Features

സുഗന്ധമയം ജയന്തന്റെ കൃഷി പാഠങ്ങള്‍

ടി.ഡി. ജയന്തന്‍
ടി.ഡി. ജയന്തന്‍

വിപണന സാധ്യതകള്‍ തിരിച്ചറിഞ്ഞ് കൃഷി ചെയ്യാന്‍ ഇറങ്ങിയാല്‍ ഒരിക്കലും നിരാശപ്പെടേണ്ടിവരില്ലെന്ന് ഈ കര്‍ഷകന്റെ ജീവിതം നമ്മോട് പറയും. വര്‍ഷങ്ങളായി ജമൈക്കന്‍ പെപ്പര്‍ അഥവാ സര്‍വ്വസുഗന്ധി ലാഭകരമായി കൃഷി ചെയ്യുന്ന വയനാട് മുട്ടില്‍ സ്വദേശി ടി.ഡി. ജയന്തന്‍ ഇക്കാര്യത്തില്‍ പലര്‍ക്കും അദ്ഭുതമാണ്.

കാരണം ഇദ്ദേഹത്തിന്റെ കൃഷിയിടത്തിന് ചുറ്റും വളരുന്നത് സര്‍വ്വസുഗന്ധിയാണ്. നമ്മുടെ പല ആഹാരവസ്തുക്കളിലെയും പ്രധാന ഘടകമായ സര്‍വ്വസുഗന്ധിയ്ക്ക് സുഗന്ധം മാത്രമല്ല മികച്ച വരുമാനം കൂടി നേടിത്തരാനാകുമെന്ന് ജയന്തന്‍ നമുക്ക്  കാട്ടിത്തരുന്നു.

സര്‍വ്വസുഗന്ധിയെ അറിയാത്തവരുണ്ടാകില്ല. എന്നാല്‍ സര്‍വ്വസുഗന്ധി കൃഷിയെക്കുറിച്ച് പലര്‍ക്കും മതിയായ ധാരണയുണ്ടോയെന്ന കാര്യം സംശയമാണ്. എന്നാല്‍ സര്‍വ്വസുഗന്ധിയുടെ വിപണനസാധ്യതകള്‍ വര്‍ഷങ്ങള്‍ക്കുമുമ്പെ തിരിച്ചറിഞ്ഞതാണ് ജയന്തന്‍ എന്ന കര്‍ഷകന്റെ വിജയം. ഇദ്ദേഹം സര്‍വ്വസുഗന്ധി കൃഷി ചെയ്യാന്‍ തുടങ്ങിയിട്ട് 25ലധികം വര്‍ഷങ്ങളായി. മികച്ച വരുമാനവും ഡിമാന്റുമുളള സര്‍വ്വസുഗന്ധിയ്ക്ക് വിപണന സാധ്യതകള്‍ ഏറെയുയുണ്ടെന്ന് മനസ്സിലാക്കിയതോടെയാണ് തന്റെ തോട്ടത്തിന്റെ അതിരുകളിലെല്ലാം സര്‍വ്വസുഗന്ധിയുടെ ചെടികള്‍ നടാന്‍ തുടങ്ങിയത്. മിശ്രവിളയായാണ് കൃഷിരീതി. ആറ് മീറ്ററോളം അകലത്തില്‍ ചെടികള്‍ വച്ചുപിടിപ്പിച്ചു.

ഇപ്പോള്‍ നല്ല കായ്ഫലമുളള ഒട്ടേറെ വൃക്ഷങ്ങളാല്‍ സമ്പന്നമാണ് ഇദ്ദേഹത്തിന്റെ തോട്ടം. 25 വര്‍ഷം പ്രായമായ വൃക്ഷത്തില്‍ നിന്ന് 50 കിലോയോളം കായ ലഭിക്കും. ഉണങ്ങുമ്പോള്‍ കായയുടെ ഭാരം ചുരുങ്ങും. കായ മൂത്ത് കഴിയുമ്പോള്‍ പറിച്ചെടുത്ത് ഉണക്കിയാണ് വില്പന നടത്തുക. നമ്മുടെ പ്രാദേശിക വിപണയിലും വിദേശത്തുമെല്ലാം സര്‍വ്വസുഗന്ധിയ്ക്ക് ആവശ്യക്കാരേറെയാണ്. എന്നാല്‍ കോവിഡ് വന്നശേഷം അന്വേഷണങ്ങള്‍ പൊതുവെ കുറഞ്ഞിട്ടുണ്ടെന്ന് ജയന്തന്‍ പറഞ്ഞു.

