
രാജ്യത്ത് 35 വയസ്സിന് താഴെയുള്ള സ്ത്രീകളിലെ സ്തനാര്‍ബുദ കേസുകള്‍ ക്രമമായി വര്‍ധിക്കുന്നതായി അര്‍ബുദരോഗ വിദഗ്ധര്‍. അമിതവണ്ണം, വ്യായാമമില്ലാത്ത അലസ ജീവിതശൈലി എന്നിവയാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇന്ത്യയില്‍ പ്രതിവര്‍ഷം 1.78 ലക്ഷം സ്ത്രീകളില്‍ സ്തനാര്‍ബുദം നിര്‍ണയിക്കപ്പെടുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പാശ്ചാത്യ രാജ്യങ്ങളില്‍ സ്ത്രീകളിലെ അര്‍ബുദരോഗം കൂടുതലും 55 വയസ്സിന് മുകളിലുള്ളവരിലാണ് കാണപ്പെടാറുള്ളത്. എന്നാല്‍ ഇന്ത്യയില്‍ 35നും 50നും ഇടയില്‍ അര്‍ബുദബാധിതരാകുന്നവരുടെ എണ്ണം ഓരോ വര്‍ഷവും വര്‍ധിക്കുകയാണെന്ന് ഫോര്‍ട്ടിസ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റല്‍സിലെ മെഡിക്കല്‍ ഓങ്കോളജി ആന്‍ഡ് ഹെമറ്റോ-ഓങ്കോളജി ഡയറക്ടര്‍ പറയുന്നു.
കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് രാജ്യത്തെ സ്ത്രീകള്‍ക്കിടയില്‍ പൊതുവായി കണ്ട് വന്നിരുന്നത് ഗര്‍ഭാശയമുഖ അര്‍ബുദമായിരുന്നു. മോശം ശുചിത്വം, ഹ്യൂമന്‍ പാപ്പിലോമവൈറസ് എന്നിവയാണ് ഇതിനുള്ള കാരണം. എന്നാല്‍ ഇപ്പോള്‍ ഗര്‍ഭാശയമുഖ അര്‍ബുദ കേസുകള്‍ കുറയുമ്പോള്‍ അതേ സ്ഥാനത്ത് സ്തനാര്‍ബുദ കേസുകള്‍ വര്‍ധിച്ചു വരികയാണെന്ന് കെയര്‍ ഹോസ്പിറ്റല്‍ ഗ്രൂപ്പിലെ സീനിയര്‍ കണ്‍സൽറ്റന്റ് ഡോ. വിപിന്‍ ഗോയല്‍ അഭിപ്രായപ്പെടുന്നു. പത്ത് വര്‍ഷം മുന്‍പ് 100 സ്തനാര്‍ബുദ കേസുകളില്‍ 3 പേരായിരുന്നു 35ന് താഴെ പ്രായമുള്ളവരെങ്കില്‍ ഇപ്പോള്‍ അത് എട്ടോ പത്തോ ആയി വര്‍ധിച്ചിട്ടുണ്ടെന്നും ഡോ. വിപിന്‍ കൂട്ടിച്ചേര്‍ത്തു.
ഈ വര്‍ധനയ്ക്ക് പിന്നിലെ കാരണങ്ങള്‍ ജനിതകപരവും ജീവിതശൈലി ബന്ധിതവുമാകാം. ലോകത്തിലെ 10 മുതല്‍ 20 ശതമാനം വരെ സ്തനാര്‍ബുദ കേസുകള്‍ ജനിതകപരമായി പകര്‍ന്ന് ലഭിച്ചവയാണ്. ബിആര്‍സിഎ1, ബിആര്‍സിഎ2 ജീനുകളാണ് സ്തനാര്‍ബുദവുമായി ബന്ധപ്പെട്ട് പകര്‍ന്ന് കിട്ടുന്ന ജീനുകള്‍. സ്തനാര്‍ബുദ നിര്‍ണയത്തിനായി സ്‌ക്രീനിങ്ങുകള്‍ക്ക് പോകേണ്ടതിന്റെ പ്രാധാന്യവും ഡോക്ടര്‍മാര്‍ അടിവരയിടുന്നു. 40 വയസ്സിനു ശേഷം വര്‍ഷത്തില്‍ ഒന്നെങ്കിലും മാമോഗ്രാം പരിശോധന ചെയ്യേണ്ടതാണെന്ന് ആരോഗ്യവിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു. ആദ്യ ഘട്ടങ്ങളില്‍ തന്നെ സ്തനാര്‍ബുദം കണ്ടെത്താന്‍ സാധിച്ചാല്‍ അതിജീവനനിരക്ക് 95 ശതമാനം വരെയാണ്. സ്തനാര്‍ബുദത്തെ സംബന്ധിച്ച ലക്ഷണങ്ങളെ കുറിച്ചും കൂടുതല്‍ അവബോധം ആവശ്യമാണ്.
സ്തനത്തിലോ കക്ഷത്തിലോ ഉണ്ടാകുന്ന മുഴ, സ്തനത്തിന്റെ ഒരു ഭാഗം നീരുവയ്ക്കുകയോ കട്ടിയാകുകയോ ചെയ്യല്‍, സ്തനത്തിന്റെ ഒരു ഭാഗം നീരുവയ്ക്കുകയോ കട്ടിയാകുകയോ ചെയ്യല്‍, സ്തനചര്‍മത്തില്‍ ചൊറിച്ചില്‍, മുലക്കണ്ണില്‍ വേദന, മുലക്കണ്ണില്‍ നിന്നു മുലപ്പാല്‍ അല്ലാത്ത സ്രവങ്ങളുടെയോ രക്തത്തിന്റെയോ ഒഴുക്ക്, സ്തനത്തിന്റെ രൂപത്തിലും വലുപ്പത്തിലും മാറ്റം, സ്തനത്തിൽ വേദന തുടങ്ങിയവയെല്ലാം സ്തനാര്‍ബുദ സ്തനാര്‍ബുദ ലക്ഷണങ്ങളാണ്. ഈ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്ന പക്ഷം വൈദ്യസഹായം തേടാനും ആവശ്യമായ വൈദ്യസഹായം തേടാനും ആവശ്യമായ പരിശോധനകള്‍ നടത്താനും വൈകരുത്.
ബന്ധപ്പെട്ട വാർത്തകൾ: ഡൽഹിയിലെ വായു നിലവാരം 'വളരെ മോശം' വിഭാഗത്തിൽ; 323-ൽ എ.ക്യു.ഐ
ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.
Share your comments