Features

പൂന്തോട്ട നിര്‍മ്മാണത്തില്‍ വ്യത്യസ്തത തെളിയിച്ച് പ്രീത

ഓരോ വ്യക്തിക്കും അവരുടേതായ അഭിരുചികളുണ്ട്,തങ്ങളുടെ അഭിരുചിയെ വളര്‍ത്തിയെടുത്തു അതില്‍  വിജയം  നേടിയവരുണ്ട്. പൂന്തോട്ട നിര്‍മ്മാണത്തിലുള്ള തന്റെ അഭിരുചി  വ്യത്യസ്തമായ രീതിയില്‍  പരീക്ഷിച്ചു വിജയം കണ്ടെത്തിയിരിക്കുകയാണ് തിരുവനന്തപുരം കല്ലമ്പലം പനയറ സ്വദേശി പ്രീത പ്രതാപ്. ജപ്പാനിലെ ചെടി വളര്‍ത്തല്‍ രീതിയായ കൊക്കഡാമയാണ് പ്രീത പൂന്തോട്ട നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്നത്. ഒരു വിനോദമെന്ന എന്ന നിലയില്‍  കൊക്കഡാമ പൂന്തോട്ട പരിപാലന രീതിക്കു തുടക്കം കുറിയ്ക്കുമ്പോള്‍  ഇതു തനിക്ക് പേരും, പ്രശസ്തിയും കൊണ്ടുവരുമെന്ന് പ്രീത ഒരിക്കലും കരുതിയില്ല.
 

വിവാഹം കഴിഞ്ഞ് ഭര്‍ത്താവിനൊപ്പം സൗദിയിലെത്തിയപ്പോള്‍ പകല്‍ പ്രീതയ്ക്ക് ഇഷ്ടംപോലെ സമയം. ഇത് എങ്ങനെ കാര്യക്ഷമമായി വിനിയോഗിക്കാം എന്നായി ചിന്ത.മാറ്റൊരു രാജ്യം, വ്യത്യസ്തമായ അന്തരീക്ഷം, ബിരുദധാരിയാണെങ്കിലും ഒരു ജോലി കിട്ടുക അത്ര എളുപ്പമല്ല. വീട്ടിലിരുന്നു ചെയ്യാന്‍ പറ്റുന്ന തൊഴിലുകളെക്കുറിച്ചു ആലോചിച്ചു. അങ്ങനെയാണ് യു ട്യൂബ് നോക്കി പാഴ്വസ്തുക്കളില്‍ നിന്ന് കൗതുക രൂപങ്ങളുണ്ടാക്കാന്‍ ആരംഭിച്ചത്. വ്യത്യസ്തമായ രീതിയില്‍ എന്തുചെയ്യാം എന്നുള്ള  തിരച്ചിലിനിടെയാണ് 'കൊക്കഡാമ' എന്ന പൂന്തോട്ട നിര്‍മ്മാണ രീതി ശ്രദ്ധയില്‍ പ്പെട്ടത്. ചെറുപ്പം മുതല്‍ക്കേ  പൂന്തോട്ട പരിപാലനത്തില്‍ താല്പര്യമുള്ള പ്രീത ഇതിനെക്കുറിച്ച് കൂടുതല്‍ ഗവേഷണം നടത്തി. മണ്ണു കുഴച്ച് ചെറിയ പന്തു പോലെയാക്കി, പ്രതലത്തില്‍ പായലൊട്ടിച്ച്, അതില്‍ ചെടി നടുന്ന  വിദ്യയാണ് കൊക്കഡാമ. ഇതു ഫലപ്രദമായ രീതിയില്‍ ചെയ്യണമെങ്കില്‍  ജപ്പാനിലെ മണ്ണു വേണം. അത്  ലഭിക്കാന്‍ മറ്റു വഴികളൊന്നും ഇല്ലാത്തതിനാല്‍ തല്‍ക്കാലം പ്രീത ആ മോഹം  ഉപേക്ഷിച്ചു. 

