
രാജ്യത്ത് പ്ലാസ്റ്റിക് ഉപയോഗം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ.ഒക്ടോബർ രണ്ട് ഗാന്ധിജയന്തി ദിനം മുതൽ രാജ്യത്ത് ആറിനം സിഗിംൾ യൂസ് പ്ലാസ്റ്റിക്കുകൾക്ക് നിരോധനം ഏർപ്പെടുത്തിയേക്കുമെന്ന് സൂചന. പ്ലാസ്റ്റിക് ബാഗ്, സ്ട്രോ, ചായയും കാപ്പിയുമെല്ലാം ഇളക്കാൻ ഉപയോഗിക്കുന്ന സ്റ്റിറർ, വെള്ളം–സോഡ കുപ്പികൾ, ഭക്ഷ്യവസ്തുക്കൾ പായ്ക്ക് ചെയ്തിരിക്കുന്ന കവറുകൾ എന്നിവയാണ് ആദ്യഘട്ടത്തിൽ നിരോധിക്കുക. ലോകത്ത് ആകെ ഉൽപാദിപ്പിക്കുന്ന പ്ലാസ്റ്റിക്കിൽ പാതിയും ഇത്തരത്തിലുള്ള സിംഗിൾ യൂസ് പ്ലാസ്റ്റിക് ആണ്.
2022ഓടെ സിംഗിൾ യൂസ് പ്ലാസ്റ്റിക്കിനെ പൂർണമായും ഇന്ത്യയിൽ നിന്ന് ഒഴിവാക്കാനാണ് കേന്ദ്രത്തിൻ്റെ ശ്രമം. ഇതിന്റെ ആദ്യപടിയായാണ് ഏറെ പ്രചാരത്തിലുള്ള ആറ് സിംഗിൾ യൂസ് പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്ക് നിരോധനം ഏർപ്പെടുത്തുന്നത്. ലോകത്ത് ആകെ ഉത്പ്പാദിപ്പിക്കുന്ന പ്ലാസ്റ്റിക്കില്‍ പാതിയും സിംഗിള്‍ യൂസ് ആണ്. ഇതില്‍ 1013% പ്ലാസ്റ്റിക് മാത്രമേ പുനരുപയോഗിക്കപ്പെടുന്നുള്ളൂ. സിംഗിള്‍ യൂസ് പ്ലാസ്റ്റിക്കുകളുടെ ഘടനാപരമായ പ്രത്യേകത കാരണം അവ റീസൈക്കിള്‍ ചെയ്യാനും ബുദ്ധിമുട്ടാണ്. വര്‍ഷങ്ങളോളം മണ്ണിലും വെള്ളത്തിലും കിടക്കുന്ന ഇവ മാരക രാസവസ്തുക്കളായി വിഘടിക്കും. ഭക്ഷ്യവസ്തുക്കളിലൂടെയും വെള്ളത്തിലൂടെയും മനുഷ്യശരീരത്തിലേക്കു കടക്കുകയും ചെയ്യും.ആറിനം പ്ലാസ്റ്റിക് വസ്തുക്കള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നതോടെ രാജ്യത്തെ ഇവയുടെ ഉപഭോഗം അഞ്ചു മുതല്‍ 10 ശതമാനം വരെ കുറയുമെന്നാണ് പ്രതീക്ഷ. 1.4 കോടി ടണ്‍ പ്ലാസ്റ്റിക്കാണ് പ്രതിവര്‍ഷം ഇന്ത്യയില്‍ ഉപയോഗിക്കുന്നത്.
Share your comments