1. News

ഖാദിയുടെ ജിഎസ്ടി ഒഴിവാക്കണമെന്ന് കേരള ഖാദി ബോർഡ്

ആവശ്യം അറിയിച്ച് ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.

Darsana J

1. ഖാദി ഉൽപന്നങ്ങൾക്ക് ജി.എസ്.ടി ഒഴിവാക്കണമെന്ന് കേരള ഖാദി ബോർഡ്. ആവശ്യം അറിയിച്ച് ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. കേന്ദ്ര സർക്കാരിന് കീഴിലുള്ള സർക്കാർ, പൊതുമേഖലാ ജീവനക്കാർ തുടങ്ങിയവർ ആഴ്ചയിലൊരിക്കൽ ഖാദി ധരിക്കണമെന്ന് നിർദേശം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഖാദി റെഡിമെയ്ഡ് വസ്ത്രങ്ങൾ ജി.എസ്.ടി പരിധിയിൽ ഉൾപ്പെടുത്തിയത് വൻ വില വർധനവിന് കാരണമായി. കൂടാതെ ഖാദി കമ്മീഷൻ സബ്‌സിഡി നിരക്കിൽ പരുത്തി അനുവദിക്കണമെന്നും ദേശീയ പതാക എല്ലാ തുണികളിലും നിർമിക്കാൻ അനുമതി നൽകിയ ഉത്തരവ് പുനഃപരിശോധിക്കണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു. നിലവിൽ 1000 രൂപയ്ക്കുള്ള ഖാദി റെഡിമെയ്ഡ് വസ്ത്രങ്ങൾക്ക് അഞ്ച് ശതമാനവും, 12 ശതമാനവുമാണ് ജി.എസ്.ടി നിരക്ക്.

ബന്ധപ്പെട്ട വാർത്തകൾ: "പ്രകൃതി സംരക്ഷണത്തിന് കൃഷിയേക്കാൾ മികച്ച മറ്റൊരു മാർഗമില്ല": പ്രതാപ് ചന്ദ്ര സാരംഗി

2. കാലവർഷ കെടുതിയിൽ നഷ്ടം സംഭവിച്ച ക്ഷീരകർഷകർക്ക് നഷ്ടപരിഹാരം നൽകാനുള്ള നടപടികൾ ആരംഭിച്ചതായി ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചുറാണി. 42.85 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് വിലയിരുത്തൽ. എല്ലാ ജില്ലകളിലും ചീഫ് വെറ്ററിനറി ഓഫീസർമാരുടെ നേതൃത്വത്തിൽ കൺട്രോൾ റൂമുകളും, താലൂക്ക് തലത്തിൽ ദ്രുത കർമസേനയും പ്രവർത്തനം തുടങ്ങിയതായി അദ്ദേഹം പറഞ്ഞു. പ്രകൃതിക്ഷോഭ സാധ്യതയുള്ള പ്രദേശങ്ങൾ കണ്ടെത്തി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മൃഗങ്ങളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ഇവയ്ക്ക് ആവശ്യമായ ചികിത്സ, തീറ്റ എന്നിവയും നൽകുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

3. മായം കലരാത്ത ശുദ്ധമായ കള്ളിന്റെ ലഭ്യത ഉറപ്പുവരുത്തുന്നതിനായി ‘ട്രാക്ക് ആൻഡ് ട്രേസ്’ സംവിധാനം നടപ്പാക്കാനൊരുങ്ങി എക്‌സൈസ് വകുപ്പ്. കള്ള് ഉൽപാദനം, വിതരണം, വിൽപന തുടങ്ങി എല്ലാ ഘട്ടങ്ങളിലും സുതാര്യത ഉറപ്പുവരുത്തുന്നതിനാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ 50 ലക്ഷം രൂപയാണ് ഇതിനായി വകയിരുത്തിയിട്ടുള്ളത്. സംവിധാനം ഏർപ്പെടുത്തുന്നതോടെ സംസ്ഥാനത്തെ കള്ള് ഉൽപാദിപ്പിക്കുന്ന ഓരോ വൃക്ഷത്തിനും വെർച്വൽ നമ്പർ ഏർപ്പെടുത്തുകയും ലൈസൻസ് നൽകുന്നതുൾപ്പെടെയുള്ള നടപടികൾ സുതാര്യമാക്കാനും സാധിക്കും. കൂടാതെ കള്ള് കൊണ്ടുപോകുന്നതിന് ആവശ്യമായ പെർമിറ്റ്, മറ്റ് നടപടിക്രമങ്ങൾ തുടങ്ങിയവയെല്ലാം ട്രാക്ക് ആൻഡ് ട്രേസ് ഓൺലൈൻ സംവിധാനത്തിന് കീഴിലാവും.

4. ഹരിതകർമ സേനയുടെ പ്രവർത്തനങ്ങളിലൂടെ ശുചിത്വ കേരളമെന്ന ലക്ഷ്യം സാധ്യമാക്കുമെന്ന് ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചുറാണി. കൊല്ലം ജില്ലാതല ഹരിതകർമസേന സംഗമവും ഹരിതമിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിങ് ആപ്പിൻറെ ജില്ലാതല ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. ഹരിതസേനയുടെ മികച്ച പ്രകടനം മാതൃകയാക്കി കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കണമെന്നും വീട്ടമ്മമാർക്ക് തൊഴിലും വരുമാനവും നൽകുന്നത് വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

5. നേട്ടത്തിന്റെ ഉയരം കീഴടക്കിയ കുടുംബശ്രീ പ്രവർത്തകരെ അഭിനന്ദിച്ച് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ‌. തൃശൂർ മതിലകം ബ്ലോക്കിലെ ചെറുകിട സംരംഭകരാണ് ഈ 15 പേർ. കുടുംബശ്രീയുടെ ഭാഗമായ ടു ബിസ്-ആൻ ഇൻസ്റ്റിറ്റ്യൂഷൻ ഫോർ ബിസിനസ് പ്രൊമോഷന്റെ നെടുംതൂണുകൾ. ഏഴ് പഞ്ചായത്തിലായി 315 ചെറുകിട സംരംഭത്തിനുള്ള ഫണ്ടും പരിശീലനവും ഇവർ ഒരുക്കി. പേപ്പർ ബാഗ് നിർമാണ യൂണിറ്റും, കൗൺസിലിങ് സെന്ററും, വെബ് ഡിസൈൻ കേന്ദ്രവും തുടങ്ങി. അവർ കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക്‌ ആദ്യ വിമാനയാത്ര നടത്തി.

6. കണ്ണാറ ബനാന ഹണി പാര്‍ക്ക് 2023 ജനുവരിയില്‍ പ്രവര്‍ത്തന സജ്ജമാകുമെന്ന് കൃഷിമന്ത്രി പി പ്രസാദ്. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നടന്നുവരുന്നു. കേരളത്തിലെ തന്നെ പ്രധാനപ്പെട്ട അഗ്രോപാര്‍ക്കുകളില്‍ ഒന്നായി വിഭാവനം ചെയ്തിരിക്കുന്ന പദ്ധതി കൂടുതല്‍ വിപുലീകരിക്കാനുള്ള സാധ്യതകള്‍ പരിശോധിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു. ബനാന ഹണി പാര്‍ക്ക് സന്ദര്‍ശിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി സംസാരിക്കുകയായിരുന്നു മന്ത്രി. റവന്യൂ മന്ത്രി കെ. രാജനൊപ്പമാണ് മന്ത്രി യൂണിറ്റ് സന്ദര്‍ശിച്ചത്. കർഷകരിൽ നിന്ന് ഗുണനിലവാരമുള്ള തേന്‍ സംഭരിച്ച് യന്ത്രങ്ങളുടെ സഹായത്തോടെ പാകപ്പെടുത്തി പാക്ക് ചെയ്ത് സര്‍ക്കാര്‍ ബ്രാന്‍ഡില്‍ വിപണിയില്‍ എത്തിക്കും.

7. സാധാരണക്കാർക്ക് ആശ്രയിക്കാൻ പറ്റുന്ന ഗുണമേന്മയുള്ള ആരോഗ്യ കേന്ദ്രങ്ങൾ സൃഷ്ടിക്കുക എന്നതാണ് സംസ്ഥാന സർക്കാരിൻ്റെ ലക്ഷ്യമെന്ന് മന്ത്രി അബ്ദുറഹിമാൻ. ഇതിൻ്റെ ഭാഗമാണ് നായരമ്പലം ആയുർവേദ ആശുപത്രിയിൽ പുതിയ ഐപി ബ്ലോക്ക് നിർമിച്ചത്. മത്സ്യമേഖലയുടെ സമഗ്രവികസനം ലക്ഷമാക്കി സംസ്ഥാനത്തുടനീളം ഫിഷറീസ് വകുപ്പ് തീരദേശ വികസന കോർപ്പറേഷൻ മുഖേന നടപ്പിലാക്കുന്ന പദ്ധതികളുടെ ഭാഗമായാണ് നായരലമ്പലം ഗ്രാമപഞ്ചായത്തിൽ 2.15 കോടി രൂപ ചിലവഴിച്ച് ആയുർവേദ ആശുപത്രിയിൽ ഐപി ബ്ലോക്ക് നിർമിച്ചത്.

