
1. ഉലുവയ്ക്കുപുറമേ സുഗന്ധ വ്യഞ്ജനങ്ങളുടെ പട്ടികയിൽ സ്ഥാനം പിടിച്ച് ഉലുവയിലയും. 52 ഇനം സുഗന്ധവ്യഞ്ജനങ്ങലുണ്ടായിരുന്ന 1986-ലെ സ്പൈസസ് ബോർഡ് ചട്ടങ്ങൾ ഭേദഗതി ചെയ്ത് വിജ്ഞാപനമിറക്കി. ഉലുവയിലയും കൂടി ഇപ്പോൾ സ്പൈസസ് ബോർഡിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്. ഉലുവയുടെ ഇല ഫ്രീസ് ഡ്രൈ ആക്കിയാണ് വിപണിയിലെത്തുന്നതും കയറ്റുമതി ചെയ്യുന്നതും. സുഗന്ധവ്യഞ്ജനപ്പട്ടികയിൽ ഉൾപ്പെടുത്തിയതോടെ സ്‌പൈസസ് ബോർഡിന്റെ എല്ലാ ആനുകൂല്യങ്ങളും ഇനി മുതൽ കയറ്റുമതിക്കാർക്ക് ലഭിക്കും. ഗുജറാത്ത്, രാജസ്ഥാൻ എന്നിവിടങ്ങളിലാണ് ഉലുവ വ്യാപകമായി കൃഷി ചെയ്യുന്നത്. ഉലുവയുടെ പച്ചയില ഉണക്കി ‘കസൂരി മേത്തി’ എന്നപേരിൽ വിപണികളിൽ ലഭ്യമാണ്. പ്രധാനമായും നോർത്ത് ഇന്ത്യയിലാണ് ഇവയ്ക്ക് ആവശ്യക്കാരേറെ.
2. സംസ്ഥാനത്ത് 1670 ഹെക്ടർ ഭൂമിയിൽ പഴവർഗ ക്ലസ്റ്റർ നടപ്പിലാക്കി പഴവർഗ കൃഷി വ്യാപിപ്പിക്കുമെന്ന് കൃഷി മന്ത്രി പി പ്രസാദ്. ലോക പരിസ്ഥിതിദിനാഘോഷത്തിന്റെ ഭാഗമായി കൃഷി വകുപ്പ് സംഘടിപ്പിച്ച ഫലവൃക്ഷത്തൈ നടീലിന്റെ സംസ്ഥാനതല ഉദ്ഘാടനം സെക്രട്ടറിയേറ്റ് ദർബാർ ഹാളിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിസ്ഥിതിക്ക് ദോഷകരമായ ഇനങ്ങൾ ഒഴിവാക്കിക്കൊണ്ടുള്ള കൃഷി കർഷകർക്ക് വിദേശനാണ്യം നേടിത്തരുന്നതിൽ മുതൽക്കൂട്ടാകും. കൃഷിഭൂമി കർഷകർക്ക് ലഭ്യമാക്കുന്നതിനായി കൃഷി വകുപ്പ് ഇതിനോടകം തന്നെ നവോത്ഥാൻ പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. ക്രോപ് കൾട്ടിവേറ്റേഴ്സ് റൈറ്റ് കാർഡ് കൂടി നിലവിൽ വരുന്നതോടെ കൂടുതൽ കൃഷിഭൂമി കർഷകരിലേക്കെത്തുന്ന സാഹചര്യമുണ്ടാകുമെന്നും കൃഷി വ്യാപിപ്പിക്കുന്നതിനായി ഭൂവിനിയോഗചട്ടങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.
3. സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് ശമനമുണ്ടെങ്കിലും ഇന്നു മുതൽ വീണ്ടും മഴ കനക്കാൻ സാധ്യത. വരും ദിവസങ്ങളിൽ പ്രത്യേക മഴ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിട്ടില്ല. അതേസമയം ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലില്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരളതീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരളത്തിലെ കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ തീരപ്രദേശങ്ങളിലും കന്യാകുമാരിയിലെ തീരങ്ങളിലും ഇന്ന് രാത്രി 08.30 വരെ 0.8 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രവും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും അറിയിപ്പിൽ പറയുന്നു. ഇതിനോടൊപ്പം ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.
Share your comments