1. News

സാമൂഹ്യ സുരക്ഷാ പെൻഷൻ, സ്റ്റാർട്ടപ്പുകൾ, കൃഷിയിലൂടെ സ്വയം പര്യാപ്തത: പറഞ്ഞതെല്ലാം ഇനിയും നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

കോഴിമുട്ടയടക്കം മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന അവസ്ഥയ്ക്ക് ഉടൻ അറുതിവരുത്താനാകുമെന്ന് മുഖ്യമന്ത്രി. പാൽ ഉത്പാദനത്തിൽ സ്വയംപര്യാപ്തതയോട് അടുത്ത് നിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Anju M U
kerala
നവകേരള സൃഷ്ടിക്കായി ഇനിയും മുന്നേറണം, പറഞ്ഞതെല്ലാം നടപ്പാക്കുമെന്നും മുഖ്യമന്ത്രി

പല കാര്യങ്ങളിലും ലോകത്തിനു മാതൃകയായ കേരളം ഇനിയും വലിയ മുന്നേറ്റങ്ങൾ നടത്തണമെന്നും നവകേരള സൃഷ്ടിക്കായി സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള വികസന പദ്ധതികൾ നടപ്പാക്കുമെന്ന് ജനങ്ങൾക്ക് ഉറപ്പുനൽകുന്നതായും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികാഘോഷ സമാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ബന്ധപ്പെട്ട വാർത്തകൾ: മണ്ണൊലിപ്പ് തടയാൻ ഭൂവസ്ത്രവുമായി കുന്ദമംഗലം പഞ്ചായത്ത്

വലിയ പ്രതിസന്ധിക്കിടയിലും ലോകത്തിന് മാതൃകയായ വികസന മുന്നേറ്റം നടത്താൻ കഴിഞ്ഞത് സർക്കാരും പൊതുജനങ്ങളും ഒത്തൊരുമയോടെയുള്ള പ്രവർത്തനം നടത്തിയത് കൊണ്ടാണെന്നു മുഖ്യമന്ത്രി പറഞ്ഞു. 2016ലെ സർക്കാർ അധികാരത്തിലെത്തിയ ശേഷം കേരളത്തിനുണ്ടായ മാറ്റങ്ങൾ ആരും സമ്മതിക്കുന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സമഗ്രവും സർവതല സ്പർശിയും സാമൂഹിക നീതിയിൽ അധിഷ്ഠിതവുമായ വികസനം സാധ്യമാക്കുമെന്ന് പ്രകടന പത്രികയിൽ വാഗ്ദാനം നൽകിയാണ് സർക്കാർ അധികാരത്തിലെത്തിയത്. അക്കാര്യം അതേരീതിയിൽ നടപ്പാക്കുന്നതിന് ഒട്ടേറെ തടസങ്ങളും പ്രയാസങ്ങളും പ്രതിബന്ധങ്ങളും പ്രതിസന്ധികളും നേരിടേണ്ടതായിവന്നു.

ഓഖി, പ്രളയം, നിപ, കാലവർഷക്കെടുതികൾ, കോവിഡ് മഹാമാരി തുടങ്ങി ഇടവേള കിട്ടാതെ പ്രതിസന്ധികളെ അഭിമുഖീകരിച്ച നാളുകളായിരുന്നു കഴിഞ്ഞ ആറു വർഷം. പ്രതിസന്ധികൾ ഒന്നിന് പുറകേ ഒന്നായി വന്നപ്പോൾ തലയിൽ കൈവച്ചു നിലവിളിച്ചിരിക്കുകയല്ല കേരളം ചെയ്തത്. ജനങ്ങൾ ഒറ്റക്കെട്ടായി അണിനിരന്നു. ലോകം അത്ഭുതാദരങ്ങളോടെയാണ് അതു നോക്കിക്കണ്ടത്.

