോടി രൂപയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. 2022 ഏപ്രിൽ ഒന്ന് മുതൽ ഓഗസ്റ്റ് 31 വരെ ലഭിച്ച കണക്കാണിത്. ഫുഡ് സേഫ്റ്റി ലൈസൻസ്, രജിസ്ട്രേഷൻ ഫീസ് ഇനത്തിൽ 7.71 കോടി രൂപയും, ഫൈൻ വഴി 78.59 ലക്ഷം രൂപയും, അഡ്ജ്യൂഡിക്കേഷൻ മൂലമുള്ള ഫൈൻ വഴി 51.51 ലക്ഷം രൂപയും, കോടതി മുഖേനയുള്ള ഫൈൻ വഴി 3.28 ലക്ഷം രൂപയും, സാമ്പിൾ അനാലിസിസ് ഫീസായി 58.09 ലക്ഷം രൂപയുമാണ് ലഭ്യമായത്. ഭക്ഷ്യ സുരക്ഷാ പരിശോധനകൾ ശക്തമാക്കിയതാണ് ഈ നേട്ടത്തിന് കാരണമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.

3. കണ്ണൂരിൽ കാർഷിക ഡ്രോൺ പ്രദർശനവും പരിശീലനവും സംഘടിപ്പിച്ചു. കരിവെളളൂർ-പെരളം ഗ്രാമപഞ്ചായത്തിലും മയ്യിൽ ഗ്രാമപഞ്ചായത്തിലുമാണ് പ്രദർശനം സംഘടിപ്പിച്ചത്. നൂതന സാങ്കേതിക വിദ്യയിലൂടെ കീട നിയന്ത്രണം ചെയ്യുന്നതിനും കൂടുതൽ വിളവ് ലഭിക്കുന്നതിനും സൂക്ഷ്മ മൂലക മിശ്രിതം തളിക്കാനുളള പരീശീലനമാണ് സംഘടിപ്പിച്ചത്. പാടശേഖര സമിതികൾക്കും കർഷക കൂട്ടായ്മകൾക്കും 75 ശതമാനം സബ്‌സിഡിയോടെ ഡ്രോൺ ലഭ്യമാക്കാൻ സർക്കാർ ലക്ഷ്യമിടുന്നുണ്ട്. കൂടാതെ കർഷകർക്ക് 50 ശതമാനം സബ്‌സിഡിയും ലഭിക്കും. മരുന്ന് തളിക്കൽ പരിശീലനം പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി വത്സല ഉദ്ഘാടനം ചെയ്തു.

4. മർമ്മാണി തോപ്പ് പദ്ധതിയുടെ ഭാഗമായി വടകര നഗരസഭയുടെ ആഭിമുഖ്യത്തിൽ ഔഷധസസ്യയാത്ര സംഘടിപ്പിച്ചു. ഔഷധസസ്യങ്ങൾ കയ്യിൽ പിടിച്ച് നഗരസഭ കൗൺസിലർമാരും, കളരി ഗുരുക്കന്മാരും, ശിഷ്യന്മാരുമെല്ലാം യാത്രയിൽ പങ്കുചേർന്നു. നഗരസഭ ചെയർപേഴ്സൺ കെ.പി ബിന്ദു ഔഷധയാത്ര ഉദ്ഘാടനം ചെയ്തു. കളരി മർമ്മാണി ഔഷധങ്ങൾ ജനകീയ പങ്കാളിത്തത്തോടെ വളർത്തിയെടുക്കാനുള്ള പദ്ധതിയാണ് മർമ്മാണിത്തോപ്പ് പദ്ധതി.

5. തൃത്താലയിൽ സംഘടിപ്പിച്ച തൊഴിൽ മേള വൻ വിജയം. നാഷണൽ എംപ്ലോയ്മെന്റ് സർവീസും ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും സംയുക്തമായാണ് ലക്ഷ്യ എന്ന പേരിൽ മെഗാ തൊഴിൽ മേള സംഘടിപ്പിച്ചത്. 26 പ്രമുഖ സ്ഥാപനങ്ങളാണ് മേളയിൽ പങ്കെടുത്തത്. സൈലം, ഇസാഫ്, ഐ.സി.ഐ.സി.ഐ, ബെൽസ്റ്റാർ എന്നിങ്ങനെ പ്രമുഖ സ്ഥാപനങ്ങൾ മേളയിൽ പങ്കാളികളായി. നാനൂറ്റിയമ്പതോളം ഉദ്യോഗാർഥികളിൽ നിന്ന് പ്ലേസ്മെന്റ് ലഭിച്ചവരുടെ വിവരങ്ങൾ ഒരാഴ്ചയ്ക്കകം അറിയിക്കും. കൂടുതൽ മികച്ച സ്ഥാപനങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് വരും നാളുകളിൽ ഇത്തരം മേളകൾ കൂടുതലായി സംഘടിപ്പിക്കുമെന്ന് മന്ത്രി എം.ബി രാജേഷ് അറിയിച്ചു.

