
കേരത്തിൽ റബ്ബർ വിപണിയിലെ വില ബുധനാഴ്ചയോടെ കിലോയ്ക്ക് 181 രൂപയായി ഉയർന്നു. 2021 ലാണ് റബ്ബർ വിലയിൽ വലിയ കുതിപ്പുണ്ടായത്. 191 രൂപവരെ കിലോയ്ക്ക് വർദ്ധനവ് ഉണ്ടായെങ്കിലും പിന്നീട് താഴോട്ട് പോയിരുന്നു. രണ്ടുവർഷത്തിനുശേഷം ഇപ്പോഴാണ് റബ്ബർ വില താങ്ങുവിലയെ മറികടക്കുന്നത്. കഴിഞ്ഞ ദിവസമാണ് സംസ്ഥാന സർക്കാർ റബ്ബറിൻ്റെ താങ്ങുവില 180 രൂപയായി ഉയർത്തിയത്.
കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് സംസ്‌ഥാനത്തെ സാധാരണ കർഷകർക്ക് റബ്ബർ ഉത്പാദനത്തിൽ ബുദ്ധിമുട്ട് നേരിട്ടിരിക്കുന്ന സമയത്താണ് വിലവർദ്ധനയുണ്ടാവുന്നത്.
ചൂട് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ റബ്ബർ ടാപ്പിംഗ് കേരളത്തിലെ മലയോര മേഖലയിൽ വരെ കുറഞ്ഞിരുന്നു. ഈ മേഖലയെ മാത്രം ആശ്രയിച്ചു ജീവിതം മുന്നോട്ട് കൊണ്ടുപോയിരുന്ന സാധാരണ കർഷകർക്കാണ് കാലാവസ്ഥ വ്യതിയാനം മൂലം നേട്ടമുണ്ടാക്കാനാവാതിരുന്നത്.

കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് ഉൽപാദനം കുറഞ്ഞതോടെ അന്താരാഷ്ട്ര വിപണിയിൽ റബർവില കുതിച്ചുകയറുകയാണ്, ഇതിന് ആനുപാതികമായ ഉയർച്ചയില്ലെങ്കിലും ആഭ്യന്തര മാർക്കറ്റിലും വില ഉയരുകയാണ്.അന്താരാഷ്ട്ര-ആഭ്യന്തര വിപണികളിൽ റബർ ഷീറ്റിന് ക്ഷാമം
തുടരുന്നതിനാൽ സെപ്റ്റംബർവരെ മെച്ചപ്പെട്ട വില ലഭിക്കുമെന്നാണ് വ്യാപാരികൾ പറയുന്നത്.
Share your comments