2016ലെ സർക്കാർ അധികാരമേൽക്കുമ്പോൾ സാമൂഹ്യ സുരക്ഷാ പെൻഷൻ തുക 18 മാസം കുടിശികയായിരുന്നു. ആ തുക കിട്ടി കണ്ണടയുമോയെന്ന ആശങ്കയിലായിരുന്നു സാധാരണക്കാർ. കുടിശിക തീർത്തെന്നു മാത്രമല്ല, 600 രൂപയായിരുന്ന പെൻഷൻ തുക 1600 രൂപയായി. 25 ലക്ഷം പേർ കൂടുതലായി പെൻഷൻ വാങ്ങാൻ തുടങ്ങി.

32034 കോടി രൂപ പെൻഷൻ ഇനത്തിൽ വിതരണം നടത്തി. പൊതുവിതരണ മേഖലയിൽ കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് 10,697 കോടി രൂപ ചെലവാക്കി. മാവേലി സ്റ്റോറുകളിലൂടെ നൽകുന്ന 13 ഇനം ഭക്ഷ്യസാധനങ്ങൾ 2016ലെ വിലയ്ക്കാണ് ഇപ്പോഴും നൽകുന്നത്. വിലക്കയറ്റം തടയാൻ ഏറ്റവും ഫലപ്രദമായി വിപണിയിൽ ഇടപെടുന്ന സംസ്ഥാനമാണു കേരളം.
രാജ്യത്ത് ഏറ്റവും കുറഞ്ഞ വിലക്കയറ്റം അനുഭവപ്പെടുന്നതും ഇവിടെയാണ്.

രണ്ടു വർഷത്തെ കണക്കുമാത്രമെടുത്താൽ 9,702 കോടി രൂപയാണു വിലക്കയറ്റം പിടിച്ചു നിർത്താൻ മാത്രം ചെലവാക്കിയത്. സംസ്ഥാനത്ത് 87,01,000 റേഷൻ കാർഡുകളാണ് നേരത്തേ ഉണ്ടായിരുന്നത്. ഇത് 89,80,000 ആക്കി ഉയർത്തി. 876 ജനകീയ ഹോട്ടലുകൾ ഇപ്പോൾ സംസ്ഥാനത്തു പ്രവർത്തിക്കുന്നുണ്ട്.

ദുരിതാശ്വാസ പ്രവർത്തനങ്ങളും സഹായങ്ങളും

ദുരിതാശ്വാസ നിധിയിൽ നിന്ന് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 5432 കോടി രൂപ ചെലവാക്കി. 3729 കോടി പ്രളയ ദുരിതാശ്വാസവും 1703 കോടി പ്രളയേതര ദുരിതാശ്വാസത്തിനുമാണു ചെലവാക്കിയത്. 2021 ഫെബ്രുവരി വരെയുള്ള കണക്കു പ്രകാരം 6,58,998 പേർക്കു ദുരിതാശ്വാസ നിധിയിലൂടെ സംസ്ഥാനത്തു സഹായം ലഭിച്ചു. ലൈഫ് ഭവന പദ്ധതിയിൽ 2,51,684 വീടുകൾ കഴിഞ്ഞ സർക്കാർ നിർമിച്ചു.

ഇപ്പോഴത്തെ സർക്കാർ അധികാരത്തിലെത്തി ഒരു വർഷം കൊണ്ടു നിർമിച്ച വീടുകൾകൂടി ചേരുമ്പോൾ ഇത് 2,95,006 ആകും. ഇത് മൂന്നു ലക്ഷത്തോടടുക്കുകയാണ്. വീട് നിർമിക്കുന്നതിനു നേരത്തേ നൽകിയിരുന്ന 2.5 ലക്ഷം രൂപ നാലു ലക്ഷമാക്കി ഉയർത്തി.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 1,76,000 പട്ടയങ്ങൾ വിതരണം ചെയ്തു. ഒരു വർഷംകൊണ്ട് 54,535 പട്ടയങ്ങൾകൂടി വിതരണം ചെയ്യാൻ കഴിഞ്ഞു. ഒരു വർഷം കൊണ്ട് ഇത്രയും പട്ടയങ്ങൾ വിതരണം ചെയ്യാൻ കഴിഞ്ഞതു മാതൃകാപരമാണ്. കഴിഞ്ഞ അഞ്ചു വർഷംകൊണ്ട് 2,23,000 ഹെക്ടർ നെൽകൃഷി ചെയ്തു. നെല്ല് ഉത്പാദനത്തിലും വലിയ വർധനവുണ്ടായി. പാൽ ഉത്പാദനത്തിൽ സ്വയംപര്യാപ്തതയോട് അടുത്ത് നിൽക്കുകയാണ്. കോഴിമുട്ടയടക്കം മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന അവസ്ഥയ്ക്ക് ഉടൻ അറുതിവരുത്താനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ബന്ധപ്പെട്ട വാർത്തകൾ : നിമാവിരയേയും കളകളെയും നശിപ്പിക്കാൻ സൂര്യതാപീകരണം ഉത്തമം

