 
            കർഷകരുടെ വീടും, തൊഴുത്തും കന്നുകാലികളെയും ഇൻഷുർ ചെയ്യുന്നതിനുള്ള പദ്ധതികൾക്ക് തുടക്കമായി. മിൽമ, മലബാർ യൂണിയൻ അംഗ സംഘങ്ങളിൽ പാലളക്കുന്ന കർഷകരുടെ വീടും
തൊഴുത്തും കറവമാടുകളെയും ഇൻഷുർ ചെയ്യുന്നതിനുള്ള പദ്ധതികൾ നടപ്പിലാക്കാൻ തീരുമാനമായി. 
യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയുമായി ചേർന്നാണ് പദ്ധതി നടപ്പിലാക്കുക.
പശുക്കളുടെയും എരുമകളുടെയും മരണം മൂലമോ, സ്ഥിരമായ അംഗവൈകല്യം മൂലമോ കർഷകനുണ്ടാകുന്ന നഷ്ടം പരിഹരിക്കുന്നതിന് വേണ്ടിയാണ് കന്നുകാലി ഇൻഷുറൻസ് നടപ്പിലാക്കുന്നത്. ഒരു കർഷകന്റെ പരമാവധി 5 പശുക്കളെയാണ് ഇത്തരത്തിൽ ഇൻഷുർ ചെയ്യാൻ സാധിക്കുക. പശുവിന്റെ അല്ലെങ്കിൽ എരുമയുടെ പരമാവധി വില 70,000 രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്. ഒരു വർഷത്തേക്ക് 3.5 ശതമാനമായിരിക്കും പ്രീമിയം. പ്രകൃതിദുരന്തങ്ങൾ, തീപിടുത്തം, അപകടങ്ങൾ എന്നിവ മുലം കർഷകരുടെ തൊഴുത്തുകൾക്ക് ഉണ്ടാകുന്ന നഷ്ട്ടം പരിഹരിക്കുന്നതിനാണ്. കാലിത്തൊഴുത്ത് ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുന്നത്.
1.85 ലക്ഷം രൂപവരെയുള്ള തൊഴുത്തുകളായിരിക്കും ഇതിലേക്ക് പരിഗണിക്കുക. ഒരു വർഷത്തേക്ക് 59 രൂപയാണ് പ്രീമിയം. ഓലമേഞ്ഞ താല്ക്കാലിക ഷെഡുകൾ ഇതിന് പരിഗണിക്കുന്നതല്ല. പ്രകൃതിദുരന്തങ്ങൾ, തീപിടുത്തം, അപകടങ്ങൾ എന്നിവ മൂലം കർഷകരുടെ ഭവനങ്ങൾക്ക് ഉണ്ടാകുന്ന നഷ്ടം പരിഹരിക്കുന്നതിനാണ് ഭവന ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുന്നത്.
കോൺക്രീറ്റ്, ഓട്, ടിൻഷീറ്റ്, ആസ്ബസ്റ്റോസ് തുടങ്ങിയ മേൽക്കൂരയോടുകൂടിയ, സംസ്ഥാനത്തിനകത്ത് സ്ഥിതിചെയ്യുന്ന വീടുകളായിരിക്കും ഈ പദ്ധതിയിൽ ഉൾപ്പെടുത്തുക. മൂന്ന് സ്ലാബുകളായിട്ടായിരിക്കും പ്രീമിയം ഈടാക്കുന്നത്.
9 ലക്ഷം രൂപ വരെ വിലയുള്ള വീടിന്റെയും 1 ലക്ഷം രൂപയുടെ വീട്ടുസാമഗ്രികളുടെയും പ്രീമിയം 313 രൂപയാണ്. 12 ലക്ഷം വരെയുള്ള വീടിന്റെയും 3 ലക്ഷം രൂപയുടെ വീട്ടുസാമഗ്രികളുടെയും പ്രീമിയം 469 രൂപയും 16 ലക്ഷം വരെയുള്ള വീടിന്റെയും 4 ലക്ഷം രൂപയുടെ വീട്ടുസാമഗ്രികളുടെയും പ്രീമിയം 625 രൂപയുമായിരിക്കും.
ഇൻഷുർ ചെയ്യുന്ന ഒരോ കറവമാടിനും 200 രൂപാ നിരക്കിലും ഓരോ ഭവനവും ഇൻഷുർ ചെയ്യുന്നതിന് 50 രൂപാ പ്രകാരവും ഓരോ തൊഴുത്തും ഇൻഷുർ ചെയ്യുന്നതിന് 30 രൂപ പ്രകാരവും മലബാർ മിൽമയുടെ വിഹിതമായി പ്രത്യേക സബ്സിഡി അനുവദിക്കുന്നതാണ്
Phone: 0495-2805400, 2805439
 
                 
                     
                     
                             
                     
                         
                                             
                                             
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                        
Share your comments