
തിരിച്ചെത്തുന്ന പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്‌സ് നടപ്പാക്കുന്നതുപോലെയുള്ള പദ്ധതികള്‍ മറ്റൊരു സംസ്ഥാനങ്ങളിലുമില്ലെന്നും നോര്‍ക്കയുടെ പുനരധിവാസ പദ്ധതികള്‍ രാജ്യത്തിന് തന്നെ മാതൃകയാണെന്നും നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. നോര്‍ക്ക റൂട്ട്‌സും കേരള ബാങ്കും സംയുക്തമായി ചെറുതോണിയില്‍ സംഘടിപ്പിച്ച പ്രവാസി ലോണ്‍ മേള ഉദ്ഘാടനം ചെയ്യവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
നോര്‍ക്കയുടെ സംരംഭകത്വ പദ്ധതികള്‍ കേരളത്തിലെ പ്രവാസികള്‍ ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നുണ്ട്. സംരംഭങ്ങള്‍ തുടങ്ങാന്‍ വായ്പ ആവശ്യമുള്ളവരെയും വായ്പ നല്‍കാന്‍ തയ്യാറുള്ള ധനകാര്യ സ്ഥാപനങ്ങളേയും പരസ്പരം ബന്ധിപ്പിച്ച് സംരംഭകര്‍ക്ക് പിന്തുണ നല്‍കുക എന്നതാണ് പ്രവാസി ലോണ്‍ മേളകൊണ്ട് ഉദ്ദേശിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കുന്ന പുനരധിവാസ പദ്ധതികളിലൂടെ പന്ത്രണ്ടായിരത്തോളം പ്രവാസി സംരംഭങ്ങള്‍ ആരംഭിച്ചതായും സംരംഭത്തിന്റെ പ്രധാന്യവും സംരംഭകരുടെ പ്രായോഗികാനുഭവങ്ങളും പ്രചരിപ്പിക്കുന്നതിനായി സംരംഭകത്വ സന്ദേശയാത്ര നടത്തുമെന്നും ചെയര്‍മാന്‍ പറഞ്ഞു. കേരളാ ബാങ്ക് ഡയറക്ടര്‍ കെ.വി. ശശി അധ്യക്ഷത വഹിച്ചു. നോര്‍ക്ക റൂട്ട്‌സിന്റെ പുനരധിവാസപദ്ധതികളെ സംബന്ധിച്ച് സി. ഇ.ഒ കെ. ഹരികൃഷ്ണന്‍ നമ്പൂതിരി വിശദീകരിച്ചു.
ആദ്യമായാണ് കേരള ബാങ്കുമായി ചേര്‍ന്ന് ഇടുക്കി ജില്ലയിലെ പ്രവാസികള്‍ക്കായി നോര്‍ക്ക ലോണ്‍ മേള സംഘടിപ്പിക്കുന്നത്. ഈ സാമ്പത്തിക വര്‍ഷത്തെ മുപ്പതാമത് ലോണ്‍മേളയാണ് ചെറുതോണിയില്‍ നടന്നത്. ചെറുതോണി കേരളാ ബാങ്ക് ക്രെഡിറ്റ് പ്രോസ്സസിങ് സെന്ററില്‍ നടന്ന മേളയില്‍ 236 പേര്‍ പങ്കെടുത്തു. ഇതില്‍ 196 പേര്‍ക്ക് വായ്പക്കായുള്ള പ്രാഥമികാനുമതി ലഭിച്ചു.180 പേര്‍ക്ക് കേരള ബാങ്ക് വഴിയും 16 പേര്‍ക്ക് മറ്റ് ധനകാര്യങ്ങള്‍ വഴിയും വായ്പ ലഭ്യമാകും.
തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ടസ് വഴി നടപ്പിലാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്ട്‌മെന്റ് പ്രോജക്ട് ഫോര്‍ റീട്ടേന്‍ഡ് എമിഗ്രന്റ്‌സ് പദ്ധതി പ്രകാരമാണ് ലോണ്‍ മേള നടത്തിയത്. പ്രവാസി സംരംഭങ്ങള്‍ക്ക് ഒരു ലക്ഷം രൂപ മുതല്‍ പരമാവധി 30 ലക്ഷം രൂപ വരെയുളള വായ്പകളാണ് എന്‍.ഡി.പി. ആര്‍.ഇ.എം പദ്ധതി പ്രകാരം അനുവദിക്കുക. കൃത്യമായ വായ്പാ തിരിച്ചടവിന് 15 ശതമാനം മൂലധന സബ്സിഡിയും (പരമാവധി മൂന്നു ലക്ഷം രൂപ വരെ) 3 ശതമാനം പലിശ സബ്സിഡിയും (ആദ്യത്തെ നാലു വര്‍ഷം) പദ്ധതി വഴി സംരംഭകര്‍ക്ക് ലഭിക്കും.
ചടങ്ങില്‍ നോര്‍ക്ക എറണാകുളം സെന്റര്‍ മാനേജര്‍ രജീഷ്,കെ.ആര്‍, കേരള ബാങ്ക് റീജിയണല്‍ ജനറല്‍ മാനേജര്‍ പ്രിന്‍സ് ജോര്‍ജ് , ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കെ.എസ് സജിത്ത്, സീനിയര്‍ മാനേജര്‍ വിജയന്‍ പി. എസ്സ് എന്നിവര്‍ സംസാരിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: Wheat: കാലവർഷക്കെടുതിയിൽ റാബി വിളകൾക്ക് നാശം നേരിട്ടു - കേന്ദ്രം
Share your comments