1. കർഷകർക്കുള്ള ഏകീകൃത തിരിച്ചറിയൽ സംവിധാനമായ ദേശീയ കർഷക രജിസ്ട്രിയിൽ രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി ജൂലൈ 31. കേന്ദ്ര സർക്കാർ ആവിഷ്കരിച്ച അഗ്രി സ്റ്റാക്ക് സംവിധാനത്തിന്റെ പിന്തുണയോടെ നടപ്പിലാക്കുന്ന കർഷകരുടെയും കൃഷി ഭൂമിയുടെയും ഏകീകൃത രജിസ്‌ട്രേഷൻ സംവിധാനമാണ് കർഷക രജിസ്ട്രി. പി. എം കിസാൻ ഉൾപ്പെടെയുള്ള കേന്ദ്ര / സംസ്ഥാന കാർഷിക പദ്ധതി ആനുകൂല്യങ്ങൾ തുടർന്നും ലഭിക്കുന്നതിനായി നിർബന്ധമായും രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതാണ്. രജിസ്റ്റർ ചെയ്ത കർഷകർക്ക് ആധാർ അധിഷ്ഠിത യൂണിഫൈഡ് ഫാർമർ സർവീസ് ഇന്റർഫേസ് (UFSI) സംവിധാനത്തിൽ ദേശീയ അംഗീകാരമുള്ള യുണിക്ക് ഐ.ഡി. കാർഡ് ലഭ്യമാകുന്നതാണ്. അടുത്തുള്ള കൃഷിഭവൻ സന്ദർശിച്ച് കർഷകർക്ക് രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 1800-425-1661 എന്ന ടോൾഫ്രീ നമ്പറിലോ 0471 2309122, 0471 2303990, 0471 2968122 എന്നീ ഫോൺ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്.
2. ക്ഷീര വികസന വകുപ്പിന്റെ തിരുവനന്തപുരം വലിയതുറയിൽ പ്രവർത്തിക്കുന്ന തീറ്റപ്പുൽകൃഷി വികസന പരിശീലന കേന്ദ്രത്തിൽ ക്ഷീരകർഷകർക്ക് വിവിധ വിഷയങ്ങളിൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ജൂൺ 11, 12 തീയതികളിലാണ് പരിശീലനം നൽകുന്നത്. കൂടുതൽ വിവരങ്ങൾക്ക് 0471-2501706 / 93888 34424 എന്നീ നമ്പരുകളിൽ വിളിക്കുകയോ വാട്സ് അപ്പ് ചെയ്യുകയോ ചെയ്യാവുന്നതാണ്.
3. സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. വരും ദിവസങ്ങളിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്ന സാഹചര്യത്തിൽ ഈ ആഴ്ച അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്രകലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് അഞ്ച് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് തുടങ്ങിയ എട്ട് ജില്ലകളിലും യെല്ലോ അലർട്ടാണ് നിലനിൽക്കുന്നത്. വ്യാഴാഴ്ച മുതൽ വിവിധ ജില്ലകളിൽ തീവ്രമഴയ്ക്കുള്ള സാധ്യതയായ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് തെക്കു പടിഞ്ഞാറൻ അറബിക്കടൽ, അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ അറബിക്കടൽ, തെക്കൻ തമിഴ്നാട് തീരം, കന്യാകുമാരി പ്രദേശം, ഗൾഫ് ഓഫ് മന്നാർ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും മുന്നറിയിപ്പിൽ പറയുന്നു.