
കൊച്ചി: മടങ്ങിയെത്തിയ പ്രവാസികളുടെ സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി പ്രത്യേക ധനസഹായ പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. 20 ലക്ഷം രൂപ മുതലാണ് പദ്ധതിക്ക് കീഴിൽ പ്രത്യേക വായ്പ നൽകുക.
ലോക്ക്ഡൗണിനെ തുടര്‍ന്ന് പ്രതിസന്ധിയിൽ ആയ സംസ്ഥാനത്തിൻെറ സാമ്പത്തിക രംഗത്തെ ഉത്തേജിപ്പിക്കാൻ 100 ഇന കര്‍മ പദ്ധതികൾ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. 2462.94 കോടി രൂപയുടെ പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പദ്ധതി പ്രകാരം വിദേശത്ത് നിന്ന് തിരിച്ചെത്തുന്ന പ്രവാസികൾക്കും സാമ്പത്തിക സഹായം ലഭിക്കും.
മടങ്ങിയെത്തുന്ന പ്രവാസികൾക്ക് 100 കോടി രൂപയുടെ പ്രത്യേക വായ്പാ പദ്ധതിയാണ് ആരംഭിക്കുന്നത്. കെഎസ്ഐഡിസി മുഖേനയാണ് പുതിയ വായ്പാ പദ്ധതി ആരംഭിക്കുന്നത്. ഒരു വ്യക്തിക്ക് 25 ലക്ഷം രൂപ മുതൽ പരമാവധി രണ്ടു കോടി രൂപ വരെയാണ് വായ്പ അനുവദിക്കുന്നത്.
സംസ്ഥാന ബജറ്റിൽ തൊഴിൽ നഷ്ടപ്പെട്ട് തിരികെയെത്തിയ പ്രവാസികൾക്കായി പ്രത്യേക പുനരധിവാസ പദ്ധതി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്ത് കോവിഡ് മൂലം 14,32,736 പ്രവാസികളാണ് വിദേശ രാജ്യങ്ങളിൽ നിന്ന് തിരിച്ചെത്തിയത്. ഇതിൽ മിക്കവര്‍ക്കും തൊഴിൽ നഷ്ടപ്പെട്ടു. നോര്‍ക്കവഴി ധനകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ച് 1,000 കോടി രൂപ വരെ വായ്പ നൽകുമെന്നാണ് പ്രഖ്യാപനം. ഇതിന് പലിശ സബ്‍സിഡി സര്‍ക്കാര്‍ നൽകും.
ഇതു കൂടാതെയാണ് കെഎസ്ഐഡിസി മുഖേന അധിക ലോൺ അനുവദിക്കുന്നത് .വിദേശത്ത് നിന്നും തിരിച്ചെത്തിയ പ്രവാസികള്‍ക്ക് സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് സ്റ്റേറ്റ് മൈനോരിറ്റീസ് ഡെവലപ്മെൻറ് ഫിനാൻസ് കോര്‍പ്പറേഷനും പ്രത്യേക വായ്പകള്‍ അനുവദിക്കുന്നുണ്ട്.
Share your comments