8. ആലപ്പുഴയിലെ തകഴി റൈസ് മില്ലിനെ കുറിച്ച് പഠിക്കാൻ വിദഗ്ധ സിമിതിയെ നിയോഗിച്ചതായി കൃഷിമന്ത്രി പി പ്രസാദ്. മില്ലിന്റെ നവീകരണത്തിന് അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ച്ചറൽ ഫണ്ടിൽ നിന്ന് പണം ലഭ്യമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. 20 വർഷങ്ങൾക്ക് മുമ്പ് തറക്കല്ലിട്ട മില്ലിന്റെ പ്രവർത്തനം ഇതുവരെ ആരംഭിച്ചിട്ടില്ല. പ്രളയത്തിൽ കെട്ടിടവും യന്ത്രങ്ങളും നശിച്ചു. മന്ത്രിയുടെ ഇടപെടൽ കുട്ടനാട്ടിലെ കർഷകരുടെ പ്രതിസന്ധിക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷ.

9. കാർഷിക മേഖലയ്ക്ക് കരുത്ത് പകരാൻ പുതിയ ഉൽപ്പന്നങ്ങൾ അവതരിപ്പിച്ച് ധനുക അഗ്രിടെക് ലിമിറ്റഡ്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷിക ആഘോഷത്തോടൊപ്പമാണ് ചടങ്ങ് നടന്നത്. കോർനെക്സ്, ഡിസൈഡ്, സാനറ്റ് എന്നീ കീടനാശിനി ഉൽപ്പന്നങ്ങളാണ് അവതരിപ്പിച്ചത്. ധനുക അഗ്രിടെക് ലിമിറ്റഡ് ചെയർമാൻ ആർ.ജി അഗർവാളിന്റെ നേതൃത്വത്തിൽ പട്നയിലാണ് പരിപാടി നടന്നത്. കൃത്യസമയത്ത് കീടങ്ങളെ തിരിച്ചറിയുകയും ഗുണമേന്മയുള്ള കീടനാശിനികൾ പ്രയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.

10. കാർഷിക മേഖലയിൽ മികച്ച നേട്ടം കൈവരിച്ച് ഖത്തർ. രാജ്യത്തെ ആകെ കൃഷിഭൂമി 13,430 ഹെക്ടറായി ഉയർന്നു. 2018ൽ തുടങ്ങിയ ഭക്ഷ്യ സുരക്ഷാനയം അനുസരിച്ച് 2023 ഓടെ ഭക്ഷ്യമേഖലയിൽ സ്വയം പര്യാപ്തത കൈവരിക്കുകയായിരുന്നു ഖത്തറിന്റെ ലക്ഷ്യം. ഒരു ലക്ഷം ടണ്ണിലധികം പച്ചക്കറികൾ, 29,933 ടൺ ഫലങ്ങൾ, 3,305 ടൺ ധാന്യം എന്നിങ്ങനെയാണ് ഉൽപാദന കണക്ക്. ഹൈടെക് ഫാമുകൾ സജ്ജീകരിച്ചാണ് രാജ്യം കാർഷിക മേഖലയിൽ ഈ നേട്ടം സ്വന്തമാക്കിയത്.

11. കേരളത്തിൽ തീവ്രമഴയ്ക്കുള്ള സാധ്യതയില്ലെന്ന് കാലാവസ്ഥ വകുപ്പ്. കണ്ണൂർ, കാസർകോട്, വയനാട്, ഇടുക്കി ജില്ലകളിലും കോഴിക്കോട് ജില്ലയുടെ കിഴക്കൻ മേഖലകളിലും ചെറിയ തോതിൽ മഴ പെയ്യാൻ സാധ്യതയുണ്ട്. ഓഗസ്റ്റ് 8,9 തീയതികളിലായി കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് നിയന്ത്രണമുണ്ട്.

English Summary: Kerala Khadi Board to waive GST on Khadi products

Like this article?

Hey! I am Darsana J. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds