
1. സംസ്ഥാന കൃഷി വകുപ്പിന്റെ സമഗ്ര പച്ചക്കറി ഉത്പാദന യജ്ഞം 2025 ന്റെ ഭാഗമായ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ വിളവെടുപ്പ് ഉദ്ഘാടനം സെക്രട്ടറിയേറ്റ് അങ്കണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. വഴുതന, വെണ്ട, വെള്ളരി, കത്തിരി, പടവലം, ചീര, പാവയ്ക്ക, ചീനിയാമരയ്ക്ക, മുളക്, വള്ളിപ്പയർ എന്നിവയാണ് വിളവെടുത്തത്. മന്ത്രിമാരായ പി. പ്രസാദ്, കെ. എൻ. ബാലഗോപാൽ, ജി. ആർ. അനിൽ, കെ. രാജൻ, റോഷി അഗസ്റ്റിൻ, വി. അബ്ദുറഹിമാൻ, വീണാ ജോർജ്, ആർ. ബിന്ദു, കെ. കൃഷ്ണൻകുട്ടി, ഒ. ആർ. കേളു, സജി ചെറിയാൻ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവർ ചേർന്നായിരുന്നു വിളവെടുപ്പ് ചടങ്ങ് നടത്തിയത്. ഇവർക്ക് ഒപ്പം ചീഫ് സെക്രട്ടറി എ. ജയതിലക്, കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി. അശോക്, ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ തുടങ്ങിയവരും വിളവെടുപ്പിന്റെ ഭാഗമായി.
2. സപ്ലൈകോ വഴി നടപ്പിലാക്കപ്പെടുന്ന നെല്ല് സംഭരണ പദ്ധതിയുടെ 2025-26 സീസണിലെ ഒന്നാംവിള ഓൺലൈൻ കർഷക രജിസ്ട്രേഷന്‍ ആരംഭിച്ചു. കർഷകർ സപ്ലൈകോയുടെ നെല്ല് സംഭരണ ഓൺലൈൻ വെബ് പോർട്ടലായ ആയ www.supplycopaddy.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് സമയബന്ധിതമായി കർഷക രജിസ്ട്രേഷന്‍ പൂര്‍ത്തീകരിക്കേണ്ടതാണ്. നിലവിലുള്ള സർക്കാർ വ്യവസ്ഥകള്‍ പൂർണമായും അംഗീകരിച്ചുകൊണ്ടു വേണം കർഷകർ നെല്ല് സംഭരണത്തിനായി രജിസ്റ്റര്‍ ചെയ്യേണ്ടത്. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട വിശദാംശങ്ങളും വ്യവസ്ഥകളും വെബ്സൈറ്റിലെ ഓൺലൈൻ കർഷക രജിസ്ട്രേഷൻ ലിങ്കിൽ ലഭ്യമാണ്.
3. സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്‌ക്ക് സാധ്യത; വടക്കന്‍ ജില്ലകളിലാണ് കൂടുതല്‍ ശക്തമായ മഴ സാധ്യതയുള്ളത്. ഇന്ന് ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാവകുപ്പ്. തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്കുള്ള സാധ്യതയായ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു. കേരള - കര്‍ണാടക തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ശക്തമായ മഴ മുന്നറിയിപ്പുള്ളതില്‍ കേരള - കര്‍ണാടക തീരത്ത് ഇന്ന് മത്സ്യബന്ധനത്തിന് വിലക്കുണ്ട്. അതേസമയം ലക്ഷദ്വീപ് തീരത്ത് 29-ാം തീയതി വരെ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്‌ക്കും സാധ്യതയുള്ളതിനാൽ ഇന്നും നാളെയും വിലക്ക് തുടരും.
Share your comments