
കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സർക്കാർ രാജ്യത്ത് 1.7 ലക്ഷം കോടിയുടെ സാമ്പത്തിക ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചു ഇതരസംസ്ഥാന തൊഴിലാളികൾക്കും പാവപ്പെട്ടവർക്കും കർഷക തൊഴിലാളികൾക്കും ലോക് ഡൗണിൻ്റെ ഫലമായുണ്ടായ തിരിച്ചടി ലഘൂകരിക്കുന്നതിനാണ് പാക്കേജ് പ്രഖ്യാപിച്ചത്..രാജ്യത്ത് ആരും പട്ടിണി കിടക്കേണ്ടി വരരുതെന്ന് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ അറിയിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് 50 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് ലഭിക്കും,ആശാവര്‍ക്കര്‍മാര്‍ക്കും ശുചീകരണ തൊഴിലാളികള്‍ക്കും ആനുകൂല്ല്യം ലഭിക്കും.
8.69 കോടി കൃഷിക്കാര്‍ക്ക് പ്രധാന്‍ മന്ത്രി കിസാന്‍ യോജനയുടെ ഭാഗമായുള്ള 2000രൂപ ആദ്യ ഗഡു ഉടന്‍ നല്‍കും.പണം നേരിട്ട് അക്കൗണ്ടിലെത്തിക്കുമെന്നും മന്ത്രി പറഞ്ഞു.വൃദ്ധ ജനങ്ങള്‍,ദിവ്യാംഗര്‍ വിധവകള്‍ എന്നിവര്‍ക്ക് രണ്ട് ഘട്ടമായി 1000 രൂപ നല്‍കും.ജന്‍ധന്‍ അക്കൗണ്ടുള്ള വനിതകള്‍ക്ക് 500 രൂപ വീതം 3 മാസത്തേക്ക് നല്‍കും.20 കോടി ജനങ്ങള്‍ക്കാണ് ഇതിന്റെ ഗുണം ലഭിക്കുക. ഉജ്ജ്വല യോജനയില്‍ വരുന്ന 8 കോടി ബിപിഎല്‍ കുടുംബങ്ങള്‍ക്ക് അടുത്ത മൂന്ന് മാസത്തേക്ക് പാചക വാതകം സൗജന്യമായി നല്‍കും.
ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗത്തിനും - പ്രതിമാസം അഞ്ച് കിലോ അരിയും ഗോതമ്പും ലഭിക്കും, കൂടാതെ ഇതിനകം ലഭിച്ച 5 കിലോയ്ക്ക് പുറമേ സൌജന്യമായിട്ടായിരിക്കും ലഭിക്കുക. പ്രാദേശിക മുൻഗണനകൾ അനുസരിച്ച് ഓരോ കിലോ പയറുവർഗങ്ങളും ലഭിക്കും. അടുത്ത മൂന്ന് മാസത്തേക്ക് ആകും ലഭിക്കുക. ഭക്ഷ്യ ധാന്യങ്ങൾ രണ്ട് ഘട്ടങ്ങളായാകും ജനങ്ങൾക്ക് വാങ്ങാൻ കഴിയുക. മൊത്തം 80 കോടി ജനങ്ങൾക്ക് ഇതിന്റെ ഗുണഫലം ലഭിക്കും.
വനിതാ സ്വയം സഹായ സംഘങ്ങള്‍ക്ക് ദീന ദയാല്‍ റൂറല്‍ മിഷന്റെ ഭാഗമായി 10 ലക്ഷം രൂപ വരെ ഇൌടില്ലാതെ നല്‍കിയിരുന്നത് 20 ലക്ഷമായി ഉയര്‍ത്തി. ഇത് രാജ്യത്തെ 63 ലക്ഷം വനിതാ സ്വയം സഹായ സംഘങ്ങള്‍ക്കും അവരുമായി ബന്ധപ്പെട്ട 7 കോടി കുടുംബങ്ങള്‍ക്കും ഉപകാരമാവും. എംപ്ലോയി പ്രൊവിഡന്റ് ഫണ്ടുമായി ബന്ധപ്പെട്ട് ഇതുവരെ സ്ഥാപനം 12 ശതമാനവും തൊഴിലാളി 12 ശതമാനവും അടക്കം അടച്ചിരുന്ന 24 ശതമാനം തുക അടുത്ത മൂന്ന് മാസത്തേക്ക് കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് അടയ്ക്കും. ഇത് നൂറ് ജോലിക്കാര്‍ വരെയുള്ള സ്ഥാപനങ്ങള്‍ക്കും പതിനയ്യായിരം രൂപ വരെ ശമ്പളം ലഭിക്കുന്ന തൊഴിലാളികള്‍ക്കുമായി നിജപ്പെടുത്തിയിട്ടുണ്ട്.
Share your comments