
1. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് ഈ മാസത്തെ പെന്‍ഷന്‍ തുക ജൂണ്‍ 20 മുതല്‍ വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ. എൻ. ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം ഗുണഭോക്താക്കള്‍ക്ക് പ്രതിമാസം 1600 രൂപയാണ് പെന്‍ഷനായി ലഭിക്കുക. 26 ലക്ഷത്തിലേറെ പേർക്ക് ബാങ്ക് അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക് പതിവുപോലെ സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തിയും പെൻഷൻ തുക കൈമാറും. കഴിഞ്ഞ മാസത്തെ പെൻഷൻ തുകയ്‌ക്കൊപ്പം കുടിശികയിൽ ഒരു ഗഡുകൂടി ചേർത്ത് 3,200 രൂപ മേയ് 24-ാം തീയതി മുതൽ വിതരണം ചെയ്തിരുന്നു.
2. ശുദ്ധമായ നാട്ടുവിഭവങ്ങള്‍ ന്യായവിലയ്ക്ക് വിറ്റഴിക്കാന്‍ അവസരമൊരുക്കി ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത്. നെല്ലാട് ഗ്രാമചന്ത കൃഷികൂട്ടം ഒരുക്കുന്ന നാട്ടുവിപണിയില്‍ പച്ചക്കറികളും പഴങ്ങളുമടക്കമുള്ള ഉത്പന്നങ്ങളുമായി നിരവധി കര്‍ഷകരാണ് എത്തുന്നത്. ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി സംഘടിപ്പിക്കുന്ന നാട്ടുവിപണി എല്ലാ വ്യാഴാഴ്ചയും പ്രവര്‍ത്തിക്കും. പേരയ്ക്ക, കിളിച്ചുണ്ടന്‍ മാമ്പഴം, ഡ്രാഗണ്‍ ഫ്രൂട്ട്, അവകാഡോ, നാടന്‍ ചക്ക തുടങ്ങിയ ഫലങ്ങളും തേങ്ങ, തൈര്, വാഴക്കൂമ്പ്, പാല്‍, പച്ചക്കറി, മുട്ട ഉത്പന്നങ്ങളും വിപണിയില്‍ ലഭിക്കും. മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മിച്ച് വിപണിയിലെത്തിക്കുന്നതിലൂടെ വനിതകള്‍ക്ക് ചെറുകിട സംരംഭകരായി വളരാനുള്ള അവസരവും ഇതിലൂടെ ഒരുക്കുന്നു. തനതുകൃഷി പ്രചരിപ്പിക്കുക, ന്യായവില കര്‍ഷകന് ലഭ്യമാക്കുക, ഗുണമേന്മയുള്ള സാധനങ്ങള്‍ വില്‍ക്കുവാനും വാങ്ങുവാനും കഴിയുന്ന സാഹചര്യം ഉറപ്പാക്കുക എന്നിവയാണ് നാട്ടുവിപണിയിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് പ്രസിഡന്റ് കെ. ബി. ശശിധരന്‍ പിള്ള പറഞ്ഞു.
3. സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെയടിസ്ഥാനത്തിൽ 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മണിക്കൂറില്‍ പരമാവധി 40 മുതൽ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത അഞ്ചു ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. കേരള തീരത്ത് ഇന്നുരാത്രി 11.30 വരെ 2.4 മുതല്‍ 3.6 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ശക്തമായ തിരമാലയ്ക്കും കടല്‍ക്ഷോഭത്തിനും സാധ്യതയുള്ളതിനാല്‍ കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ ഏര്‍പ്പെടുത്തിയ മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്.
Share your comments