
1. കുടുംബശ്രീയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കേരള ചിക്കന്‍ ഫാമുകള്‍ തുടങ്ങാന്‍ ഇപ്പോൾ അവസരം. കൊല്ലം ജില്ലയിലുള്ള, സ്വന്തമായി ബ്രോയിലര്‍ ഫാം ഷെഡ് ഉള്ളവര്‍ക്കും ബ്രോയിലര്‍ കോഴി ഫാം നടത്തുന്ന കുടുംബശ്രീ അംഗങ്ങള്‍ക്കും ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്കുമാണ് അവസരം. ഫാമുകളില്‍ 1,000 മുതല്‍ 10,000 കോഴികളെ വരെ വളര്‍ത്താനുള്ള സ്ഥലസൗകര്യം ഉറപ്പാക്കണം. മികച്ചരീതിയില്‍ പരിപാലനം നടത്തിവരുന്നവര്‍ക്ക് 40 ദിവസം കൂടുമ്പോള്‍ രണ്ടു മുതല്‍ രണ്ടര ലക്ഷം രൂപ വരെ വരുമാനത്തിനാണ് സാധ്യത. കുടുംബശ്രീ ബ്രോയിലര്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി നടപ്പിലാക്കുന്ന കേരള ചിക്കന്‍ പദ്ധതിയില്‍ ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞ്, തീറ്റ, മരുന്ന് എന്നിവ കമ്പനി നല്‍കും. വളര്‍ച്ചയെത്തി 45 ദിവസത്തിനുള്ളില്‍ കമ്പനി കുടുംബശ്രീയുടെ ഔട്ട്ലെറ്റുകള്‍ വഴി ഇറച്ചികോഴി വിപണനം നടത്തും. ഫാമുകള്‍ ആരംഭിക്കുന്നതിന് കുടുംബശ്രീ അംഗങ്ങള്‍ക്ക് പഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ സി.ഡി.എസു.കള്‍ വഴി അപേക്ഷിക്കാവുന്നതാണ്. പദ്ധതിയ്ക്കായി കുടുംബശ്രീയില്‍ നിന്ന് ഒന്നര ലക്ഷം രൂപവരെ വായ്പ അനുവദിക്കും.
2. മുൻഗണനേതരവിഭാഗത്തിൽപ്പെട്ട വെള്ള, നീല റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗത്തിലെ പിങ്ക് കാർഡായി തരംമാറ്റുന്നതിനുള്ള അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 30 ലേക്ക് നീട്ടി.
ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെടാത്ത അർഹരായ കുടുംബങ്ങൾക്കാണ് അപേക്ഷ സമർപ്പിക്കുവാൻ അവസരം. അർഹരായ കാർഡുടമകൾക്ക് ബന്ധപ്പെട്ട രേഖകൾ സഹിതം അംഗീകൃത അക്ഷയ കേന്ദ്രങ്ങൾ വഴിയോ സിറ്റിസൺ ലോഗിൻ പോർട്ടൽ (ecitizen.civilsupplieskerala.gov.in) മുഖേനയോ ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
3. സംസ്ഥാനത്ത് കാലവർഷം ശക്തമായി തുടരുന്നു. എല്ലാ ജില്ലകളിലും മഴമുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാവകുപ്പ്. അതിതീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്നും മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയായ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയായ യെല്ലോ അലർട്ടുമാണ് നിലനിൽക്കുന്നത്. ഇന്ന് രാത്രി 8.30 വരെ കേരളതീരത്ത് മൂന്നു മുതൽ 4.1 മീറ്റർ വരെ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണകേന്ദ്രവും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ 19-ാം തീയതി വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു.
Share your comments