
1. ഉപ്പുവെള്ളം കയറിയതിനെത്തുടർന്ന് കുട്ടനാട് മേഖലയിലെ പാടശേഖരങ്ങളിൽ നെല്ലിന്റെ ഗുണനിലവാരത്തില്‍ കുറവ് സംഭവിച്ചതിനാല്‍ നെല്ല് സംഭരിക്കുന്നതിന് കൃഷി വകുപ്പിന് മൂന്ന് കോടി രൂപയുടെ പ്രത്യേക പാക്കേജ് സംസ്ഥാന സർക്കാർ അനുവദിച്ചതായി കൃഷി മന്ത്രി പി. പ്രസാദ് അറിയിച്ചു. പുന്നപ്ര നോർത്ത്, ആലപ്പുഴ മുനിസിപ്പാലിറ്റി, തകഴി, കരുവാറ്റ, അമ്പലപ്പുഴ സൗത്ത്, നെടുമുടി, കൈനകരി, പുളിങ്കുന്ന് തുടങ്ങിയ പഞ്ചായത്തുകളിൽ ഉൾപ്പെട്ട 70 ഓളം പാടശേഖരങ്ങളിലാണ് ഉപ്പ് വെള്ളം കയറി ഭീഷണി നേരിട്ടത്. പ്രതിസന്ധി നേരിട്ട പാടശേഖരങ്ങളിലെ നെല്ല് സംഭരിക്കുന്നതിനും നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതിനും സപ്ലൈകോ മാനേജിങ് ഡയറക്ടർ, ഓയിൽ പാം ഇന്ത്യ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടർ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ഡയറക്ടറുടെ പ്രതിനിധിയായി ആലപ്പുഴ പ്രിൻസിപ്പൽ കൃഷി ഓഫീസർ എന്നിവരെ ചുമതലപ്പെടുത്തി. പ്രതിസന്ധി നേരിട്ട മേഖലകളിൽ ഒരാഴച്ചക്കകം നടപടികൾ പൂർത്തീകരിച്ച് നെല്ല് സംഭരണം പൂർത്തീകരിക്കുന്നതിനാണ് നിർദ്ദേശം നൽകിയിട്ടുള്ളത്.
2. ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതി (2025-26) യുടെ വിവിധ ഘടക പദ്ധതികളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ശാസ്ത്രീയ ശുദ്ധജല മത്സ്യകൃഷി (തിലാപ്പിയ, അസ്സാം വാള, വരാൽ, അനബാസ്, കാർപ്പ്, പാക്കു മത്സ്യങ്ങൾ) സ്വകാര്യ കുളങ്ങളിലെ വിശാല കാർപ്പ് മത്സ്യകൃഷി, ഒരു നെല്ലും ഒരു മീനും പദ്ധതി, പടുതാകുളങ്ങളിലെ മത്സ്യകൃഷി (വരാൽ, അസ്സാം വാള, അനബാസ്), റീസർക്കുലേറ്ററി അക്വാകൾച്ചർ സിസ്റ്റം (തിലാപ്പിയ, അനബാസ്), ബയോഫ്ളോക് (തിലാപ്പിയ, വനാമി), കൂട് മത്സ്യകൃഷി (തിലാപ്പിയ, കരിമീൻ), കുളങ്ങളിലെ പൂമീൻ കൃഷി, കുളങ്ങളിലെ കരിമീൻ കൃഷി, കുളങ്ങളിലെ വനാമി കൃഷി, കുളങ്ങളിലെ ചെമ്മീൻ കൃഷി, ഒരു നെല്ലും ഒരു ചെമ്മീനും പദ്ധതി, പിന്നാമ്പുറ കുളങ്ങളിലെ മത്സ്യവിത്ത് ഉത്പാദനം (കരിമീൻ, വരാൽ), പുഴകളിലേയും ആറുകളിലേയും പെൻകൾച്ചർ, എംബാങ്ക്‌മെന്റ് മത്സ്യക്കൃഷി തുടങ്ങിയ പദ്ധതികളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. എല്ലാ പദ്ധതികളുടെയും നിശ്ചിത മാതൃകയിലുള്ള അപേക്ഷകൾ ആലപ്പുഴ ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടറാഫീസിലും, മത്സ്യഭവനുകളിലും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ അനുബന്ധ രേഖകൾ സഹിതം മേയ് 31-ാം തീയതി വൈകുന്നേരം 5 മണിയ്ക്ക് മുൻപായി ബന്ധപ്പെട്ട ഓഫീസുകളിൽ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് സ്‌ക്രീനിൽ തന്നിരിക്കുന്ന 0477 2252814, 0477 2251103 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക.
3. സംസ്ഥാനത്ത് മഴ ശക്തി പ്രാപിക്കുന്നു; ഇന്ന് നാല് ജില്ലകൾക്ക് ഓറഞ്ച് അലർട്ടും എട്ട് ജില്ലകൾക്ക് യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. നാല് ദിവസം കൂടി മഴ തുടരുമെന്നും കേന്ദ്രകലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ തീവ്രമഴയ്ക്കുള്ള സാധ്യതയായ ഓറഞ്ച് അലർട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയായ യെല്ലോ അലർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 23-ാം തീയതി വരെ കനത്ത മഴ പെയ്തേക്കാമെന്നും മുന്നറിയിപ്പിൽ പറയുന്നു. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും (INCOIS) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആലപ്പുഴ, കൊല്ലം, തൃശൂർ ജില്ലകളിലെ തീരങ്ങളിൽ ചൊവ്വാഴ്ച രാത്രി 11.30 വരെ ഉയർന്ന തിരമാലകൾ കടലാക്രമണത്തിനു കാരണമായേക്കാവുന്നതിനാൽ മീൻപിടിത്തക്കാരും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും അറിയിപ്പിൽ പറയുന്നു.
Share your comments