നിലവില്‍ വാര്‍ഷിക കാര്‍ഷിക കയറ്റുമതിഏകദേശം 3000 കോടിയാണ്. 2022 ഓടെ ഇത് 6000 കോടിയാക്കുകയാണ് നയമാറ്റത്തിലൂടെ കേന്ദ്ര സര്‍ക്കാർ ലക്ഷ്യമിടുന്നത്. 2012-13 ല്‍ 3600 കോടിയായിരുന്നു കയറ്റുമതിയിലൂടെയുളള രാജ്യത്തിന്‍റെ നേട്ടമെങ്കില്‍ 2016-17 ല്‍ അത് 3100 കോടിയായി കുറഞ്ഞു. കയറ്റുമതിയില്‍ ഉണ്ടായ ഈ കുറവിനെ ഗൗരവത്തോടെയാണ് കാര്‍ഷിക മന്ത്രാലയം നോക്കിക്കാണുന്നത്.

കടല്‍ വിഭവങ്ങളില്‍ നിന്ന് 580 കോടിയും മാംസ വിഭവങ്ങളില്‍ നിന്ന് 400 കോടിയും അരിയില്‍ നിന്ന് 600 കോടിയുമാണ് രാജ്യത്തിന് ലഭിച്ചു പോരുന്നത്. ഇവ മൂന്നും കൂടി ആകെയുളള കാര്‍ഷിക ഉല്‍പ്പന്ന കയറ്റുമതിയുടെ 52 ശതമാനം വരും. മിനിമം കയറ്റുമതി നിരക്ക്, കയറ്റുമതി നിരക്ക് , കയറ്റുമതി ഡ്യൂട്ടി, സംസ്കരിച്ച കാര്‍ഷിക വസ്തുക്കള്‍ക്കും, ജൈവ ഉല്‍പ്പന്നങ്ങള്‍ക്കുമുളള പ്രത്യേക നികുതികള്‍ എന്നിവ പുതിയ നയപ്രകാരം ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യുമെന്നാണ് സൂചന.
സംസ്ഥാനങ്ങളിലെ കാർഷിക ഫീസുകൾ ലഘൂകരിക്കുകയും ഏകീകരിക്കുകയും ചെയ്യുന്നത് വിതരണ ശൃംഖല കൂടുതൽ സുതാര്യമാക്കുമെന്നും കരട് നയത്തിൽ പറയുന്നു. കൂടാതെ അത് കർഷകരെ ശക്തിപ്പെടുത്തുകയും, വിപണികളിൽ കൂടുതൽ അവസരം നൽകുകയും രാജ്യത്തുടനീളം സ്വതന്ത്ര വ്യാപാരം സാധ്യമാക്കുകയും ചെയ്യുമെന്ന് നയം പ്രത്യാശ പ്രകടിപ്പിക്കുന്നു. കൂടുതൽ നിക്ഷേപം ആകർഷിക്കുമെന്നുള്ള പ്രതീക്ഷയിൽ കരാർ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിർദേശവും നയം മുന്നോട്ടുവക്കുന്നു. ഏപ്രിൽ അഞ്ചുവരെ കരടു നയത്തെക്കുറിച്ച് ബന്ധപ്പെട്ടവർക്ക് അഭിപ്രായം രേഖപ്പെടുത്താവുന്നതാണ്.
Share your comments