6. പാലക്കാട് ജില്ലയിലെ നെൽപാടങ്ങളിൽ പോളരോഗം വ്യാപകമായി ബാധിക്കുന്നതിൽ കർഷകർ ആശങ്കയിൽ. രോഗങ്ങളെ ചെറുക്കാൻ മുൻകരുതൽ സ്വീകരിക്കണമെന്ന് ജില്ലാ കൃഷി വിജ്ഞാന കേന്ദ്രം അറിയിച്ചു. വിളകളെ സംരക്ഷിക്കാൻ കൃഷിയിടങ്ങളിൽ കൃത്യമായ നീർവാർച്ച സൗകര്യങ്ങൾ ഒരുക്കണമെന്നും, മഴയില്ലാത്ത സാഹചര്യത്തിൽ മാത്രം വളവും കീടനാശിനിയും പ്രയോഗിക്കണമെന്നും അധികൃതർ അറിയിച്ചു.

7. കൃഷി ആസൂത്രണ മേഖലയിൽ കർഷകർക്ക് സഹായിയായി ബാംഗ്ലൂർ ആസ്ഥാനമായ വേ കൂൾ. ഉൽപാദനവും വിപണനവും ഒത്തുപോകുന്ന രീതിയിൽ കർഷകർക്ക് മാർഗനിർദേശം നൽകുകയാണ് വേ കൂൾ മൊബൈൽ ആപ്ലിക്കേഷൻ. ഇന്ത്യയിലുടനീളമുള്ള 2 ലക്ഷം കർഷകർ വേ കൂൾ മൊബൈൽ ആപ്ലിക്കേഷന്റെ ഉപയോക്താക്കളാണ്. മാർഗനിർദേശങ്ങൾക്ക് പുറമെ സാങ്കേതിക വിദ്യയിലും വേ കൂൾ കർഷകർക്ക് പിന്തുണ നൽകുന്നുണ്ട്. ഇന്ത്യൻ കാർഷിക ഉൽപന്നങ്ങൾക്ക് വിദേശ വിപണിയിലും സാധ്യത തേടുകയാണ് വേ കൂൾ.

8. ITPGRFAയുടെ 9-ാമത് സെഷന് ഡൽഹിയിൽ തുടക്കം. ഇന്ന് മുതൽ 24 വരെ ന്യൂഡൽഹിയിലെ പൽമൻ ഹോട്ടലിൽ വച്ചാണ് പരിപാടി നടക്കുക. 147 അംഗ രാജ്യങ്ങൾ പരിപാടിയിൽ പങ്കെടുക്കും. ഇന്ത്യയിലെ സസ്യ ജനിതക വിഭവങ്ങളുടെ പ്രദർശനവും നടക്കുന്നുണ്ട്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തൊമാർ സെഷനും പ്രദർശനവും ഔപചാരികമായി ഉദ്ഘാടനം ചെയ്തു.

9. സൗദി ജിസാൻ അഗ്രികൾച്ചറൽ മാർക്കറ്റിങ് സൊസൈറ്റിയുടെ ഉൽപന്നങ്ങൾ ലുലു ശേഖരിക്കും. പഴം, പച്ചക്കറികൾ ശേഖരിക്കുന്നതിൽ ഇരു ഗ്രൂപ്പുകളും ധാരണാപത്രം കൈമാറി. ഉൽപന്നങ്ങൾ ലുലു ശാഖകൾ വഴി ഉപഭോക്താക്കളിലേക്ക് എത്തിക്കും. കാർഷിക ഉൽപന്നങ്ങളുടെ ഗുണമേൻമ വർധിപ്പിക്കുക, കർഷകരുടെ ഉൽപന്നങ്ങൾക്ക് എല്ലാ സീസണിലും വിപണി ലഭ്യമാക്കുക എന്നിവയാണ് കരാറിന്റെ പ്രധാന ലക്ഷ്യങ്ങൾ. കരാർ കാലാവധി അഞ്ച് വർഷമാണ്.

10. ടാറ്റ മോട്ടോഴ്‌സ് റിട്ടയേർഡ് ഉദ്യോഗസ്ഥൻ കെവി വെങ്കട്ടേശ്വരനും ഭാര്യ ഗീത വെങ്കിട്ടേശ്വരനും കൃഷി ജാഗരൺ സന്ദർശിച്ചു. കൃഷി ജാഗരണിന്റെ പ്രവർത്തനങ്ങളെയും കാർഷിക മേഖലയിലെ യുവ മാധ്യമ പ്രവത്തകരുടെ പങ്കാളിത്തത്തെയും അദ്ദേഹം അഭിനന്ദിച്ചു. കൃഷി ജാഗരൺ സ്ഥാപകനും എഡിറ്റര് ഇന് ചീഫുമായ എംസി ഡൊമിനികും, ഡയറക്ടര് ഷൈനി ഡൊമിനികും ചടങ്ങിൽ സന്നിഹിതരായിരുന്നു. 

11. കേരളത്തില്‍ രണ്ട് ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടിമിന്നൽ സാധ്യതയുള്ളതിനാൽ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും നിർദേശമുണ്ട്. ഇടിമിന്നൽ സമയത്ത് തുറസായ സ്ഥലങ്ങളിൽ നിൽക്കരുതെന്നും ജലാശയങ്ങളിൽ കുളിയ്ക്കുന്നത് ഒഴിവാക്കണമെന്നും നിർദേശമുണ്ട്.

English Summary: Kerala sets a new example by holding back the price rise..Agriculture news
Published on: 19 September 2022, 04:18 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now