തൊഴിൽ സംരഭങ്ങൾക്കും സ്റ്റാർട്ടപ്പുകൾക്കും പ്രോത്സാഹനം

സംസ്ഥാനത്തെ 661 തദ്ദേശ സ്ഥാപനങ്ങൾ സമ്പൂർണ ശുചിത്വ പദവി നേടി. ഉറവിട മാലിന്യ സംസ്‌കരണ സംവിധാനമുള്ള പഞ്ചായത്തുകളുടെ എണ്ണത്തിലും വലിയ പുരോഗതിയുണ്ടായി. കഴിഞ്ഞ 5 വർഷം കൊണ്ട് 1,57,911 നിയമനങ്ങൾ നടത്തി. 2021 മേയ് 21 മുതൽ കഴിഞ്ഞ ഏപ്രിൽ 30 വരെ 22,345 പേർക്ക് നിയമന ശുപാർശ നൽകി.

ചെറുപ്പക്കാർ വിദ്യാർഥികൾ തുടങ്ങിയവർ തൊഴിൽ തേടുന്നവർ മാത്രമല്ല, തൊഴിൽ ദാതാക്കളുമായി മാറുന്ന കാഴ്ചയാണ് ഇന്നു നാട്ടിൽ. സ്റ്റാർട്ടപ്പുകളുടെ കേന്ദ്രമായി കേരളം മാറി. അഞ്ചു വർഷംകൊണ്ട് 3900 സ്റ്റാർട്ടപ്പുകളുണ്ടായി. 

ഈ വർഷം 850 സ്റ്റാർട്ടപ്പുകൾ കൂടി ആരംഭിച്ചു. സ്റ്റാർട്ടപ്പുകളെ സഹായിക്കാൻ രൂപം നൽകിയ ഏഞ്ചൽ ഫണ്ടിലെ 10.5 കോടി രൂപയും വിനിയോഗിച്ചു. ടെക്നോപാർക്ക്, ഇൻഫോ പാർക്ക്, സൈബർ പാർക്ക് എന്നിവിടങ്ങളിൽ 29 ലക്ഷം ചതുരശ്ര അടി സ്ഥലം പുതുതായി നിർമിച്ചു.
സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ മേഖലയിൽ അഞ്ചു വർഷംകൊണ്ട് 1,40,000 സംരംഭങ്ങളുണ്ടായി.

കഴിഞ്ഞ ഒരു വർഷം കൊണ്ട് 14,403 പുതിയ സംരംഭങ്ങൾ തുടങ്ങി. 3247 എംഎസ്എംഇ യൂണിറ്റുകൾ ആരംഭിച്ചു 373 കോടിയുടെ നിക്ഷേപം പുതുതായി ഈ വർഷം വന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കുടുംബശ്രീ അംഗത്വം 45 ലക്ഷമായിരുന്നു. ഇപ്പോൾ അത് 45,85,000 ആയി. പ്രവാസി ക്ഷേമനിധി പദ്ധതിയിലെ അംഗത്വം 5,06,000 ൽനിന്ന് ഏഴു ലക്ഷമാക്കി ഉയർത്താൻ കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിച്ചു.

English Summary: Kerala CM Explains Kerala's Developmental Activities In Various Sectors For Nava Kerala

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters