Features

വിനോദത്തിനൊപ്പം വരുമാനവും ; ഹാംസ്‌റററുകളോട് കൂട്ടുകൂടി രേഷ്മ

കൊറോണക്കാലമായതോടെ കുട്ടികളെല്ലാം വീട്ടിനുളളില്‍ത്തന്നെയാണ് സദാസമയവും. ഒന്നുകില്‍ ടിവിയ്ക്ക് മുന്നില്‍ അല്ലെങ്കില്‍ മൊബൈല്‍ ഫോണ്‍. 

ഇതിനൊരു പരിഹാരമായാണ് രേഷ്മ പെറ്റ്‌സിനെ വാങ്ങിയാലോയെന്ന് ആലോചിച്ചുതുടങ്ങിയത്. മറ്റ് വളര്‍ത്തുമൃഗങ്ങളുടെ പരിപാലനത്തിന് കൂടുതല്‍ സമയവും ശ്രദ്ധയുമെല്ലാം ആവശ്യമാണ്. എന്നാല്‍ ഹാംസ്റ്ററുകള്‍ക്ക് പ്രത്യേക ശ്രദ്ധയൊന്നും ആവശ്യമില്ലെന്ന് മനസ്സിലാക്കിയതോടെ  പെറ്റ് സ്റ്റോറില്‍ നിന്ന് രേഷ്മ രണ്ട് ഹാംസ്റ്ററുകളെ വാങ്ങി.
കുട്ടികള്‍ക്കായി ഒരു പെറ്റ് എന്ന നിലയിലാണ് എറണാകുളം ചേരാനെല്ലൂര്‍ സ്വദേശി രേഷ്മ തോമസ് ഹാംസ്റ്ററിനെ വാങ്ങിയതെങ്കിലും പിന്നീട് ചെറിയ തോതില്‍ സംരംഭമെന്ന നിലയിലേക്ക് മാറുകയായിരുന്നു. ഇപ്പോള്‍ വിവിധ നിറങ്ങളിലുളള ഹാംസ്റ്ററുകള്‍ രേഷ്മയുടെ വീട്ടിലുണ്ട്. നല്ല ഉന്മേഷത്തോടെ ഓടി നടക്കുന്നവരാണ് ഹാംസ്റ്ററുകള്‍. മനുഷ്യരുമായി പെട്ടെന്ന് ഇണങ്ങും.

ഇത്തിരിക്കുഞ്ഞന്മാരായ ഇവയ്ക്ക് 2-7 ഇഞ്ചോളം വളര്‍ച്ചയേ ഉണ്ടാകൂ. സിറിയന്‍, ഡ്വാര്‍ഫ് ഇനത്തില്‍പ്പെട്ടവയായ കാംപെല്‍ റഷ്യന്‍, വിന്റര്‍ വൈറ്റ്, റോബോസ്‌കി, ചൈനീസ്
തുടങ്ങി പ്രധാനമായും അഞ്ചുതരം ഹാംസ്റ്ററുകളാണ് ഉളളത്. അതില്‍ത്തന്നെ കേരളത്തില്‍ ഏറെ ലഭ്യമായിട്ടുളളത് സിറിയന്‍, റഷ്യന്‍ ഇനങ്ങളാണ്. അല്പം ഉയരം വയ്ക്കുന്നത് സിറിയന്‍ ഹാംസ്റ്ററുകളാണ്. കാണാനും നല്ലതാണ്.  ഇവിടെ ആവശ്യക്കാരേറെയുളളതും സിറിയന്‍ ഹാംസ്റ്ററുകള്‍ക്കാണ്. ഗോള്‍ഡന്‍, ബ്രൗണ്‍, ബ്ലാക്ക് ആന്റ് വൈറ്റ് തുടങ്ങി വിവിധ നിറങ്ങളിലുളള ഹാംസ്റ്ററുകളുണ്ട്. ഒറ്റനോട്ടത്തില്‍ എലികളെ ഓര്‍മ്മിപ്പിക്കുമെങ്കിലും ഓമനത്തമുളള കുഞ്ഞുമുഖവും കൈക്കുളളിലൊതുങ്ങുന്ന വലിപ്പവുമുളള ഹാംസ്റ്ററുകള്‍ ആരെയും ആകര്‍ഷിക്കും.