പരാജയത്തില്‍ നിന്ന് വിജയത്തിലേക്ക് 
 
മകന്‍ പ്രണവ് ജനിച്ച്,പിന്നീട് അവനുമായി നാട്ടിലേക്കു മടങ്ങി വന്നപ്പോഴും മനസില്‍ നിന്ന് 'കൊക്കഡാമ' വിട്ടുപോയില്ല.വീണ്ടും പരീക്ഷണങ്ങള്‍ ആരംഭിച്ചു. ഇവിടെ ഫലഭൂയിഷ്ഠമായ മണ്ണ് ലഭ്യമാണെല്ലോ എന്ന് ചിന്തിച്ചു ചെടികള്‍ വളര്‍ത്താനും നാടന്‍ മണ്ണില്‍ 'കൊക്കഡാമ'പരീക്ഷണം നടത്താനും തുടങ്ങി. എന്നാല്‍ നാടന്‍ മണ്ണില്‍പരീക്ഷണം വിജയിച്ചില്ല .പന്ത് രൂപത്തിലാക്കിയ രൂപങ്ങള്‍ പൊട്ടുകയും ചെയ്തു. നാടന്‍മണ്ണിലെ പരീക്ഷണം വിജയിക്കാതിരുന്നപ്പോള്‍ പ്രീത സ്വന്തം വിദ്യ പരീക്ഷിച്ചു. ചകിരിച്ചോറും ചാണകവും മണ്ണും കുഴച്ച് ഇത് ഉരുളകളാക്കി, മതിലില്‍ പറ്റിവളരുന്ന പായല്‍ പൊതിഞ്ഞു. ചെറിയ ചെടികള്‍ നട്ടു. അത് വന്‍ വിജയമായിരുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ ചെടികള്‍ വേരുറച്ചുവളരാന്‍ തുടങ്ങി. അതു വിജയിച്ചപ്പോള്‍ ചില പരീക്ഷണങ്ങളും പ്രീത നടത്തി. പായല്‍ വെച്ച് ട്രഫ് ഗാര്‍ഡന്‍ നിര്‍മിച്ചു.കുപ്പിയിലും ,ചിരട്ടയിലും  തൊട്ട് പിസ്തയുടെ തോടില്‍ വരെ പ്രീത നാടന്‍ കൊക്കടാമ രീതി പരീക്ഷിച്ചു,കൊക്കടാമയില്‍ തീര്‍ത്ത ശില്പങ്ങളും  എല്ലാം വന്‍ വിജയമായിരുന്നു. 
നാടന്‍  ചെടികളിലും, വിദേശയിനം ചെടികളിലും, ഇന്‍ഡോര്‍, ഔട്ട് ഡോര്‍ ചെടികളിലും പരീക്ഷണം നടത്തി വിജയിച്ചിട്ടുണ്ട് പാഴ് വസ്തുക്കളും മറ്റും രൂപമാറ്റം വരുത്തി ചെടികള്‍ക്ക് വളരുന്നതിനായുള്ള പ്രതലങ്ങളാക്കി മാറ്റി. കുറച്ചുനാള്‍കൊണ്ട് പ്രീതയുടെ വീട് കൊക്കടാമകള്‍  കൊണ്ട് നിറഞ്ഞു. ഇത് കണ്ടു ആളുകള്‍ ചോദിച്ചു വരാന്‍  തുടങ്ങി. ' താല്പര്യമുള്ളവര്‍ക്ക് ഇവയുടെ നിര്‍മ്മാണം  പഠിപ്പിച്ചു കൊടുക്കാറുണ്ട്', പ്രീത പറഞ്ഞു.'മണ്ണ്, കയര്‍  എന്നിവ വച്ചും കൊക്കഡാമ പരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്., ക്ഷമയാണ് ഇതിനേറ്റവും ആവശ്യം എന്നും പ്രീത. കുടുംബത്തില്‍ നിന്ന് എല്ലാവരുടെയും പിന്തുണ ഉണ്ട് പ്രത്യേകിച്ച് ഭര്‍ത്താവ് പ്രതാപിന്റെ' പ്രീത പറഞ്ഞു.
 
ഇതിനു പുറമെ ഫോട്ടോഗ്രഫി, ചിത്രരചന, പോട്ട്  പെയിന്റിംഗ് ചെടികള്‍ക്കായുള്ള അലങ്കാര വസ്തുക്കളുടെ നിര്‍മ്മാണം എന്നിവയിലും പ്രീതയ്ക്ക് കമ്പമുണ്ട്. വീട്ടില്‍ ഒന്നാന്തരം കൊക്കഡാമ തോട്ടവും ഒരുക്കിയിട്ടുണ്ട്.  അഡ്വ. ഭാസ്‌കരന്‍ ഉണ്ണിത്താന്റെയും  വസുമതിയുടെയും മകളായ പ്രീത വര്‍ക്കല എസ്.എന്‍.കോളേജില്‍ നിന്ന് ജന്തുശാസ്ത്ര ബിരുദവും എം.ജി.സര്‍വകലാശാലയില്‍ നിന്ന് ബി.എസ് സി. എം എല്‍ ടി  ബിരുദവും നേടിയിട്ടുണ്ട് .
       
