
1. കുടുംബശ്രീ ഓണക്കനി പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം. ബി. രാജേഷ് നിർവഹിച്ചു. തിരുവനന്തപുരം ജില്ലാ മിഷന്റെ നേതൃത്വത്തിൽ കോട്ടുകാൽ സി ഡി എസിലെ മരുതൂർക്കോണം വാർഡിലെ പത്മ ജെ എൽ ജി ഗ്രൂപ്പിന്റെ കൃഷിയിടത്തിൽ പച്ചക്കറി തൈകൾ നട്ടുകൊണ്ടാണ് ഉദ്‌ഘാടനകർമം നിർവഹിച്ചത്. ഓണത്തിന് വിഷരഹിതമായ പച്ചക്കറികൾ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ നടപ്പിലാക്കുന്ന പദ്ധതിയാണ് ഓണക്കനി. ഇത്തവണ ഓണത്തിന് കുടുംബശ്രീ കർഷകർ മുഖേന 10,272 ഹെക്ടർ ഭൂമിയിൽ പച്ചക്കറി ഉത്പാദിപ്പിക്കുന്നതിലൂടെ കാർഷികമേഖലയിലെ സ്ത്രീ കൂട്ടായ്മയുടെ നേട്ടങ്ങളുമായി ഓണക്കാലം സമ്പുഷ്ടമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. മരുതൂർക്കോണം ഓഡിറ്റോറിയത്തിൽ വച്ച് നടത്തിയ പൊതുസമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി.സുരേഷ്‌കുമാർ അധ്യക്ഷത വഹിച്ചു.
2. ക്ഷീരവികസന വകുപ്പിന്റെ കീഴിലുള്ള ആലപ്പുഴ ഓച്ചിറ ക്ഷീരോല്‍പന്ന നിര്‍മാണ പരിശീലന വികസന കേന്ദ്രത്തില്‍ ജൂണ്‍ 11 മുതല്‍ 12 വരെ 'തീറ്റപ്പുല്‍ കൃഷി'യില്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. താത്പര്യമുള്ള ക്ഷീരകര്‍ഷകര്‍ ഓച്ചിറ ക്ഷീരപരിശീലന കേന്ദ്രം മുഖേന നേരിട്ടോ ആലപ്പുഴ, കൊല്ലം ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ മുഖാന്തിരമോ അതത് ബ്ലോക്ക് ക്ഷീരവികസന ഓഫീസര്‍മാര്‍ മുഖാന്തിരമോ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇതേ പരിശീലനത്തില്‍ ഓഫ് ലൈനായി പങ്കെടുത്തവര്‍ക്ക് ഈ പരിശീലനത്തില്‍ പങ്കെടുക്കാന്‍ അര്‍ഹതയുണ്ടായിരിക്കുന്നതല്ല. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ പാസ് ബുക്കിന്റെ പകര്‍പ്പും ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും പരിശീലനത്തിനെത്തുമ്പോള്‍ ഹാജരാക്കേണ്ടതാണ്. 20 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. പരിശീലനാര്‍ത്ഥികള്‍ക്ക് ജൂണ്‍ ഒമ്പതാം തീയതി വൈകുന്നരം അഞ്ചു മണിക്ക് മുൻപായി 80893 91209, അല്ലെങ്കിൽ 0476-2698 550 എന്ന നമ്പരിലോ ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
3. സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് ശമനം. നിലവിൽ ഒരു ജില്ലകളിലും മഴ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിട്ടില്ല. എല്ലാ ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അറിയിപ്പ്. അടുത്ത അഞ്ചു ദിവസത്തേക്ക് എല്ലാ ജില്ലകളിലും ഗ്രീൻ അലർട്ട് മാത്രമാണ് നിലവിലുള്ളത്. അതേസമയം മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ വീശുന്ന കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. ശക്തമായ കാറ്റിനും തിരമാലക്കും സാധ്യതയുള്ളതിനാൽ കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ ഏർപ്പെടുത്തിയ മത്സ്യബന്ധനത്തിന് വിലക്ക് തുടരുന്നു. ഇന്ന് തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, അതിനോട് ചേര്‍ന്ന മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, വടക്കന്‍ തമിഴ്നാട് തീരം, തെക്കന്‍ ആന്ധ്രാ പ്രദേശ് തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്രകലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Share your comments