1. News

ആലപ്പുഴയിൽ വീണ്ടും പക്ഷിപ്പനി; നഷ്ടപരിഹാരവും പ്രത്യേക പാക്കേജും വേണമെന്ന് കർഷകർ

അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് മുക്കേലിലാണ് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചത്. പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങൾ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു.

Anju M U
duck
ആലപ്പുഴയിൽ വീണ്ടും പക്ഷിപ്പനി

ആല്ലപ്പുഴയിൽ വീണ്ടും പക്ഷിപ്പനി. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് മുക്കേലിലെ താറാവുകളിലാണ് രോഗം സ്ഥിരീകരിച്ചത്. തകഴി, പുറക്കാട്, ചെറുത, കരുവാറ്റ എന്നിവിടങ്ങളിൽ നേരത്തെ പക്ഷിപ്പനി പടർന്ന് പിടിച്ചിരുന്നു. ഇതേ തുടർന്ന് പക്ഷികളുടെ സ്രവങ്ങളടക്കം പരിശോധിച്ച് വരുന്നതിനിടെയാണ് വീണ്ടും രോഗബാധ കണ്ടെത്തിയത്. അമ്പലപ്പുഴയിലെ രണ്ട് കർഷകരുടെ ഫാമിലാണ് സംഭവം.
പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങൾ കണ്ടെയ്ൻമെന്റ് സോണാക്കി മാറ്റി. പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി, ഈ പ്രദേശങ്ങളിലെ പക്ഷികളെ കൊല്ലുന്നതിനും സുരക്ഷിതമായി മറവു ചെയ്യുന്നതിനുമുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു.

മൃഗസംരക്ഷണ വകുപ്പിന്റെ റാപ്പിഡ് റെസ്പോൺസ് ടീമുകളാണ് ഇത് നിർവഹിക്കുന്നത്. പക്ഷികളെ മറവു ചെയ്യുന്നതിനുള്ള ചുമതല ഗ്രാമപഞ്ചായത്തിനാണ്. പക്ഷിപ്പനിയുടെ രൂക്ഷ വ്യാപനം തടയുന്നതിനായും നടപടികൾ സ്വീകരിച്ചുവരികയാണ്. ആരോഗ്യ വകുപ്പിന്റെ റാപ്പിഡ് റെസ്പോൺസ് ടീം പ്രതിരോധ മരുന്ന് വിതരണം ചെയ്യും. കൂടാതെ, പഞ്ചായത്തിൽ താറാവ്, കോഴി, കാട, വളർത്തുപക്ഷികൾ ഇവയുടെ മുട്ട, ഇറച്ചി, കാഷ്ടം (വളം) എന്നിവയുടെ ഉപയോഗത്തിനും വിപണനത്തിനും നിരോധനം ഏർപ്പെടുത്തി കളക്ടർ
ഉത്തരവിറക്കിയിട്ടുണ്ട്.

പക്ഷിപ്പനി; നഷ്ടപരിഹാരം ഇതുവരെ എത്തിയിട്ടില്ലെന്ന് കർഷകർ

പക്ഷിപ്പനി ബാധിച്ച് താറാവുകൾ ചത്ത സംഭവത്തിൽ ഇതുവരെയും കർഷകർക്ക് നഷ്ടപരിഹാരത്തുക ലഭിച്ചിട്ടില്ല.

നഷ്ടപരിഹാരം ലഭിക്കാതെ വലിയ പ്രതിസന്ധി നേരിടുകയാണെന്ന് കർഷകർ പരാതിപ്പെടുന്നു. കുറച്ച് വർഷങ്ങൾക്ക് മുൻപ് ഒരു താറാവിന് 200 രൂപയായിരുന്നു വില. ഇന്ന് അത് 300 രൂപ എന്ന നിരക്കിലായിട്ടും നഷ്ടപരിഹാരമായി പ്രഖ്യാപിച്ചിരിക്കുന്നത് 200 രൂപ
തന്നെയാണ്.

ബന്ധപ്പെട്ട വാർത്തകൾ: ആലപ്പുഴയിൽ പക്ഷിപ്പനി ഭീതി; ഭോപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനാഫലം ഇന്ന്

തുക വർധിപ്പിക്കണമെന്നും കൊന്ന താറാവുകളുടെ മാത്രമല്ല, പനി ബാധിച്ച് ചത്ത താറാവുകളുടെ വിലയും നഷ്ടപരിഹാരത്തുകയിൽ ഉൾപ്പെടുത്തണമെന്നും കർഷകർ ആവശ്യപ്പെടുന്നു. കൂടാതെ, കർഷകരുടെ ഈ പ്രതിസന്ധി മറികടക്കാൻ ഇറച്ചിയും മുട്ടയും സർക്കാർ നേരിട്ട് ശേഖരിച്ച് വിൽപ്പന നടത്താൻ സംവിധാനം ഒരുക്കണമെന്നും ആവശ്യമുണ്ട്. നെൽകൃഷി, പച്ചക്കറി പോലുള്ളവ കൃഷി ചെയ്യുന്നവർക്ക് ലഭിക്കുന്നത് പോലെ, താറാവ് കർഷകർക്കും പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും ആവശ്യമുയരുന്നു.

ആലപ്പുഴയിലും കോട്ടയത്തും കഴിഞ്ഞ കുറേ ആഴ്ചകളായി പക്ഷിപ്പനി ബാധിച്ച് താറാവുകൾ ചത്തൊടുങ്ങിയിരുന്നു. ഇതേ തുടർന്ന് താറാവുകളെ കൂട്ടത്തോടെ കൊന്നു.

പക്ഷിപ്പനി

പക്ഷികളില്‍ പൊതുവായി കണ്ടുവരുന്ന വൈറല്‍ പനിയാണ് പക്ഷിപ്പനി. ഏവിയന്‍ ഇന്‍ഫ്‌ളുവന്‍സ വൈറസ് അഥവാ H5N1 വൈറസ് എന്ന വൈറസാണ് ഇതിന് കാരണമാകുന്നത്. ചില പ്രത്യേക അനുകൂല സാഹചര്യങ്ങളിൽ മനുഷ്യരിലേക്കും പക്ഷിപ്പനിയുടെ വൈറസ് പടരാൻ സാധ്യതയുണ്ട്.

കോഴി, താറാവ് തുടങ്ങിയ പക്ഷികളില്‍ നിന്നാണ് പ്രധാനമായും മനുഷ്യരിലേക്ക് വൈറസ് എത്തുന്നത്. മനുഷ്യനിൽ പക്ഷിപ്പനി മൂലമുണ്ടാകുന്ന രോഗലക്ഷണങ്ങൾ പനിയും ചുമയും തൊണ്ടവീക്കവും ന്യുമോണിയയുമാണ്. ചില സാഹചര്യങ്ങളിൽ ഇത് തലച്ചോറിനെയും ബാധിക്കും.

English Summary: Bird flu spotted in Alappuzha; Farmers on demand for compensation and special package

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters