
1. പൊതുമേഖലാസ്ഥാപനമായ കേരള ഫീഡ്സ് ലിമിറ്റഡും കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസ് യൂണിവേഴ്സിറ്റിയും ഗവേഷണ വികസന മേഖലകളിൽ സഹകരിക്കുന്നതിന് ധാരണാപത്രം ഒപ്പുവച്ചു. മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിയുടെ സാന്നിധ്യത്തിൽ മന്ത്രിയുടെ ചേംബറിൽ വച്ചാണ് ധാരണാപത്രം ഒപ്പു വച്ചത്. കൂടുതൽ ഗുണമേന്മയുള്ളതും തികച്ചും സുരക്ഷിതവുമായ കാലിത്തീറ്റ വികസിപ്പിക്കുന്നതിനും ജീവനക്കാർക്കുള്ള നൈപുണ്യ വികസനം, പരിശീലനം, ലബോറട്ടറി സേവനങ്ങളുടെ പങ്കുവെക്കൽ, സാങ്കേതിക അറിവുകളുടെ കൈമാറ്റം തുടങ്ങിയ മേഖലകളിൽ ഇരുസ്ഥാപനങ്ങളും സഹകരണം ഉറപ്പാക്കും. സംസ്ഥാനത്തെ മൃഗസംരക്ഷണം, ക്ഷീരവികസനം മേഖലകളിലെ സമഗ്രവികസനവും ക്ഷീരകർഷകരുടെ ഉന്നമനവുമടക്കം വലിയൊരു മുന്നേറ്റത്തിനാണ് ഈ സഹകരണത്തിലൂടെ തുടക്കമായത്. കേരള ഫീഡ്സ് മാനേജിംഗ് ഡയറക്ടറും മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് അഡീഷണൽ സെക്രട്ടറിയുമായ ഷിബു എ.റ്റി, കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസ് യൂണിവേഴ്സിറ്റി രജിസ്ട്രാർ ഡോ. സുധീർ ബാബു, കേരള ഫീഡ്സിലേയും വെറ്ററിനറി യൂണിവേഴ്സ്റ്റിയിലേയും ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.
2. സ്വയംപര്യാപ്ത ജൈവ ജില്ലയാകാനുള്ള ഒരുക്കങ്ങളുടെ ഭാഗമായി ഓണക്കനി നിറപ്പൊലിമ പദ്ധതിയുടെ കണ്ണൂർ ജില്ലാതല ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്‌നകുമാരി നിര്‍വഹിച്ചു. ചെണ്ടുമല്ലിയും ഓണത്തിനുള്ള പച്ചക്കറികളുമാണ് അയ്യപ്പന്‍തോട് വയലിലെ നൂറ്റി ഇരുപത് ഏക്കര്‍ സ്ഥലത്ത് കൃഷി ചെയ്യുന്നത്. കൃഷിഭവനില്‍ നിന്നും ലഭിച്ച അത്യുത്പാദന ശേഷിയുള്ള ഹൈബ്രിഡ് വിത്തുകളുടെ സഹായത്തോടെ പൂര്‍ണമായും ജൈവവളമുപയോഗിച്ചാണ് കൃഷി. കുടുംബശ്രീ ആഴ്ച ചന്തകള്‍, ഓണ വിപണന മേളകള്‍ എന്നിവ വഴി ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കും. ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളിലും ഈ മാസം പദ്ധതി നടപ്പിലാക്കും. മാങ്ങാട്ടിടം സി.ഡി.എസില്‍ നടന്ന പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു.
3. സംസ്ഥാനത്ത് കനത്ത മഴ; ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടതോടു കൂടി വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്രകലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെയടിസ്ഥാനത്തിൽ ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും എട്ട് ജില്ലകളിൽ യെല്ലോ അലർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് അതിശക്തമായ മഴയ്ക്കുള്ള സാധ്യതയായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയായ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുള്ളത്. നാളെയും ശനിയാഴ്ചയും കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടാണ് നിലവിൽ പ്രഖ്യാപിച്ചിട്ടുള്ളത്. വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്കൻ ആന്ധ്രാപ്രദേശിനും തെക്കൻ ഒഡീഷ തീരത്തിനും മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴി ന്യൂനമർദമായി ശക്തിപ്രാപിക്കുമെന്നാണ് കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ പ്രവചനം. ഇന്ന് ഒറ്റപ്പെട്ട അതിശക്‌തമായ മഴയ്ക്കും, 28 വരെ ഒറ്റപ്പെട്ട ശക്‌തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു.
Share your comments