1. നാളികേര വികസന ബോർഡ് ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുമായി സഹകരിച്ച് നാളികേര മേഖലയിലെ തൊഴിലാളികൾക്കായി പരിഷ്‌കരിച്ച 'കേര സുരക്ഷാ ഇൻഷുറൻസ് പദ്ധതിയ്ക്ക് തുടക്കമായി. പദ്ധതി പ്രകാരം, ഗുണഭോക്താവ് അടക്കേണ്ട വാർഷിക വിഹിതം 239 രൂപയിൽ നിന്ന് 143 രൂപയായി കുറച്ചു. ബോർഡ് സബ്‌സിഡിയായി നല്കുന്ന 85 ശതമാനം കിഴിച്ച് ബാക്കി 15 ശതമാനം മാത്രമേ അപേക്ഷകൻ അടക്കേണ്ടതുള്ളൂ. ഈ തുക ഡിമാൻഡ് ഡ്രാഫ്റ്റ് ആയോ ഓൺലൈൻ വഴിയോ അടയ്ക്കാവുന്നതാണ്.
നേരത്തെ തെങ്ങുകയറ്റ തൊഴിലാളികൾ, നീര ടെക്നീഷ്യൻമാർ, കൃത്രിമ പരാഗണ ജോലികളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവർ എന്നിവർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്ന പദ്ധതി, ഇപ്പോൾ നാളികേര തോട്ടങ്ങളിലും നാളികേര സംസ്‌കരണ ശാലകളിലും തേങ്ങ പൊതിക്കുക, പൊട്ടിക്കുക തുടങ്ങിയ ജോലികൾ ചെയ്യുന്ന തൊഴിലാളികളെ കൂടി ഉൾപ്പെടുത്തി വിപുലീകരിച്ചിരിക്കുകയാണ്. പദ്ധതിയിൽ അംഗമാകാൻ അപേക്ഷിക്കുന്നവർ 18 നും 65 നും ഇടയിൽ പ്രായമുള്ളവരും നിർദ്ദിഷ്ട പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരുമായിരിക്കണം. ജീവഹാനിയോ സ്ഥിരമായ അംഗവൈകല്യമോ സംഭവിച്ചാൽ 7 ലക്ഷം രൂപയും, ഭാഗിക അംഗവൈകല്യത്തിന് 3.5 ലക്ഷം രൂപയും, അപകടവുമായി ബന്ധപ്പെട്ട ചികിത്സാ ചെലവുകൾക്ക് 2 ലക്ഷം രൂപ വരെയും നല്കുന്ന അപകട ഇൻഷുറൻസ് പരിരക്ഷയാണ് പദ്ധതി. അപകടം സംഭവിച്ചാൽ ആവശ്യമായ വിശ്രമ കാലയളവി(പരമാവധി ആറ് ആഴ്‌ച)ലേക്ക് 3,500 രൂപ വരെയുള്ള നഷ്ടപരിഹാരവും ഗുണഭോക്താവിനു ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് -
ഫോൺ: 0484-2377266
ബോർഡിൻ്റെ വെബ്സൈറ്റ്: www.coconutboard.gov.in
2. റബർ ബോർഡിന്റെ കീഴിലുള്ള നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റബർ ട്രെയ്നിങ് (എൻ.ഐ.ആർ.ടി) സെപ്റ്റംബർ 22 മുതൽ 26 വരെ റബറിന്റെ ശാസ്ത്രീയമായ വിളവെടുപ്പിലുള്ള പ്രത്യേക പരിശീലനം സംഘടിപ്പിക്കുന്നു. വിളവെടുപ്പ്, വിവിധയിനം ടാപ്പിങ് കത്തികളുടെ ഉപയോഗം, നൂതന ടാപ്പിങ് രീതികൾ, യന്ത്രവത്കൃത ടാപ്പിങ്, നിയന്ത്രിത കമിഴ്ത്തിവെട്ട്, ഇടവേള കൂടിയ ടാപ്പിങ്, ഉത്തേജക ഔഷധപ്രയോഗം എന്നിവ പരിശീലനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 94959 28077 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.
3. സംസ്ഥാനത്ത് മഴ ശക്തിപ്രാപിക്കുന്നു. ഇന്ന് ഇടിമിന്നലോടു കൂടിയ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പ് അറിയിച്ചു. ഇതിന്റെയടിസ്ഥാനത്തിൽ ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മധ്യകേരളത്തിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയായ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു. തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, അതിനോട് ചേര്‍ന്ന തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ ആന്‍ഡമാന്‍ കടല്‍, തെക്കന്‍ തമിഴ്‌നാട് തീരം, ഗള്‍ഫ് ഓഫ് മന്നാര്‍, അതിനോട് ചേര്‍ന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.