Features

ബെന്നിയുടെ കൃഷി പരീക്ഷണശാല

Benny with elephant yam
Benny with elephant yam
ബെന്നിയുടെ കൃഷി പരീക്ഷണശാല
- മിഷേല്‍ ജോര്‍ജ് ,  ക്യഷി അസ്സിസ്റ്റന്റ് കൃഷിഭവന്‍ കൂടരഞ്ഞി, കോഴിക്കോട്

   മനസ്സുണ്ടെങ്കില്‍ എത്ര കുറഞ്ഞ സ്ഥലത്തും കൃഷിയില്‍ നേട്ടമുണ്ടാക്കാം എന്ന് തെളിയിക്കുകയാണ് കോഴിക്കോട് കൂടരഞ്ഞി പാറമ്പുഴ ബെന്നി സെബാസ്റ്റ്യന്‍  എന്ന കര്‍ഷകന്‍. വിലത്തകര്‍ച്ചയില്‍ മനസ്സ് മടുത്തിരിക്കുന്ന കര്‍ഷകരില്‍ നിന്ന് വ്യത്യസ്തനാണ് ഇദ്ദേഹം. ഇദ്ദേഹത്തിന് കൃഷി ഒരു ശീലമാണ്. പിതാവ് പകര്‍ന്ന് കൊടുത്ത കൃഷിപാഠങ്ങള്‍ ഇന്നും മറക്കാതെ പിന്തുടരുന്ന കര്‍ഷകന്‍.  തന്‍റെ കൈകളിലെത്തിയ വിവിധ വിത്തുകള്‍ നഷ്ടപ്പെടാതെ വര്‍ഷങ്ങളായി അത് തന്നെ കൃഷി ചെയ്തു  വരുന്ന കര്‍ഷകന്‍. ബഡ്ഡിംഗ്, ഗ്രാഫ്റ്റിംഗ്, ലെയറിംഗ് തുടങ്ങി കൃഷിയിലെ നൂതന സാങ്കേതികവിദ്യകളിലെ പ്രാവീണ്യമൊക്കെയും വര്‍ഷങ്ങള്‍ക്ക് മുന്നേ സ്വായത്തമാക്കിയിട്ടുണ്ട് ഇദ്ദേഹം.
Benny with Pepper buds
Benny with Pepper buds

കൂടരഞ്ഞി ടൗണിനോട് ചേര്‍ന്ന പാല്‍ സൊസൈറ്റി കുന്നിന് മുകളിലാണ് ഇദ്ദേഹത്തിന്‍റെ വീടും കൃഷിയിടവും. ഇരുപത്തിമൂന്ന് സെന്‍റ് സ്ഥലം, അതിനു നടുക്ക്  വീട്. വീടിനു ചുറ്റും ഒരിഞ്ചു സ്ഥലവും പാഴാക്കാതെ വിവിധ തരം കൃഷികള്‍. ഒരു നിമിഷം പോലും വെറുതെയിരിക്കാറില്ലാത്ത ഇദ്ദേഹം വീടിനു ചുറ്റും നൂറുകണക്കിന് കൂടുകളില്‍ വിവിധ ഇനം തൈകള്‍  പരിപാലിച്ചു വരുന്നു. കുരുമുളക് വള്ളികളും പ്ലാവ്,മാവിന്‍ തൈകളും ബഡ്ഡിംഗിനും ഗ്രാഫ്റ്റിംഗിനുമായി ഇവിടെ തയ്യാറായി നില്പ്പുണ്ട്. കൂടാതെ വീടിനു ചുറ്റും പഴങ്ങളും പച്ചക്കറികളും  കിഴങ്ങു വര്‍ഗ്ഗങ്ങളും വലുതും ചെറുതുമായി കൃഷി ചെയ്തിട്ടുണ്ട്.

