
കുമരക കായലോര മേഖലയിലെ 15,000 ഹെക്ടർ പാടശേഖരങ്ങൾ ഇനി പച്ചപ്പ് അണിയും. പുഞ്ചക്കൃഷിക്കു തുടക്കം കുറിച്ച് മൂവായിരം ഹെക്ടർ സ്ഥലത്തു വിത പൂർത്തിയായി.ഒരുമാസത്തിനകം മുഴുവൻ സ്ഥലത്തും വിത പൂർത്തിയാകുന്നതോടെ ഹരിതാഭമാകും സഞ്ചാരികളുടെ സ്വപ്നഭൂമിയാണിവിടം . സീസണിൽ പതിനായിരത്തിലേറെ വിദേശ വിനോദസഞ്ചാരികൾ പാടശേഖരങ്ങൾ സന്ദർശിച്ചാണ് മടങ്ങുന്നത്.
ഉത്തരവാദിത്ത ടൂറിസത്തിന്റെ ഭാഗമായുള്ള വില്ലേജ് ലൈഫ് പാക്കേജിൽ നെൽപാടങ്ങളുടെ സന്ദർശനവും ഉൾപ്പെടുത്തിയിട്ടുണ്ട്. വിനോദസഞ്ചാരത്തിനു കുമരകത്ത് എത്തുന്നവർക്കായി ഹോട്ടലുകളും റിസോർട്ടുകളും അവരുടെ പാക്കേജിൻ്റെ കൂടെ പാടശേഖര സന്ദർശനവും ഉൾപ്പെടുത്തും.വിദേശത്തുനിന്ന് എത്തുന്ന സഞ്ചാരികളെ അദ്ഭുതപ്പെടുത്തുന്നതാകും ഇവിടത്തെ കൃഷിരീതി.

കായൽ ജലനിരപ്പിനു താഴെയായുള്ള നെൽക്കൃഷിയാണ് ഇവർക്കു കൗതുക കാഴ്ചയാകുന്നത്. കുട്ടനാടൻ നെൽക്കൃഷിരീതികൾ പഠനവിധേയമാക്കിയാണ് ഇവർ തിരികെ പോകുന്നത്. നെൽച്ചെടികൾ കതിരിട്ടശേഷം പച്ചപ്പ് മാഞ്ഞ് സ്വർണനിറമുള്ള നെൽമണികളും ഇവ കൊയ്ത് എടുക്കുന്നതും കാണാൻ സഞ്ചാരികൾ പാടവരമ്പുകളിൽ എത്താറുണ്ട്.
Share your comments