
ഇന്ത്യയിൽ റബ്ബറിൻ്റെ വിലയിടിവിന് ആക്കംകൂട്ടി റബ്ബർ ഇറക്കുമതിയിൽ വൻ കുതിപ്പ്. 3.15 ലക്ഷം ടൺ റബ്ബറാണ് ഏപ്രിൽ മുതൽ ഒക്ടോബർ വരെ രാജ്യത്ത് ഇറക്കുമതിചെയ്തത്. ആഭ്യന്തര ഉത്‌പാദനം 3.44 ലക്ഷം ടൺമാത്രമാണ്.ഇറക്കുമതി ആഭ്യന്തരവിപണിയെ സ്വാധീനിച്ചു തുടങ്ങിയതോടെ വിലവർധനയ്ക്കുള്ള സാധ്യതകളും അടയുകയാണ്.
അഞ്ചുവര്‍ഷം മുൻപ് വരെ 176.82 രൂപവ വിലയുണ്ടായിരുന്ന ആര്‍.എസ്.എസ്-ഫോര്‍ ഇനം റബ്ബറിന് ഇപ്പോള്‍ ലഭിക്കുന്നത് 121 രൂപമാത്രം. കഴിഞ്ഞ അഞ്ചുവര്‍ഷമായി ആഭ്യന്തര ഉത്‌പാദനം കുറഞ്ഞ് ഇറക്കുമതി വര്‍ധിക്കുന്ന പ്രവണതയാണ് വിപണിയില്‍. ഇക്കൊല്ലം ഇറക്കുമതി ആഭ്യന്തര ഉത്‌പാദനത്തെക്കാൾ കൂടുമെന്നാണ് സൂചന.സംസ്ഥാനത്ത് ഉത്‌പാദിപ്പിക്കുന്ന റബ്ബര്‍ മുഴുവന്‍ വിറ്റഴിക്കപ്പെടുന്നുണ്ടെങ്കിലും ഗുണനിലവാരമുള്ള റബ്ബറിനായാണ് വ്യവസായികള്‍ അന്താരാഷ്ട്രവിപണിയെ കൂടുതല്‍ ആശ്രയിക്കുന്നത്. തായ്‌ലാന്‍ഡും ഇന്‍ഡൊനീഷ്യയുമാണ് ഇന്ത്യന്‍ വിപണിക്ക് ഭീഷണി സൃഷ്ടിക്കുന്നത്.
രാജ്യത്തെ മൊത്തം ഉത്‌പാദനം കഴിഞ്ഞ സാമ്പത്തികവർഷം 6.94 ലക്ഷം ടൺ ആയി കുറഞ്ഞിരുന്നു. ഇതിൽ ഒന്നരലക്ഷത്തോളം ടൺ മറ്റു സംസ്ഥാനങ്ങളുടേതാണ്. അഞ്ചുവർഷം മുമ്പുവരെ രാജ്യത്തെ മൊത്തം ഉത്‌പാദനത്തിൽ 70,000 മുതൽ 80,000 ടൺ വരെമാത്രമായിരുന്നു മറ്റുസംസ്ഥാനങ്ങളുടെ സംഭാവന ഇറക്കുമതി നിയന്ത്രണങ്ങളൊന്നും കർഷകന് അനുകൂലമാവുന്നില്ല.
Share your comments