Benny at his farm
Benny at his farm
നാലാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ കര്‍ഷകനായ പിതാവ് ബഡ്ഡിംഗ് ചെയ്യാന്‍ പഠിപ്പിച്ചതാണ് ഈ മേഖലയിലെക്കെത്താന്‍ നിമിത്തമായത്മുപ്പത് കൊല്ലം മുന്‍പ് റബ്ബര്‍ നഴ്സറി ഉണ്ടായിരുന്നു. കുറേക്കാലം നടത്തിയെങ്കിലും തുടര്‍ന്ന് നടത്താന്‍ പാട്ടത്തിന് സ്ഥലം കിട്ടാന്‍ വിഷമമായതോടെ  നഴ്സറി നിര്‍ത്തി. തുടര്‍ന്ന് അദ്ദേഹം  ജാതി, റമ്പൂട്ടാന്‍, മാവ്, പ്ലാവ്, റോസ് തുടങ്ങിയവ ബഡ്ഡിംഗും ഗ്രാഫ്റ്റിംഗും ചെയ്യാന്‍ തുടങ്ങി
Benny after ginger harvest
Benny after ginger harvest
കുരുമുളക് ഗ്രാഫ്റ്റിംഗ്
                     കുരുമുളകില്‍ ഗ്രാഫ്റ്റിംഗ് നടത്തുന്നതില്‍ അഗ്രഗണ്യനാണ് ബെന്നി. കൊളുബ്രിനത്തില്‍ കരിമുണ്ടയുടേയും പന്നിയൂറിന്‍റെയും തേവത്തിന്‍റെയും കൊടിത്തലകള്‍ ഗ്രാഫ്റ്റ് ചെയ്തു വിജയിപ്പിച്ചെടുക്കുന്ന ബെന്നിയുടെ ഗ്രാഫ്റ്റ് ചെടികള്‍ വാങ്ങാന്‍ ആലപ്പുഴ, എറണാകുളം, ത്യശ്ശൂര്‍, മലപ്പുറം തുടങ്ങിയ ജില്ലകളില്‍ നിന്നും ആളുകള്‍ എത്താറുണ്ട്. കൂടാതെ സ്വകാര്യ നഴ്സറികള്‍ക്ക് ഇദ്ദേഹം ഗ്രാഫ്റ്റ് കുരുമുളക് തൈകള്‍ തയ്യാറാക്കി നല്‍കുന്നുണ്ട്. മണ്ണും ചാണകപ്പൊടിയും  ചേര്‍ത്ത് തയ്യാറാക്കുന്ന കൂടുകളില്‍ കൊളുബ്രിനം വളര്‍ത്തിയെടുത്ത് അവയിലാണ് ഗ്രാഫ്റ്റിംഗ് നടത്തുന്നത്.
Grafting in progress
Grafting in progress

കൊളുബ്രിനത്തിന്‍റെ ശാഖകളുടെ  മുട്ട് ഭാഗം മണ്ണില്‍ വളര്‍ത്തിയാല്‍ പെട്ടെന്ന് വേരു പിടിക്കും എന്ന് മനസ്സിലാക്കി ആ രീതിയിലാണ് കൊളുബ്രിനം കവറുകളില്‍ വളര്‍ത്തുന്നത്ഗ്രാഫ്റ്റിംഗ് നടത്തിയതിനു ശേഷം പോളിത്തീന്‍ കവറുകൊണ്ടു മൂടി വായു സഞ്ചാരം ഒഴിവാക്കി ഇരുപത്തിയഞ്ച് ദിവസം വെച്ചാല്‍ മുള പൊട്ടും. കവറുകൊണ്ട് മൂടുമ്പോള്‍ മണ്ണിലെ ജലം ബാഷ്പീകരിച്ച് അന്തരീക്ഷം അനുയോജ്യമായ അവസ്ഥയിലെത്തുന്നതു കൊണ്ടാണ് ഈ രീതി അവലംബിക്കുന്നത്. അതുകൊണ്ട് ഗ്രാഫ്റ്റിംഗ് ഏതു സമയത്തും ചെയ്യാമെന്ന് കവറുകൊണ്ടു മൂടിയ തൈകള്‍ കാണിച്ചുകൊണ്ടു ബെന്നി പറയുന്നു. ഇവിടെ ഗ്രാഫ്റ്റ് ചെടികളുടെ ഉയരം ആവശ്യത്തിനനുസരിച്ച് വ്യത്യസ്ഥമാണ്.ചതുപ്പു സ്ഥലങ്ങളില്‍ നടാന്‍ ഉയരം കൂടുതലും അല്ലാത്ത സ്ഥലത്ത് നടാന്‍ ഉയരം കുറഞ്ഞതുമായ തൈകള്‍ ഇവിടെ നിന്നും ലഭിക്കും. കൂടാതെ വ്യത്യസ്ഥ വലിപ്പത്തിലുള്ള കവറുകളില്‍ തയ്യാറാക്കിയ തൈകളും ലഭിക്കും. ഗ്രാഫ്റ്റിംഗ് കൂടാതെ നാഗപതി സമ്പ്രദായത്തിലും കൂടുതല്‍ കുരുമുളക് തൈകള്‍ ഉണ്ടാക്കുന്നുണ്ട്.

