ഇന്ന് ലോക പരിസ്ഥിതി ദിനം. ഇത്തവണത്തെ പരിസ്ഥിതി ദിന മുദ്രാവാക്യം. . വായു മലിനീകരണത്തെ ചെറുക്കുക എന്നതാണ്. ഭൂമിയുടെയും മനുഷ്യന്റെയും നിലനിൽപിന് തന്നെ പ്രധാന ഭീഷണിയാണ് അന്തരീക്ഷ മലിനീകരണം. അതു കൊണ്ട് തന്നെയാണ് വായുമലിനീകരണത്തെ തോൽപ്പിക്കുക എന്ന സന്ദേശവുമായി ഇത്തവണ പരിസ്ഥിതിദിനം ആചരിക്കുന്നത്. നഗരങ്ങളിലെ മോശമായ അന്തരീക്ഷ സ്ഥിതിയും, ഗാർഹിക മലിനീകരണവുമാണ് ഏറ്റവും വലിയ വെല്ലുവിളി. പെട്രോളിയം ഉത്പന്നങ്ങളില്‍ നിന്നുള്ള മലിനീകരണം മൂലം പത്തിൽ 9 പേരും അശുദ്ധവായു ശ്വസിക്കുന്നു എന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്.
ചൈനയിലും ഇന്ത്യയിലുമാണ് ഏറ്റവും കൂടുതൽ ആളുകൾ വായു മലിനീകരണത്തിന്റെ ദൂഷ്യഫലങ്ങൾ കാരണം മരിക്കുന്നത്.ഇന്ത്യയിലാണ് ഏറ്റവും കൂടുതൽ വായുമലിനീകരണമുള്ള 15 നഗരങ്ങളിൽ 14ഉം. .വാഹനങ്ങളിൽ നിന്നുമാണ് മലിനീകരണത്തിന്റെ 65 ശതമാനവും ഉണ്ടാകുന്നത്. ദിവസേന അന്തരീക്ഷത്തിലെത്തിച്ചേരുന്ന കാര്‍ബണ്‍ ഡൈഓക്‌സൈഡ്, മീഥേന്‍, നൈട്രസ് ഓക്‌സൈഡ്, ക്ലോറോ ഫ്‌ലൂറോ കാര്‍ബണുകള്‍ എന്നീ വാതകങ്ങളുടെ അളവ് കൂടിക്കൊണ്ടിരിക്കുന്നു. ഇവ ഓസോണ്‍ പാളികളുടെ തകര്‍ച്ചയ്ക്കു കാരണമാകുകയും അതുവഴി ആഗോളതാപനം ഉണ്ടാകുകയും ചെയ്യുന്നു.
പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് ലോകമെമ്പാടുമുള്ള ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനും ഇതിനായുള്ള കര്‍മ്മപരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനുമായാണ് 1972 ജൂണ്‍ 5 മുതല്‍ ഐക്യരാഷ്ട്രസഭ പരിസ്ഥിതി ദിനാചരണത്തിന് തുടക്കം കുറിച്ചത്.അന്തരീക്ഷ മലിനീകരണം ഇല്ലാതാക്കാൻ സാധിക്കുകയില്ല. എന്നാൽ മരങ്ങളും കാടുകളും സംരക്ഷിക്കുക, വനപ്രദേശങ്ങള്‍ വിസ്തൃതമാക്കാന്‍ ശ്രമിക്കുക, എന്നിവ വഴി ആഗോള പാര്‍സ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക എന്നതാണ് പരിസ്ഥിതി ദിനാചരണത്തിന്റെ ലക്ഷ്യം. ഇല്ലാതാകുന്ന പച്ചപ്പിനേയും ആവാസവ്യവസ്ഥയേയും തിരികെപ്പിടിക്കാനുള്ള ശ്രമമാകണം ഓരോ പരിസ്ഥിതി ദിനവും.
Share your comments