1. സംസ്ഥാനത്തെ എല്ലാ കുടുംബങ്ങളിലും കാർഷിക സംസ്‌കാരം ഉണർത്തുക, ഓണക്കാലത്ത് സുരക്ഷിത പച്ചക്കറി ഉത്പാദനം നമ്മുടെ വീട്ടുവളപ്പിൽ ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ കൃഷിവകുപ്പ് നടപ്പിലാക്കുന്ന ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. സെക്രട്ടേറിയേറ്റ് അങ്കണത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ വഴുതന തൈ നട്ടു കൊണ്ടാണ് മുഖ്യമന്ത്രി ഉദ്‌ഘാടനകർമം നിർവഹിച്ചത്. ചടങ്ങിന് കൃഷിമന്ത്രി പി. പ്രസാദ് അധ്യക്ഷത വഹിച്ചു. പച്ചക്കറി കൃഷി വ്യാപിപ്പിച്ചുകൊണ്ട് മുൻവർഷങ്ങളിലെ പോലെ തന്നെ ഇത്തവണയും വിഷരഹിത പച്ചക്കറി ഉത്പാദനം സാധ്യമാക്കുന്നതിനാണ് കൃഷിവകുപ്പ് ശ്രമിക്കുന്നതെന്ന് ചടങ്ങിൽ കൃഷിമന്ത്രി പറഞ്ഞു. കാലാവസ്ഥാവ്യതിയാനം സാരമായി ബാധിച്ചില്ലെങ്കിൽ മികച്ച രീതിയിൽ പച്ചക്കറി വിളവെടുക്കാൻ വരുന്ന ഓണക്കാലത്ത് നമുക്ക് കഴിയുമെന്നും ജൈവകാർഷിക മിഷൻ, സബ്മിഷൻ ഓൺ നാച്ചുറൽ ഫാർമിങ് എന്നീ പദ്ധതികളിലൂടെ കൂടുതൽ പ്രവർത്തനങ്ങൾ വരും ദിവസങ്ങളിൽ വകുപ്പ് നടപ്പിലാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഓണക്കാലത്ത് പച്ചക്കറി വിപണിയിൽ ഉണ്ടായേക്കാവുന്ന വിലക്കയറ്റം നിയന്ത്രിക്കുന്നതിനും വിപണികളിൽ പച്ചക്കറി ലഭ്യത ഉറപ്പുവരുത്തുന്നതിനും വേണ്ടിയാണ് കൃഷിവകുപ്പ് പദ്ധതി നടപ്പിലാക്കുന്നത്. കൃഷിവകുപ്പിന്റെ സമഗ്ര പച്ചക്കറി ഉത്പാദനയജ്ഞം പരിപാടിയുടെ ഭാഗമായാണ് സംസ്ഥാന വ്യാപകമായി പദ്ധതി നടപ്പിലാക്കുന്നത്. നാച്ചുറൽ ഫാമിംഗ് രീതികൾ കേരളത്തിൽ പ്രാവർത്തികമാക്കുന്നതിന്റെ പ്രാരംഭ നടപടിയായി ആന്ധ്രാപ്രദേശുമായി സഹകരിച്ച് പദ്ധതികൾ നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു. ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി സെക്രട്ടറിയേറ്റ് അങ്കണത്തിൽ നടന്ന ചടങ്ങിൽ പച്ചക്കറി ഇനങ്ങളായ കത്തിരി, വഴുതന, തക്കാളി, വെണ്ട, മുളക് തൈകളാണ് നട്ടത്. ചടങ്ങിൽ മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, കെ. രാജൻ, എ. കെ. ശശീന്ദ്രൻ, ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, കാർഷികോത്പാദന കമ്മീഷണർ ഡോ. ബി. അശോക് ഐ.എ.എസ്, കൃഷി വകുപ്പ് ഡയറക്ടർ ഡോ. ശ്രീറാം വെങ്കിട്ടരാമൻ, കൃഷി വകുപ്പ്, സെക്രട്ടേറിയേറ്റ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവരും സന്നിഹിതരായി.
2. ആതവനാട് മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തിന്റെ (LMTC Athavanad) ആഭിമുഖ്യത്തിൽ 17-ാം തീയതി രാവിലെ 11 മണി മുതൽ 'ആടുവളർത്തൽ' എന്ന വിഷയത്തിൽ ഓൺലൈൻ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ശാസ്ത്രീയ പരിചരണം, രോഗങ്ങളും നിവാരണ മാർഗ്ഗങ്ങളും എന്നീ വിഷയങ്ങളിലൂന്നി ആതവനാട് എൽ.എം.ടി.സി, വെറ്ററിനറി സർജൻ ഡോ. സിന്ധു സത്യൻ ക്ലാസെടുക്കും. ഗൂഗിൾ മീറ്റ് വഴിയാണ് പരിശീലനം സംഘടിപ്പിക്കുന്നത്. പരിശീലനത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ള കർഷകർ 15-ാം തീയതി ഉച്ചയ്ക്ക് 12 മണിയ്ക്കു മുൻപായി https://docs.google.com/forms/d/e/1FAIpQLScmSryhl4Y-af_vnmxwjeIhYS127H6ROiQ7rzmsYUftzai0FA/viewform?fbclid=IwY2xjawK4ij9leHRuA2FlbQIxMABicmlkETE3NDFOWUZtSmoyOWNVeG0xAR4ntv19OTZpclnERl7Ca8YYPqLdv8twiz6RWLC0LWphIsR2irmWzGBoN1SYHw_aem_JL6fiJLwPX7Axj3jufFV1Q എന്ന ലിങ്കിൽ ക്ലിക് ചെയ്ത് രജിസ്റ്റർ ചെയ്യേണ്ടതാണ്.
3. സംസ്ഥാനത്ത് കാലവർഷം സജീവമാകുന്നു. വടക്കൻ ആന്ധ്രാപ്രദേശ് ഒഡിഷ തീരത്തിന് മുകളിൽ നിലനിൽക്കുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനത്തിൽ സംസ്ഥാനത്ത് അടുത്ത ഒരാഴ്ച വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു. കാലവർഷം ശക്തമാകുന്ന പശ്ചാത്തലത്തിൽ ഇന്ന് നാലു ജില്ലകളിൽ ഓറഞ്ച് അലർട്ടും ബാക്കി 10 ജില്ലകളിൽ യെല്ലോ അലർട്ടുമാണ് നിലനിൽക്കുന്നത്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് അതിശക്തമായ മഴയ്ക്കുള്ള സാധ്യതയായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ബാക്കി പത്തു ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയായ യെല്ലോ അലർട്ടുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ജൂൺ 14 മുതൽ 16-ാം തീയതി വരെ ഒറ്റപ്പെട്ട അതിതീവ്ര മഴയ്‌ക്കും ജൂൺ 13 മുതൽ 16 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്‌ക്കുമുള്ള സാധ്യതയാണ് കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പിൽ പ്രഖ്യാപിച്ചിട്ടുള്ളത്. ശനിയാഴ്ച മുതല്‍ തിങ്കളാഴ്ച വരെ മണിക്കൂറില്‍ പരമാവധി 50 മുതൽ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ തിങ്കളാഴ്ച വരെ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി. കാലാവർഷ കാറ്റും സജീവമാകുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.