Benny in pepper plantation
Benny in pepper plantation
പ്രചോദനമേകുന്ന കൃഷികള്‍
       കുരുമുളക് ഗ്രാഫ്റ്റിംഗ് മാത്രമല്ല അവയുടെ ഒരു കൃഷിയിടവും ഒരുക്കിയിട്ടുണ്ട് ബെന്നി. കരിമുണ്ട വലിയ കുലയും ചെറിയ കുലയുമുള്ള ഇനങ്ങള്‍, തേവം, പന്നിയൂര്‍, അര്‍ക്കളം, തെക്കന്‍, കല്ലംകൊട്ട, അയമ്പിരിയന്‍  എന്നിങ്ങനെ നൂറിലധികം കൊടികള്‍ ഈ കൃഷിയിടത്തില്‍ കരുത്തോടെ വളരുന്നുണ്ട്. റംബൂട്ടാന്‍, മാംഗോസ്റ്റീന്‍, മാവ്, സപ്പോട്ട, പേര, ചാമ്പ, പാഷന്‍ ഫ്രൂട്ട് എന്നീ വ്യത്യസ്ഥ ഇനം പഴങ്ങളും വിവിധയിനം വാഴകള്‍, മരച്ചീനി, ഇഞ്ചി, മഞ്ഞള്‍, ചേന, ചേമ്പ്, അടതാപ്പ്, ഏലം, തിപ്പലി, രാമച്ചം, അസോള എന്നിവ വീട്ടാവശ്യത്തിനും വില്പ്പനയ്ക്കുമായും കൃഷി ചെയ്തിരിക്കുന്നു. കൂടാതെ വീട്ടാവശ്യത്തിനു തന്നെ ചെറുതേനീച്ച കോളനികളും ഇവിടെ വളര്‍ത്തുന്നു.
Benny developed hybrid tapioca
Benny developed hybrid tapioca

1986  മുതല്‍ കൃഷി ചെയ്ത് വരുന്ന ഇഞ്ചി വിത്താണ് ഇപ്പോഴും ഉപയോഗിച്ച് വരുന്നത്. പെരുവണ്ണാമുഴി കൃഷി വിജ്ഞാന കേന്ദ്രത്തില്‍ നിന്നുള്ള മഞ്ഞള്‍ വിത്ത് 1994 മുതല്‍ ഉപയോഗിച്ച് വരുന്നു. പാട്ടത്തിനെടുത്ത സ്ഥലത്താണ് ഇവ കൃഷി ചെയ്യുന്നത്. 1983 മുതലുള്ള പാവല്‍ വിത്തും അതോടൊപ്പം വര്‍ഷങ്ങളായി കയ്യിലുള്ള ചേന വിത്തും കാച്ചിലും കപ്പയുമൊക്കെ പാട്ടത്തിന് കൃഷി ചെയ്യാന്‍ സമയം കണ്ടെത്തുന്നു ഈ കര്‍ഷകന്‍.