കൊക്കഡാമ ഉണ്ടാക്കുന്ന വിധം
 
ജപ്പാനിലെ ചെടി വളര്‍ത്തല്‍ രീതിയാണ് കൊക്കഡാമ. പായല്‍പ്പന്തുകളെന്നും പാവങ്ങളുടെ ബോണ്‍സായിയെന്നും വിളിപ്പേരുണ്ട്. കളിമണ്ണിനോട് സാദൃശ്യമുള്ള അക്കാഡമ എന്ന മണ്ണു കുഴച്ചാണ് ഇവ ഉണ്ടാക്കുന്നത് ഒരേ അളവില്‍. ചകിരിചോര്‍, ചാണകപ്പൊടി വേണമെങ്കില്‍ കുറച്ചു മണ്ണും ഇവയെല്ലാം കൂടി കുറച്ചു വെള്ളം ചേര്‍ത്തു കുഴച്ചു ബോള്‍ രൂപത്തില്‍ ഉരുട്ടുക. എന്നിട്ടു വേരോടു കൂടിയ ഒരു ചെടി ബോളിനകത്തു നട്ടു വീണ്ടും ഉരുട്ടി എടുക്കണം. പിന്നെ അതിനു മുകളില്‍ കോട്ടണ്‍ തുണിയൊ, ചണചാക്കോ. നൈലോണ്‍ നെറ്റോ  വെച്ചു പൊതിഞ്ഞു കെട്ടണം. കുറച്ചു ചരട് തൂക്കി ഇട്ടിട്ടു ബാക്കി മുറിച്ചു മാറ്റണം .അതിനു മുകളില്‍ മഴക്കാലത്ത് സിമന്റിലും പാറയിലും. മതിലുകളിലുമൊക്കെ വളരുന്ന പായല്‍ ചുരണ്ടി എടുത്തു ഒട്ടിക്കണം. ഒട്ടിക്കുന്നതു പച്ചനൂല്‍ കൊണ്ടു പായല്‍ വച്ചു ചുറ്റി ഉറപ്പിച്ചാല്‍ മതി. ഇത് വീടിന്റെ  അകത്തളങ്ങളില്‍ തൂക്കിയിടാം, ഭംഗിയുള്ള പാത്രങ്ങളില്‍ വയ്ക്കുകയും ചെയ്യാം. മിക്കവാറും എല്ലാത്തരം ചെടികളും ഇതില്‍ വളര്‍ത്താം. ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. സ്ഥലം കുറച്ചു മതി എന്നതാണ്  അത് കൊണ്ട്  കൊണ്ട്  ഫ്‌ളാറ്റുകളിലും വളര്‍ത്താം. സൂര്യപ്രകാശവും ഈര്‍പ്പവും കിട്ടിയില്ലെങ്കില്‍  ഇതിന്റെ പച്ചപ്പ് നിലനില്‍ക്കില്ല. ഇതിന്റെ  ഭംഗി നിലനിര്‍ത്തുവാന്‍ നിത്യം രണ്ടു നേരം വെള്ളം തളിക്കണം. മൂന്നു ദിവസം കൂടുമ്പോള്‍ വെള്ളത്തില്‍ മുക്കിവയ്ക്കണം. കാറില്‍ തൂക്കിയിടാവുന്ന കുഞ്ഞന്‍ കൊക്കഡാമകള്‍ വരെ ഉണ്ടാക്കാം വിപണിയില്‍ ഇവയ്ക്ക് ഇനമനുസരിച്ച് 350 മുതല്‍ 5,000 രൂപ വരെ വിലയുണ്ട്. വീടിനകത്തു പ്രകൃതിയുടെ ഒരംശം ഇഷ്ടപ്പെടുന്നവര്‍ക്കൊക്കെ ഇത് പരീക്ഷിക്കാം, ഒരു വരുമാന മാര്‍ഗ്ഗവും ആകും.
പ്രീത ഫോണ്‍ : 8547302610

English Summary: Preetha ,who differ in garden making through Kokodama

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds