1. പാലക്കാട്, കൊല്ലങ്കോട് ഗ്രാമപഞ്ചായത്തിലെ ഒന്നാം വിളയില്‍ കാലവര്‍ഷക്കെടുതിയില്‍ കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് സൗജന്യമായി നെല്‍വിത്ത് വിതരണം ചെയ്തു. കൊല്ലങ്കോട് കൃഷിഭവന്‍ പരിധിയിലെ 16 പാടശേഖര സമിതികള്‍ക്കാണ് നെല്‍വിത്ത് വിതരണം ചെയ്തത്. കാലം തെറ്റി പെയ്ത മഴയില്‍ 350 ഏക്കര്‍ സ്ഥലത്തെ പൊടിവിതയും ഞാറ്റടിയുമാണ് നശിച്ചത്. സര്‍ക്കാരിന്റെ പ്രകൃതിക്ഷോഭ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള തുകയില്‍ നിന്നാണ് 20,000 കിലോ നെല്‍വിത്ത് നല്‍കിയത്. വിത്തിന്റെ വിതരണോദ്ഘാടനം കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സത്യപാല്‍ നിര്‍വ്വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. ശിവന്‍, കൃഷി ഓഫീസര്‍ ബി. ജ്യോതി, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ ആര്‍. പ്രസാദ്, കൃഷി അസിസ്റ്റന്റ് കെ. വിനിത, ഫീല്‍ഡ് അസിസ്റ്റന്റ് കെ. ശ്രീജിത്ത് സംയുക്ത പാടശേഖരസമിതി പ്രതിനിധി കെ. സഹദേവന്‍, പാടശേഖര പ്രതിനിധികളായ മാതക്കോട് ജയപ്രകാശ്,മണലിപ്പാടം ലിജു, ആറുവന്നുര്‍ പറമ്പ് സേതു, നെന്‍മേനി കൃഷ്ണ കുമാര്‍, വേലംപൊറ്റ ശിവദാസ്, മറ്റു കര്‍ഷകര്‍ തുടങ്ങിയവര്‍ ചടങ്ങിൽ പങ്കെടുത്തു.
2. അടൂര്‍ അമ്മകണ്ടകര ക്ഷീരസംരംഭകത്വ വികസനകേന്ദ്രത്തില്‍ ക്ഷീരകര്‍ഷകര്‍ക്കായി 'സുരക്ഷിതമായ പാലുത്പാദനം' എന്ന വിഷയത്തില്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ജൂണ്‍ 25, 26 തീയതികളില്‍ നടത്തപ്പെടുന്ന പരിശീലത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ 8304948553, 9496332048 & 04734 299869 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക.
3. ശക്തമായ മഴ തുടരുന്നു; വിവിധയിടങ്ങളിൽ ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നതിനാൽ അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെയടിസ്ഥാനത്തിൽ ഇന്ന് മുതൽ നാലു ദിവസത്തേക്ക് വിവിധ ജില്ലകളിൽ കേന്ദ്രകാലാസ്ഥാവകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് അഞ്ച് ജില്ലകളിലും നാളെ എട്ട് ജില്ലകളിലും വ്യാഴാഴ്ച 11 ജില്ലകളിലും യെല്ലോ അലര്‍ട്ടാണ് നിലനിൽക്കുന്നത്. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ മാത്രവും നാളെ ഇവയ്ക്ക് പുറമെ ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലും വ്യാഴാഴ്ചയാകുമ്പോഴേയ്ക്കും ഈ ജില്ലകൾക്ക് പുറമെ കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ബംഗാള്‍ ഉള്‍ക്കടലിനും തെക്കന്‍ ഉത്തര്‍പ്രദേശിനും മുകളിലായി സ്ഥിതിചെയ്യുന്ന ചക്രവാത ചുഴിയുടെ സ്വാധീന ഫലമായാണ് നിലവില്‍ മഴ തുടരുന്നത്. മഴയ്‌ക്കൊപ്പം 40 കിലോമീറ്റര്‍ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.