Pepepr saplings ready for planting
Pepepr saplings ready for planting
കൃഷിയിലെ പരീക്ഷണങ്ങള്‍
                    കൃഷിയുടെ ഒരു പരീക്ഷണ ശാലയാണ് ഇദ്ദേഹത്തിന്‍റെ കൃഷിയിടം. ജര്‍മ്മനിയില്‍ നിന്നും കൊണ്ടു വന്ന മരച്ചീനിയുടെ ഇനവും നമ്മുടെ നാട്ടില്‍ കൃഷി ചെയ്യുന്ന  എം ഫോര്‍ എന്ന  ഇനവും തമ്മില്‍ പരാഗണം നടത്തി മൂന്നു വര്‍ഷം കൊണ്ട് പുതിയ ഒരു ഇനം വികസിപ്പിച്ചിട്ടുണ്ട് ബെന്നി. പൂവുകള്‍ തമ്മില്‍ പരാഗണം നടത്തി പ്ലാസ്റ്റിക് കവറു കൊണ്ട് മൂടി സംരക്ഷിച്ചാണ് ഇത് സാധ്യമാക്കിയത്. സിലോണ്‍ കപ്പയെ വെല്ലുന്ന രുചിയാണ് ഈ മരച്ചീനിയ്ക്കെന്ന് ഇദ്ദേഹം അവകാശപ്പെടുന്നു.

ഒരു ചെമ്പരത്തിച്ചെടിയില്‍ അഞ്ച് നിറങ്ങളിലുള്ള ചെമ്പരത്തിയുടെ ബഡ്ഡുകള്‍ ഒട്ടിച്ച് വിജയിപ്പിച്ചുണ്ട്. അഞ്ചെണ്ണവും വളരെ സൂക്ഷ്മതയോടെ സമയമെടുത്ത് തന്നെയാണ് അദ്ദേഹം ചെയ്തിട്ടുള്ളത്.

കുരുമുളക് മണി പാകി പുതുതായി വികസിപ്പിച്ചെടുത്ത പേരിടാത്ത ഇനം കുരുമുളക് ഉണ്ട്  ഇവിടെ. മാതൃചെടിയേക്കാളും വലുപ്പമുള്ള മണികളാണ് ഈ പുതിയ ഇനത്തിനുള്ളതെന്ന് ബെന്നി പറഞ്ഞു.

പച്ചക്കറിക്കൃഷിരീതികള്‍
          പച്ചക്കറി കൃഷി ചെയ്യുന്നതിന്  പ്രത്യേക താല്‍പ്പര്യം കാട്ടുന്ന ബെന്നി, വീടിനു സമീപവും പാട്ടത്തിനെടുത്തും കൃഷി ചെയ്യുന്നു. പാട്ടത്തിനു കൃഷി ചെയ്യുമ്പോള്‍ പാവലും പയറുമാണ് സ്ഥിരമായി ചെയ്യാറ്. ഒരേക്കറിനു മേലെ പാവല്‍ കൃഷി ചെയ്യുന്ന ബെന്നി ഡിസംബര്‍ കഴിഞ്ഞുള്ള സമയമാണ് പാവല്‍ കൃഷിക്ക് തെരെഞ്ഞെടുക്കാറ്കഴിഞ്ഞ രണ്ട് വര്‍ഷമായി പാട്ടത്തിനെടുത്ത സ്ഥലത്ത് പച്ചക്കറിക്കൃഷിയില്ല വീടിനു ചുറ്റുമായാണ് ചെയ്യുന്നത്. പരമാവധി വിളകള്‍ കൃഷി ചെയ്യും. വീട്ടിലേക്കാവശ്യമായ പച്ചക്കറികള്‍  വഴുതന, നിത്യവഴുതന, ചുരക്ക, കോളിഫ്ലവര്‍, കാബേജ്, ചതുരപ്പയര്‍, നാടന്‍ വെണ്ട, വിവിധ ഇനം മുളകുകള്‍  എന്നിവ ഈ തൊടിയില്‍ കൃഷി ചെയ്യുന്നു. ഈ കൃഷികള്‍ക്കൊക്കെ ഒരു 'ബെന്നി ടച്ച് ' ഉണ്ടെന്നു പറയേണ്ടി വരും ആ രീതിയിലാണ് വിത്തു മുതല്‍ വിപണനം വരെയുള്ള കാര്യങ്ങളിലെ അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍. വിത്ത് മുളപ്പിച്ചിട്ട് നടുന്ന രീതി പിന്തുടരുന്ന അദ്ദേഹം ചതുരപ്പയര്‍ ചെറു ചൂടു വെള്ളത്തില്‍ രണ്ട് മിനിറ്റ് ഇട്ട് മുളപ്പിക്കുന്ന രീതിയും സ്വീകരിക്കുന്നു. തുടര്‍ന്ന് മുളപ്പിച്ച വിത്തുകള്‍ മണലിലും പോട്രേകളിലും പാകുന്നു. ചകിരിച്ചോറും മണ്ണും ചേര്‍ന്ന മിശ്രിതമാണ് ട്രേകളില്‍ മാധ്യമമായി ഉപയോഗിക്കുന്നത്.