ഇത്തിരിക്കുഞ്ഞന്മാരാണെങ്കിലും ഓടിക്കളിച്ചു നടക്കാനാണ് ഇവര്‍ക്ക് ഏറെയിഷ്ടമെന്ന് രേഷ്മ പറഞ്ഞു. അതുകൊണ്ടുതന്നെ അല്പം വലിപ്പമുളള അക്വേറിയം പോലുളള ഗ്ലാസ് ടാങ്കുകളാണ് ഹാംസ്റ്ററുകളെ വളര്‍ത്താന്‍ അനുയോജ്യം. അല്പം ശാന്തമായ അന്തരീക്ഷമാണ് കൂട് വയ്ക്കാനായി തെരഞ്ഞെടുക്കേണ്ടത്. മറ്റ് ജീവികളുടെ ശബ്ദമോ ഉപദ്രങ്ങളോ ഇല്ലാത്ത സ്ഥലത്തായാല്‍ നല്ലത്. അതുപോലെ സൂര്യപ്രകാശവും അധികമേല്‍ക്കാത്ത സ്ഥലമായിരിക്കണം.  

ഹാംസ്റ്ററുകള്‍ക്കായി പ്രത്യേക കൂടുകള്‍ തന്നെ ഇന്ന് വിപണിയില്‍ ലഭിക്കും. പെറ്റ് എന്ന നിലയിലാണ് വളര്‍ത്തുന്നതെങ്കില്‍ കളിക്കോപ്പുകള്‍ അടങ്ങിയ കൂടുകള്‍ വാങ്ങിക്കാം. വെളളം കുടിക്കാനുളള ഡ്രിപ്പറുകളും ഇതോടൊപ്പം ഉണ്ടാകും.

 കൂടുകളിലാവശ്യമായ റെഡിമെയ്ഡ് ബെഡ്ഡുകള്‍ പെറ്റ് സ്‌റ്റോറുകളില്‍ ലഭിക്കും. അതല്ലെങ്കില്‍  മരച്ചീളുകള്‍, ഉമി എന്നിവ കൂടുകളില്‍ പാകി നല്‍കാം. ഇവ മലമൂത്ര വിസര്‍ജ്ജനം ചെയ്ത സ്ഥലം നന്നായി വൃത്തിയാക്കണം. അല്ലെങ്കില്‍ വൃത്തിഹീനമായ അന്തരീക്ഷത്തില്‍ വളര്‍ന്നാല്‍ ഇവയ്ക്ക് രോഗങ്ങള്‍ പിടിപെടാന്‍ സാധ്യതയുണ്ട്. അതുപോലെ ഭക്ഷണാവശിഷ്ടങ്ങളും കൂട്ടില്‍ നിന്ന് മാറ്റാം.
വീട്ടില്‍ സാധാരണയുണ്ടാകാറുളള മിക്ക ഭക്ഷണവും ഇവയ്ക്ക് ആഹാരമായി കൊടുക്കാമെന്ന് രേഷ്മ പറയുന്നു. കാരറ്റ്, ബീറ്റ്‌റൂട്ട് പോലുളള പച്ചക്കറികളും ഗ്രീന്‍ പീസ് പോലുളള പയര്‍വര്‍ഗങ്ങളും ഇവയ്ക്ക് നല്‍കാവുന്നതാണ്. നോണ്‍ വെജ് ഭക്ഷണം സ്ഥിരമായി കൊടുക്കേണ്ട ആവശ്യമൊന്നുമില്ല.

