1. ട്രോളിംഗ് നിരോധന കാലയളവിൽ തൊഴിൽ നഷ്ടപ്പെടുന്ന യന്ത്രവൽകൃത മത്സ്യബന്ധനയാനങ്ങളിലെ മത്സ്യത്തൊഴിലാളികൾക്കും പീലിംഗ് ഉൾപ്പെടെയുള്ള അനുബന്ധ തൊഴിലാളികൾക്കും സിവിൽ സപ്ലൈസ് വഴി സൗജന്യ റേഷൻ വിതരണം ചെയ്യുന്നു. അപേക്ഷ ഫോറം അതത് മത്സ്യഭവനിൽ നിന്നും ലഭ്യമാകുന്നതാണ്. ആവശ്യമായ രേഖകൾ സഹിതം ജൂൺ 13-ാം തീയതിയ്ക്കു മുമ്പായി നിശ്ചിത ഫോറത്തിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. മുൻ വർഷം സൗജന്യ റേഷൻ ലഭിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.
2. ആലത്തൂർ വാനൂരിലെ ക്ഷീരപരിശീലന കേന്ദ്രത്തിൽ 17 മുതൽ 21 വരെ പാലക്കാട്, തൃശ്ശൂർ ജില്ലകളിലെ ക്ഷീരകർക്കായി ശാസ്ത്രീയ പശുപരിപാലനത്തിൽ പരിശീലനം സംഘടിപ്പിക്കുന്നു. 20 രൂപയാണ് പ്രവേശന ഫീസ്. താത്പര്യമുള്ള കർഷകർ ആധാർ അല്ലെങ്കിൽ ഏതെങ്കിലും തിരിച്ചറിയൽ കാർഡിന്റെ പകർപ്പ്, ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ് എന്നിവ പരിശീലത്തിൽ പങ്കെടുക്കുമ്പോൾ ഹാജരാക്കേണ്ടതാണ്. 13-ാം തീയതി വൈകുന്നേരം നാലുമണിക്ക് മുൻപായി dd-dtc-pkd.diary@kerala.gov.in, dtcalathur@gmail.com എന്നീ മെയിൽ ഐഡിയിലോ 04922 226040, 9074993554, 7902458762 എന്നീ നമ്പറുകളിലോ രജിസ്റ്റർ ചെയ്യണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
3. ഒരു ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് നാളെ മുതൽ മഴ ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ഇടവിട്ട തോതിൽ വ്യാപക മഴയ്ക്കും സാധ്യത. ഇന്ന് ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിട്ടില്ല. നാളെ മുതൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആദ്യം മദ്ധ്യ തെക്കൻ കേരളത്തിലും പിന്നീട് വടക്കൻ ജില്ലകളിലും മഴ ശക്തമാകാൻ സാധ്യതയെന്നും മുന്നറിയിപ്പിൽ പറയുന്നു. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലും ബുധനാഴ്ച ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇന്ന് തെക്കൻ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും മുന്നറിയിപ്പുണ്ട്.