പച്ചക്കറിക്കൃഷി ആരംഭിക്കുന്നതിനു മുന്‍പേ മണ്ണ് കിളച്ച് കുമ്മായം തൂളിയിടും. എട്ട് ദിവസം കഴിഞ്ഞ് തടം തുറക്കും. അതില്‍ കരിയില കൂട്ടിയിട്ട് കത്തിച്ച് രണ്ടു മൂന്ന് ദിവസം കഴിഞ്ഞ് മുളപ്പിച്ച തൈകള്‍ നടും. തുടര്‍ന്ന് ഈ തൈകള്‍ക്ക് ചാണകപ്പൊടിയും കോഴിക്കാഷ്ടവും വളമായി നല്‍കും.

പാവലിന്‍റെയും പയറിന്‍റെയും തൈകള്‍ വളര്‍ന്നു വരുമ്പോള്‍ നിരവധി പ്രശ്നങ്ങള്‍ കൃഷിയിടത്തില്‍ നേരിടേണ്ടി വരും ഇലവെട്ടിക്കളയുന്ന ഓന്തും മറ്റു ജീവികളും കൃഷിയിടത്തില്‍ പ്രശനങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കും. ഇവയെ നേരിടാന്‍ ഇദ്ദേഹം തന്നെ കണ്ടെത്തിയ ഒരു രീതിയുണ്ട്. മുളപ്പിച്ച തൈകള്‍ മണ്ണില്‍ നടുമ്പോള്‍ ഒപ്പം രണ്ടു കമ്പുകള്‍ ക്രോസ്സ് ആകൃതിയില്‍ അതിനടുത്ത് നാട്ടി വെയ്ക്കുക. ഇല വെട്ടാനായി വരുന്ന ജീവികള്‍ ഈ കമ്പില്‍ കൂടി കയറി  അറ്റത്തെത്തുമ്പോള്‍ കമ്പു ചെരിഞ്ഞുകിടക്കുന്നതിനാല്‍  അവയ്ക്ക് വെട്ടാനെത്താതെ വരും. വര്‍ഷങ്ങള്‍ക്കു മുന്‍പ് കണ്ടെത്തിയ ഈ രീതി  വിജയകരമായി ഇന്നും  അദ്ദേഹം പിന്തുടരുന്നു.

വിഷമാലിന്യമില്ലാത്ത പച്ചക്കറി ഉണ്ടാക്കണമെന്ന തിരിച്ചറിവ് അദ്ദേഹത്തെ കീടനാശിനി പ്രയോഗത്തില്‍ നിന്നെല്ലാം അകറ്റി. കീട നിയന്ത്രണത്തിനായി ഇഞ്ചി, വെളുത്തുള്ളി, ചെറുകാന്താരി, വേപ്പെണ്ണ എന്നിവ ചേര്‍ത്ത് തയ്യാറാക്കുന്ന ജൈവക്കൂട്ട് തികച്ചും ഫലപ്രദമായ ഒന്നാണെന്നും വിഷമടിക്കാതെ തന്നെ കീടങ്ങളെ നിയന്ത്രിക്കാമെന്നും തന്‍റെ കൃഷിയിലൂടെ ബെന്നി തെളിയിക്കുന്നു. പാവല്‍ കൃഷിയില്‍ വിഷമടിക്കാതെ കായീച്ചയെ അകറ്റാന്‍ പോളിത്തീന്‍ കവര്‍ ഉപയോഗിക്കുന്ന ബെന്നി ആ കവര്‍ തന്നെ തുടര്‍ന്നുള്ള വിളവിനും ഉപയോഗപ്പെടുത്തി ചിലവു കുറഞ്ഞ കീട നിയന്ത്രണം സാധ്യമാക്കുന്നു.