കൂടുകളിലാവശ്യമായ റെഡിമെയ്ഡ് ബെഡ്ഡുകള്‍ പെറ്റ് സ്‌റ്റോറുകളില്‍ ലഭിക്കും. അതല്ലെങ്കില്‍  മരച്ചീളുകള്‍, ഉമി എന്നിവ കൂടുകളില്‍ പാകി നല്‍കാം. ഇവ മലമൂത്ര വിസര്‍ജ്ജനം ചെയ്ത സ്ഥലം നന്നായി വൃത്തിയാക്കണം. അല്ലെങ്കില്‍ വൃത്തിഹീനമായ അന്തരീക്ഷത്തില്‍ വളര്‍ന്നാല്‍ ഇവയ്ക്ക് രോഗങ്ങള്‍ പിടിപെടാന്‍ സാധ്യതയുണ്ട്. അതുപോലെ ഭക്ഷണാവശിഷ്ടങ്ങളും കൂട്ടില്‍ നിന്ന് മാറ്റാം.
വീട്ടില്‍ സാധാരണയുണ്ടാകാറുളള മിക്ക ഭക്ഷണവും ഇവയ്ക്ക് ആഹാരമായി കൊടുക്കാമെന്ന് രേഷ്മ പറയുന്നു. കാരറ്റ്, ബീറ്റ്‌റൂട്ട് പോലുളള പച്ചക്കറികളും ഗ്രീന്‍ പീസ് പോലുളള പയര്‍വര്‍ഗങ്ങളും ഇവയ്ക്ക് നല്‍കാവുന്നതാണ്. നോണ്‍ വെജ് ഭക്ഷണം സ്ഥിരമായി കൊടുക്കേണ്ട ആവശ്യമൊന്നുമില്ല. അതുപോലെ മുട്ട, ചോളം, പരിപ്പ്, ഓട്‌സ് എന്നിവയും നല്‍കാം. പയര്‍വര്‍ഗത്തില്‍പ്പെട്ട ഭക്ഷണം വെളളത്തില്‍ കുതിര്‍ത്തുവച്ച ശേഷം കഴിയ്ക്കാനായി നല്‍കാം. പഴങ്ങള്‍ നല്‍കുമ്പോള്‍ കുരു കളയണം. പഴകിയ ഭക്ഷണങ്ങളും നല്‍കരുത്.

മൂന്നുമാസം കഴിഞ്ഞ ഹാംസ്റ്ററുകളെ പ്രജനനം നടത്താം. മൂന്നാമത്തെ ആഴ്ചയില്‍ കുഞ്ഞുങ്ങളുണ്ടാകും. ശ്രദ്ധിക്കേണ്ട കാര്യം കുഞ്ഞുങ്ങളാകുന്നതിന് മുമ്പ് ആണ്‍ ഹാംസ്റ്ററിനെ മറ്റൊരു കൂട്ടിലേക്ക് മാറ്റണം. അല്ലെങ്കില്‍ അമ്മ ഹാംസ്റ്ററുകള്‍ കുഞ്ഞുകളെ തിന്നാനുളള സാധ്യതയുണ്ട്. അതുപോലെ കുഞ്ഞുങ്ങളുടെ എണ്ണം കൂടുതലാണെങ്കിലും കുഞ്ഞിനെ അമ്മ ആഹാരമാക്കും. ജനിച്ച് നാലുദിവമാകുന്നതോടെ കുഞ്ഞുങ്ങള്‍ക്ക് രോമം വന്നുതുടങ്ങും. 14 ദിവസമൊക്കെയാവുമ്പോള്‍ കണ്ണുതുറക്കും. 25-35 ദിവസം പ്രായമാകുമ്പോള്‍ അമ്മയില്‍ നിന്നും കുഞ്ഞിനെ മാറ്റാവുന്നതാണ്.
നേരത്തെ നമ്മുടെ നാട്ടില്‍ ഹാംസ്റ്ററിന് വലിയ തോതില്‍ ആവശ്യക്കാരുണ്ടായിരുന്നില്ല. എന്നാലിന്ന് സ്ഥിതി മാറി. കൂടുതല്‍ പേര്‍ ഹാംസ്റ്ററുകളെ അന്വേഷിച്ചെത്തുന്നുണ്ടെന്ന് രേഷ്മ പറഞ്ഞു.  ഫേസ്ബുക്ക്, വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ വഴിയും ഇവയുടെ വില്പന നടക്കുന്നുണ്ട്. ഒരു ജോഡി ഹാംസ്റ്റര്‍ കുഞ്ഞുങ്ങള്‍ക്ക് 1000 മുതല്‍ 1200 രൂപ വരെയാണ് വില. വലുതാണെങ്കില്‍ 2500 രൂപ വരെ വിലയുണ്ട്. സ്‌കൂള്‍ അധ്യാപിക കൂടിയായ രേഷ്മയ്ക്ക്  ഹാംസ്റ്റര്‍ വളര്‍ത്തുന്നതിന്  ഭര്‍ത്താവും മക്കളും അമ്മയുമടങ്ങുന്ന കുടുംബത്തിന്റെ സമ്പൂര്‍ണ പിന്തുണയുമുണ്ട്.


English Summary: meet the tiny and lovely pet named hamster

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds