
1. കാലാവസ്ഥ അനുരൂപക കൃഷിരീതികൾ പ്രോത്സാഹിപ്പിക്കുന്നതിന് ലോക ബാങ്ക് സഹായത്തോടെ നടപ്പിലാക്കുന്ന ബൃഹത് പദ്ധതിയായ കേര പദ്ധതി നടപടികൾ ദ്രുതഗതിയിൽ ആരംഭിക്കുന്നതിന്റെ ഭാഗമായി വിവിധ സ്ഥാപനങ്ങളുമായി ധാരണാപത്രത്തിൽ ഒപ്പു വച്ചു. ഫാം ഇൻഫർമേഷൻ ബ്യൂറോ, സമേതി, സോയിൽ സർവേ ആൻഡ് സോയിൽ കൺസർവേഷൻ വകുപ്പ്, ആത്മ (അഗ്രികൾച്ചർ ടെക്നോളജി മാനേജ്‌മന്റ് ഏജൻസി), വി.എഫ്പി.സി.കെ. എന്നീ അഞ്ചു സ്ഥാപനങ്ങളുമായാണ് കേര പ്രൊജക്റ്റ് ഡയറക്ടറേറ്റ് ധാരണാപത്രത്തിൽ ഏർപ്പെട്ടത്. കേരളാ ക്ലൈമറ്റ് റെസിലിയന്റ്റ് അഗ്രി-വാല്യൂ ചെയിൻ മോഡേണൈസേഷൻ എന്നതാണ് 'കേര' പദ്ധതിയുടെ പൂർണരൂപം. തിരുവനന്തപുരം, വെള്ളയമ്പലം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിലെ കോൺഫറൻസ് ഹാളിൽ വച്ച് സംഘടിപ്പിച്ച ചടങ്ങിൽ കേര പ്രോജക്റ്റ് ഡയറക്ടറേറ്റിനെ പ്രതിനിധീകരിച്ച് അഡീഷണൽ ഡയറക്ടർ ശ്രീ. വിഷ്ണു രാജ് ഐ.എ.എസ്. വിവിധ സ്ഥാപനമേധാവികളുമായി ധാരണാപത്രത്തിൽ ഒപ്പു വച്ചു. ധാരണാപത്രത്തിൽ ഏർപ്പെട്ട പങ്കാളിത്ത സ്ഥാപനങ്ങളുടെ ഐ.ടി. സൗകര്യങ്ങളും ഭൗതിക അടിസ്ഥാന സൗകര്യങ്ങളും കേര പദ്ധതിയുടെ സഹായത്തോടെ വികസിപ്പിക്കും. സഹകരണ പ്രവർത്തനങ്ങളിലൂടെ വിവിധ മേഖലകളിലായി കർഷകരെ ശക്തിപ്പെടുത്തുന്നതിന് ഈ ധാരണാപത്രങ്ങൾ വഴിയൊരുക്കുമെന്നും അധികൃതർ അറിയിച്ചു.
പദ്ധതിയുടെ പരസ്യ പ്രചരണം, മാധ്യമ ഇടപെടലുകൾ, പരിശീലന പരിപാടികൾക്കാവശ്യമായ സാങ്കേതിക സഹായങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനാണ് ഫാം ഇൻഫർമേഷൻ ബ്യൂറോയുമായി ധാരണാപത്രത്തിൽ ഏർപ്പെട്ടത്. കൃഷിവകുപ്പ് ഉദ്യോഗസ്ഥർക്കും കർഷകർക്കുമുള്ള പരിശീലന പരിപാടികൾ നിർവഹിക്കുന്നതിനും കർഷകർക്കിടയിൽ പദ്ധതിയെ സംബന്ധിച്ച ആമുഖം നൽകുന്ന പ്രവർത്തനങ്ങളും സമേതിയെ ചുമതലപ്പെടുത്തി ധാരണാപത്രത്തിൽ ഒപ്പു വച്ചു. ആത്മ ഡയറക്ടറേറ്റും വി.എഫ്.പി.സി.കെയും കർഷകരുമായി നേരിട്ട് പ്രവർത്തിച്ചു പദ്ധതിയിൽ ഉൾപ്പെടുന്ന പ്രദർശന തോട്ടങ്ങൾ , കർഷക പരിശീലന പരിപാടികൾ എന്നിവ നടപ്പിലാക്കും. സോയിൽ സർവേ ആൻഡ് കൺസർവേഷൻ വകുപ്പിന് കീഴിലുള്ള മണ്ണ് പരിശോധന ലബോറട്ടറികളുടെ നവീകരണവും മെച്ചപ്പെടുത്തലും കേര പദ്ധതിയുടെ ഭാഗമായായി നടപ്പിലാക്കുന്നതിന് വിവിധ പദ്ധതികൾ നിർവ്വഹിക്കുന്നതിനാണ് പ്രസ്തുത വകുപ്പുമായി ധാരണയിൽ ഏർപ്പെട്ടത്.
സോയിൽ സർവേ ആൻഡ് സോയിൽ കൺസർവേഷൻ വകുപ്പ് ഡയറക്ടർ സാജു കെ. സുരേന്ദ്രൻ ഐ.ഇ.എസ്., പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ സിന്ധു കെ.എസ്., കൃഷി അഡിഷണൽ ഡയറക്ടർ സപ്ന, സമേതി ഡയറക്ടർ മിനി റ്റി., വി.എഫ്.പി.സി.കെ. ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ശിവരാമകൃഷ്ണൻ വി. എന്നിവർ വിവിധ സ്ഥാപനങ്ങളെ പ്രതിനിധീകരിച്ച് ധാരണാപത്രത്തിൽ ഒപ്പു വച്ചു. കേര പദ്ധതി അഡ്മിനിസ്‌ട്രേറ്റിവ് ഓഫീസർ സന്തോഷ് ആർ. ഫിനാൻസ് ഓഫീസർ നിഷ എസ്. കൃഷി ഓഫീസർമാരായ ദേവിക എസ്, വിഷ്ണുനാരായൺ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
2. തെങ്ങുകളുടെ ഉത്‌പാദനവും ഉത്‌പാദനക്ഷമതയും മെച്ചപ്പെടുത്തുന്നതിനായി കർഷക പങ്കാളിത്തത്തോടെ ക്ലസ്റ്റർ അടിസ്ഥാനത്തിൽ നാളികേര വികസന ബോർഡ് നടപ്പിലാക്കുന്ന സമഗ്ര കേരവികസന പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. താല്പര്യമുള്ള കർഷക കൂട്ടായ്‌മകൾ നിർദിഷ്ട മാതൃകയിലുള്ള അപേക്ഷ ഫോറം പൂരിപ്പിച്ച് ആവശ്യമുള്ള രേഖകൾ സഹിതം ജൂലൈ 10 -ാം തീയതി വൈകുന്നേരം 5 മണിക്ക് മുൻപായി നാളികേര വികസന ബോർഡിൻ്റെ കൊച്ചി ആസ്ഥാനത്ത് നേരിട്ടോ തപാൽ മുഖേനയോ എത്തിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0484 2376265, 2377267 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക.
3. സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. വടക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാത ചുഴിയെ തുടർന്ന് കാലവർഷ കാറ്റ് ശക്തമായത് പടിഞ്ഞാറൻ തീരത്ത് മഴ സാധ്യത വർധിപ്പിക്കും. ഇതിന്റെയടിസ്ഥാനത്തിൽ ഇന്ന് മുതൽ നാലു ദിവസത്തേക്ക് വിവിധ ജില്ലകളിൽ കേന്ദ്രകാലാസ്ഥാവകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്നും നാളെയും 4 ജില്ലകളിലും ബുധൻ വ്യാഴം ദിവസങ്ങളിൽ 7 ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്നും നാളെയും ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ബുധൻ വ്യാഴം ദിവസങ്ങളിലുമാണ് യെല്ലോ അലർട്ട് നിലനിൽക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മഴക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല.
Share your comments