
1. കാർഷികവികസന കർഷകക്ഷേമ വകുപ്പ് 2025 മുതൽ 2029 വരെ ലോകബാങ്ക് ധനസഹായത്തോടെ നടപ്പിലാക്കുന്ന 'കേര' പദ്ധതിയ്ക്കായി റബ്ബർബോർഡുമായി ധാരണാപത്രം ഒപ്പു വച്ചു. കോട്ടയത്തെ ഇന്ത്യൻ റബ്ബർ ഗവേഷണകേന്ദ്രത്തിൽ വച്ച് നടന്ന ചടങ്ങിൽ റബ്ബർ ബോർഡ് എക്‌സിക്യൂട്ടീവ് ഡയറക്ടർ വസന്തഗേശൻ ഐ.ആർ.എസ്., കേര പദ്ധതിയുടെ അഡീഷണൽ പ്രോജക്റ്റ് ഡയറക്ടറും വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടറുമായ പി. വിഷ്‌ണുരാജ് ഐ.എ.എസ്. എന്നിവരാണ് ധാരണാപത്രത്തിൽ ഒപ്പിട്ടത്. ഇതേ ചടങ്ങിൽ വച്ച് കേര പദ്ധതിക്കായി സ്പൈസസ് ബോർഡുമായും ധാരണാപത്രത്തിൽ ഒപ്പിട്ടു സ്പൈസസ് ബോർഡിനു വേണ്ടി ഡയറക്ടർ ഡോ. രമാ ശ്രീ എ.ബി ആണ് ധാരണാപത്രത്തിൽ ഒപ്പിട്ടത്. കേരളാ ക്ലൈമറ്റ് റെസിലിയന്റ്റ് അഗ്രി-വാല്യൂ ചെയിൻ മോഡേണൈസേഷൻ എന്നതാണ് 'കേര' പദ്ധതിയുടെ പൂർണരൂപം. ഈ പദ്ധതി പ്രകാരം റബ്ബർ, ഏലം എന്നിവയുടെ ആവർത്തനകൃഷി ചെയ്യുന്ന കർഷകർക്ക് ഹെക്ടറൊന്നിന് റബ്ബർകൃഷിക്ക് 75,000 രൂപയും ഏലത്തിന് 1,00,000 രൂപയും ഒന്നു വീതം രണ്ട് ഹെക്ടറിന് ധനസഹായം ലഭിക്കും. കോട്ടയം, എറണാകുളം, പത്തനംതിട്ട, കണ്ണൂർ, മലപ്പുറം, തിരുവനന്തപുരം എന്നീ ആറു ജില്ലകളിലെ റബ്ബർകർഷകർക്കും ഇടുക്കി ജില്ലയിലെ ഏലം കർഷകർക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നതാണ്.
2. സ്വകാര്യ ഭൂമിയിലെ വൃക്ഷാവരണം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി വൃക്ഷം വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുന്നതിന് ധനസഹായം നല്‍കുന്ന പദ്ധതിയായ ട്രീ ബാങ്കിംഗ് പദ്ധതിക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു. ആലപ്പുഴ ജില്ലയില്‍ സ്വന്തമായി ഭൂമിയുള്ളവര്‍ക്കും കുറഞ്ഞത് 15 വര്‍ഷം ലീസിന് ഭൂമി കൈവശമുള്ളവര്‍ക്കും ഭൂമിയുമായി ബന്ധപ്പെട്ട രേഖകളുമായി ആലപ്പുഴ, ചെങ്ങന്നൂര്‍ സോഷ്യല്‍ഫോറസ്ട്രി റെയിഞ്ച് ഓഫീസുകളില്‍ രജിസ്റ്റര്‍ ചെയ്യവുന്നതാണ്. സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള വൃക്ഷതൈകളായ ചന്ദനം, തേക്ക്, മഹാഗണി, ആഞ്ഞിലി, പ്ലാവ്, കുമ്പിള്‍, കരിമരുത്, കമ്പകം, വെണ്‍തേക്ക്, ഈട്ടി മുതലായ വൃക്ഷത്തൈകള്‍ നട്ട് വളര്‍ത്തുന്ന വ്യക്തികള്‍ക്ക് തൈ നട്ട് മൂന്ന് വര്‍ഷം മുതല്‍ 15 വര്‍ഷം വരെ ധനസഹായം ലഭിക്കും. 15 വർഷം പൂർത്തിയായതിനു ശേഷം സ്ഥലം ഉടമയ്ക്ക് മരങ്ങൾ സോഷ്യൽ ഫോറസ്ട്രി ഓഫീസിന്റെ അനുമതിയോടെ ആവശ്യാനുസരണം മുറിച്ച് ഉപയോഗിക്കുകയോ വിൽപന നടത്തുകയോ ചെയ്യാവുന്നതാണ്. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂണ്‍ 20. കൂടുതൽ വിവരങ്ങള്‍ക്ക് താഴെ തന്നിരിക്കുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
കൊമ്മാടി അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഓഫീസ് - 0477-2246034
ആലപ്പുഴ റെയിഞ്ച് ഓഫീസ് ഫോറസ്റ്റ് ഓഫീസ് - 8547603709
ചെങ്ങന്നൂര്‍ റെയിഞ്ച് ഫോറസ്റ്റ് ഓഫീസ് - 8281004595.
3. ന്യൂനമര്‍ദത്തിന്റെയും പടിഞ്ഞാറന്‍ കാറ്റിന്റെയും ശക്തി കുറഞ്ഞതോടെ സംസ്ഥാനത്ത് മഴ കുറയുമെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പ് അറിയിച്ചു. അതിതീവ്ര മഴയ്ക്ക് നേരിയ ആശ്വാസമായെങ്കിലും വിവിധ ജില്ലകളിൽ അടുത്ത മൂന്നു ദിവസത്തേക്ക് മഴ മുന്നറിയിപ്പ് തുടരും. വടക്കന്‍ കേരളത്തിലായിരിക്കും കൂടുതല്‍ മഴ ലഭിക്കാൻ സാധ്യത. ഇന്ന് നാല് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും അറിയിപ്പുണ്ട്. വടക്കൻ കേരള - ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 40 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
Share your comments