
1. മിൽമ, മലബാർ മേഖലാ യൂണിയൻ 2025-26 സാമ്പത്തിക വർഷം നടപ്പിലാക്കുന്ന വിവിധ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ പ്രാഥമിക ക്ഷീരസംഘങ്ങളിലെ കർഷകർക്ക് പദ്ധതികളിലേക്ക് അപേക്ഷിക്കാവുന്നതാണ്. ക്ഷീരസദനം പദ്ധതി: ക്ഷീരസംഘങ്ങളിൽ പാലളക്കുന്ന സ്വന്തമായി വീടില്ലാത്ത, കർഷകർക്ക് ഭവനനിർമാണത്തിനായി ആറു ലക്ഷം രൂപ വരെ ധനസഹായം നൽകുന്നത്തിനായി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി മേയ് 20. കൂടാതെ 70 വയസ്സ് പൂർത്തികരിച്ച കർഷകർക്കായുള്ള സായന്തനം പദ്ധതി, പശുക്കളെ വാങ്ങുന്നതിനായെടുത്ത വായ്‌പാ പലിശയ്ക്കുള്ള സബ്‌സിഡി നൽകുന്ന ധനരക്ഷാ പദ്ധതി.. തുടങ്ങി വിവിധ പദ്ധതികളാണ് ക്ഷീരകർഷകർക്കായി നടപ്പിലാക്കുന്നത്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോമിനുമായി പ്രാഥമിക ക്ഷീരസംഘങ്ങളുമായി ബന്ധപ്പെടുക.
2. കേരളത്തിലെ കാർഷികമേഖല രാജ്യത്തിന്റെ സമ്പദ്ഘടനയുടെ പ്രധാന ഘടകമെന്ന് എച്ച്.സലാം എം.എൽ.എ. ആലപ്പുഴ ബീച്ചിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണനമേളയിൽ കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തിൽ 'മാറുന്ന കാലം, മാറേണ്ട കൃഷിരീതി' എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്റെ കേരളം മേളയിലെ ആദ്യ സെമിനാറാണ് നടന്നത്. 'കാലാവസ്ഥാനുസൃത കൃഷി രീതികൾ' എന്ന വിഷയത്തിൽ ആലപ്പുഴ കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ. പി മുരളീധരനും 'ഫാം ടൂറിസം' എന്ന വിഷയത്തിൽ കുമരകം കൃഷി വിജ്ഞാന കേന്ദ്രം സീനിയർ ശാസ്ത്രജ്ഞയും ഹെഡ്ഡുമായ ഡോ. ജി ജയലക്ഷ്മിയും വിഷയാവതരണം നടത്തി. നഗരസഭാംഗം എൽജിൻ റിച്ചാർഡ്, പ്രിൻസിപ്പൽ കൃഷി ഓഫീസർ സി.അമ്പിളി, ഇ ആൻഡ് ടി ഡപ്യൂട്ടി ഡയറക്ടർമായ എൻ ഗോപാലകൃഷ്ണൻ, മറ്റ് ജനപ്രതിനിധികൾ, കർഷകർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
3. സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോടു കൂടിയ മഴ തുടരുമെന്ന് കേന്ദ്രകലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു. നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. അതേസമയം അടുത്ത അഞ്ച് ദിവസത്ത മഴ സാധ്യതാപ്രവചനത്തിൽ ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിട്ടില്ല. കടലാക്രമണത്തിന് സാധ്യത ഉള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കേണമെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും (INCOIS) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Share your comments