സര്‍വ്വസുഗന്ധി
സര്‍വ്വസുഗന്ധി

വര്‍ഷങ്ങള്‍ ഇത്രയൊക്കെ ആയെങ്കിലും ഇദ്ദേഹത്തിന്റെ സര്‍വ്വസുഗന്ധിച്ചെടികള്‍ക്ക് കാര്യമായ കുമിള്‍രോഗങ്ങളോ കീടബാധയോ ഒന്നുംതന്നെ ഉണ്ടായിട്ടില്ല. സര്‍വ്വസുഗന്ധിയുടെ തൈകളുടെ വില്പനയും നല്ലൊരു വരുമാനമാര്‍ഗമാണ്. തൈകള്‍ ഉത്പാദിപ്പിക്കാനുളള നഴ്‌സറിയും ഇദ്ദേഹത്തിനുണ്ട്. മറ്റുളള കൃഷികളുമായി താരതമ്യം ചെയ്യുമ്പോള്‍ ചെലവും ഏറെക്കുറവാണ് സര്‍വ്വസുഗന്ധിയ്ക്ക്. കാപ്പി, കുരുമുളക്, ഏലം എന്നിവയും ജയന്തന്‍ കൃഷി ചെയ്യുന്നുണ്ട്.

സര്‍വ്വസുഗന്ധിച്ചെടികളില്‍ സൂര്യപ്രകാശം നന്നായി ലഭിക്കുന്നത് കൂടുതല്‍ പൂക്കളുണ്ടാകാന്‍ സഹായകമാണ്. നട്ട് അഞ്ചാം വര്‍ഷം മുതല്‍ വിളവെടുത്ത് തുടങ്ങാവുന്നതാണ്.  നീര്‍വാര്‍ച്ചയുളള ഏതു മണ്ണിലും ഇത് കൃഷി ചെയ്യാനാകും. കേരളത്തില്‍ വയനാട് പോലുളള ഹൈറേഞ്ച് പ്രദേശങ്ങളില്‍ സര്‍വ്വസുഗന്ധി സമൃദ്ധമായി വളരാറുണ്ട്. ഗ്രാമ്പൂ, കുരുമുളക്, ജാതി, കറുവപ്പട്ട, ഏലം എന്നിവയുടെ എന്നിവയുടെ സമ്മിശ്ര കൂട്ടാണ് സര്‍വ്വസുഗന്ധിയില്‍ ഉളളത്. അതിനാല്‍ത്തന്നെയാണ് സര്‍വ്വസുഗന്ധി എന്നു വിളിക്കുന്നതും.

ഇതിന്റെ ആരോഗ്യഗുണങ്ങളും നിരവധിയാണ്. രോഗ പ്രതിരോധശേഷിയ്ക്ക് ഏറെ പ്രാധാന്യമുളള ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ ഇതിന്റെ ഇല പൊടിച്ച്  ദാഹശമനിയില്‍ ഉപയോഗിക്കാവുന്നതാണ്. അതുപോലെ ഭക്ഷണത്തിലും സര്‍വ്വസുഗന്ധി ചേര്‍ക്കുന്നത് ഏറെ ഗുണകരമാണ്. കൂടാതെ ഹൃദയാരോഗ്യത്തിനും ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും പല്ലിന്റെ ആരോഗ്യത്തിനുമെല്ലാം സര്‍വ്വസുഗന്ധി ഉത്തമമാണ്.

കൂടുതല്‍ അനുബന്ധ വാര്‍ത്തകള്‍ വായിക്കൂ :https://malayalam.krishijagran.com/farming/cash-crops/a-farmer-can-farm-sarvasugandhi-and-reap-profit/


English Summary: jayanthan from wayanad sends out diffrerent fragrance with allspice

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds