1. കൊക്കോയുടെ തൊണ്ടിൽ നിന്നും പൾപ്പിൽ നിന്നും ഭക്ഷ്യ ഉത്പന്നങ്ങൾ വികസിപ്പിച്ചെടുക്കുന്നതിൽ വിജയം കൈവരിച്ച് കേരള കാർഷിക സർവകലാശാല. ചോക്ലേറ്റ് നിർമാണത്തിന് ശേഷം ഉപേക്ഷിക്കുന്ന കൊക്കോ കായകളുടെ തൊണ്ട് (ഹസ്‌ക്), മാംസളമായ ഭാഗം (പൾപ്പ്) തുടങ്ങിയവയിൽ നിന്നാണ് ഉത്പന്നങ്ങൾ തയ്യാറാക്കിയത്. കേരള കാർഷിക സർവകലാശാല കൊക്കൊ വിഭാഗമാണ് പുതിയ പരീക്ഷണത്തിന് മുൻകൈ എടുത്തത്. തൊണ്ടിൽ നിന്ന് കുക്കികളും, മാംസളമായ ഭാഗത്ത് നിന്ന് റെഡി റ്റു സർവ് പാനീയവുമാണ് തയ്യാറാക്കിയത്. ഡോ. ജെ. എസ്. മിനിമോളാണ് സംരംഭത്തിന് നേതൃത്വം കൊടുത്തത്. മാടക്കത്തറ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര മോഹൻ ഉത്പന്നങ്ങൾ ഔദ്യോഗികമായി പുറത്തിറക്കി. കൊക്കോ തൊണ്ട് പൊടിച്ച് വികസിപ്പിച്ച കുക്കികൾ പ്രമേഹരോഗികൾക്കും വയസ്സായവർക്കും ആരോഗ്യകരമായ ഭക്ഷണമാണെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഡോ. ജെ.എസ്. മിനിമോള്‍ പറഞ്ഞു. ഓട്‌സ്, അവൽ എന്നീ രണ്ട് വകഭേദങ്ങളിലാണ് ഇവ ലഭ്യമാകുക. ആരോഗ്യകരവും ആന്റിഓക്സിഡന്റുകളും നിറഞ്ഞതുമാണ് കൊക്കോ പള്‍പ്പുപയോഗിച്ചുള്ള ശീതളപാനീയം. ഇതിന്റെ സാങ്കേതികവിദ്യ കൈമാറാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. സർവകലാശാല കൊക്കോ റിസർച്ച് സെന്ററിൽ നിന്നും രണ്ട് ഉത്പന്നങ്ങളും ഇപ്പോൾ ലഭ്യമാണ്.
2. ഞാറ്റുവേലകളെ അടിസ്ഥാനപ്പെടുത്തിയുള്ള പരമ്പരാഗത കൃഷിരീതികൾ പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാനത്താകമാനം നടപ്പിലാക്കുന്ന ഞാറ്റുവേല ചന്തയും കർഷകസഭകളും പദ്ധതിക്ക് തിരുവാതിര ഞാറ്റുവേലയോടനുബന്ധിച്ച് തുടക്കമാകും. കാര്‍ഷിക വിളകള്‍ നടുന്നതിനും വിത്ത് പാകുന്നതിനും ഏറ്റവും ഉത്തമമായ തിരുവാതിര ഞാറ്റുവേലയ്ക്ക് ഗുണമേന്മയുള്ള നടീല്‍ വസ്തുക്കള്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നതിന് കൃഷി വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണ് ഞാറ്റുവേല ചന്തകൾ. കൃഷിവകുപ്പ് ഉത്പാദിപ്പിക്കുന്ന നടീല്‍ വസ്തുക്കൾക്ക് മുന്‍ഗണന നല്‍കിക്കൊണ്ടും കർഷകർക്ക് തമ്മിൽ വിത്ത് കൈമാറ്റത്തിനുള്ള വേദിയായുമാണ് ഞാറ്റുവേല ചന്തകൾ നടപ്പിലാക്കുക. ജൂൺ 22 മുതൽ ജൂലൈ 15 വരെയുള്ള കാലഘട്ടത്തിൽ കർഷകസഭകളും സംസ്ഥാനത്തുടനീളം നടത്തപ്പെടും. ഓരോ കൃഷിഭവനിലും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ മറ്റു ജനപ്രതിനിധികളെ ഉൾപ്പെടുത്തിക്കൊണ്ട് കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പദ്ധതി നടപ്പിലാക്കും.
3. സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഇന്ന് എട്ടു ജില്ലകളിലും നാളെ 12 ജില്ലകളിലുമാണ് കേന്ദ്രകാലാവസ്ഥാവകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും നാളെ തിരുവനന്തപുരവും കൊല്ലവും ഒഴികെയുള്ള 12 ജില്ലകളിലുമാണ് യെല്ലോ അലർട്ട് നിലനിൽക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കൂടാതെ ഇടിമിന്നലോടു കൂടിയ മഴയ്‌ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും അറിയിപ്പുണ്ട്. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കർണാടക തീരത്തും മത്സ്യബന്ധനത്തിന് വിലക്കുണ്ട്.