കുടുംബം, അംഗീകാരങ്ങള്‍
                 ബെന്നിയുടെ ജീവിതത്തില്‍ അദ്ദേഹം കൈവെക്കാത്ത മേഖലകളില്ലഫോട്ടോഗ്രാഫറായി, വ്യാപാരിയായി, ബസ് കണ്ടക്ടറായി, അലുമിനിയം ഫാബ്രിക്കേഷന്‍ ചെയ്തു കൊടുക്കുന്നയാളായി, കിണറിന് സ്ഥാനം കാണുന്നയാളായി, ഗാനമേളയില്‍ തബലക്കാരനും  ട്രിപ്പിള്‍ ഡ്രമ്മുകാരനുമായി  വേഷങ്ങള്‍ക്കു കുറവൊന്നുമില്ല. ഇവയെല്ലാം സ്വന്തം ജീവിതത്തില്‍ ആടിക്കളിച്ചതും ഇപ്പോഴും കളിയ്ക്കുന്നതുമായ വേഷങ്ങളാണ്. 1998 ല്‍ അഖില കേരള ഫോട്ടോ ഗ്രാഫേഴ്സ് അസ്സോസിയേഷന്‍ 'പ്രക്യതിയുടെ വരദാനം' എന്ന വിഷയത്തില്‍  സംസ്ഥാന തലത്തില്‍ നടത്തിയ മല്‍സരത്തില്‍ അദ്ദേഹത്തിന് മൂന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്.   ഭാര്യ ഷേര്‍ളി, മകള്‍ ചിഞ്ചു, മകന്‍ ജിത്തു എന്നിവര്‍ അടങ്ങിയ കുടുംബം കാര്‍ഷിക മേഖലയിലുള്ള ഇദ്ദേഹത്തിന്‍റെ പ്രവര്‍ത്തങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുന്നു.               

കൃഷിയിടം സന്ദര്‍ശിച്ചും അര്‍ഹമായ ആനുകൂല്യങ്ങള്‍ നല്‍കിയും അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടരഞ്ഞി കൃഷിഭവന്‍ പ്രോത്സാഹനം നല്‍കുന്നു. പരിശ്രമമുണ്ടെങ്കില്‍ എന്തും വിളയിച്ചെടുക്കാമെന്നും സാങ്കേതിക ഉപദേശം കൃഷിയിടത്തില്‍  ലഭ്യമാണെങ്കില്‍ അതു സാധ്യമാണെന്നും നമ്മള്‍ കൃഷി ചെയ്താല്‍ കൃഷി ഉദ്യോഗസ്ഥര്‍ നമ്മെ തേടി വരും എന്നതില്‍ സംശയമില്ലെന്നും താന്‍ കൃഷിഭവനിലേക്ക് പോയതു കൊണ്ടല്ല തനിക്ക് സഹായങ്ങള്‍ ലഭിച്ചത് മറിച്ച് തേടി വന്നതാണെന്നും ബെന്നി പറയുന്നു.

മണ്ണും കൃഷിയും ചതിക്കില്ല എന്ന് വിശ്വസിക്കുന്നയാളാണ് ബെന്നി. വിത്തറിഞ്ഞും മണ്ണറിഞ്ഞും കൃഷി ചെയ്യണമെന്നദ്ദേഹം പറയുന്നു. വര്‍ഷങ്ങളായി ഉപയോഗിക്കുന്ന വിത്ത് നല്ല വിളവ് തന്ന വിത്താണ്. നല്ല വിളവ് ലഭിക്കണമെങ്കില്‍ ഒരു ഡോക്ടര്‍ രോഗിയെ പരിശോധിക്കുന്നതു പോലെ മണ്ണ് പരിശോധിച്ചാണ് ചെടികള്‍ നടേണ്ടത്. നല്ല ആരോഗ്യമുള്ള അവസ്ഥയിലുള്ള ചെടികളെ കൃഷി ചെയ്യാന്‍ പാടുള്ളൂ. ഇത് തന്നെയാണ് തന്‍റെ കൃഷിയുടെ വിജയമെന്ന് ബെന്നി കൂട്ടിച്ചേര്‍ക്കുന്നു.
ബെന്നി പാറമ്പുഴ മൊബൈല്‍ നം 9744115756

English Summary: Benny's farm, an agricultural lab, expert in budding,grafting,layering,pepepr,nutmeg,tapioca,ginger,vegetables

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds