1. News

സപ്ലൈകോ ഓണക്കിറ്റിൽ കുടുംബശ്രീ മധുരം, കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ അറിയിപ്പ്, കൂടുതൽ കാർഷിക വാർത്തകൾ

സപ്ലൈക്കോയുടെ ഓണക്കിറ്റിൽ ഈ വർഷവും കുടുംബശ്രീയുടെ മധുരം. 12 ദശാംശം 8 9 കോടി രൂപയുടെ ഓർഡർ കുടുംബശ്രീയ്ക്ക് ലഭിച്ചു.

Anju M U

  1. സപ്ലൈകോ വിതരണം ചെയ്യുന്ന ഓണക്കിറ്റിൽ ഇത്തവണയും കുടുംബശ്രീയുടെ മധുരം. കിറ്റിൽ ഉൾപ്പെടുത്താനുള്ള ശർക്കരവരട്ടിയും ചിപ്‌സും കുടുംബശ്രീ നൽകും. ഇതിനായി സപ്‌ളൈക്കോയിൽ നിന്നും 12 ദശാംശം 8 9 കോടി രൂപയുടെ ഓർഡർ കുടുംബശ്രീയ്ക്ക് ലഭിച്ചു. കരാർ പ്രകാരം നേന്ത്രക്കായ ചിപ്‌സും ശർക്കരവരട്ടിയും ഉൾപ്പെടെ ആകെ 42 ലക്ഷത്തി 63, 341 പായ്ക്കറ്റുകളാണ് കുടുംബശ്രീ നൽകുന്നത്. 100 ഗ്രാം വീതമുള്ള ഒരു പായ്ക്കറ്റ്, ജി.എസ്.ടി ഉൾപ്പെടെ 30 രൂപ 24പൈസ നിരക്കിൽ സംരംഭകർക്ക് ലഭിക്കും. സംസ്ഥാനത്തെ മുന്നൂറിലേറെ കുടുംബശ്രീ യൂണിറ്റുകൾ വഴിയാണ് ഉൽപന്ന നിർമാണവും വിതരണവും നടത്തുന്നത്. ഈ മാസം ഇരുപതിനകം കരാർ പ്രകാരമുള്ള അളവിൽ ഉൽപന്ന വിതരണം പൂർത്തിയാക്കുന്നതിന് കുടുംബശ്രീ ലക്ഷ്യമിടുന്നു.

ബന്ധപ്പെട്ട വാർത്തകൾ: സ്ഥിര നിക്ഷേപത്തിലൂടെ നമുക്ക് എന്തെല്ലാം നേട്ടങ്ങള്‍ നേടാം!

  1. ജഗ്ദീപ് ധന്‍കർ ഇന്ത്യയുടെ 14-ാമത് ഉപരാഷ്ട്രപതി. എൻഡിഎ സ്ഥാനാർഥിയായി മത്സരിച്ച ധൻകറിന് 528 വോട്ടും, എതിർ സ്ഥാനാർഥി മാർഗരറ്റ് ആൽവയ്ക്ക് 182 വോട്ടും ലഭിച്ചു. കര്‍ഷകന്റെ മകന്‍ അഥവാ ‘കിസാന്‍ പുത്ര’ എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ജഗ്ദീപ് ധന്‍കറിനെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. രാജസ്ഥാനിലെ കിതാൻ എന്ന ഗ്രാമത്തിൽ നിന്നുള്ള ജഗ്ദീപ് ധന്‍കർ, രാജസ്ഥാൻ ഹൈക്കോടതയിലും സുപ്രീം കോടതിയിലും അഭിഭാഷകനായിരുന്നു. 2019 മുതൽ അദ്ദേഹം പശ്ചിമ ബംഗാൾ ഗവർണറായി സേവനമനുഷ്ഠിച്ച് വരുന്നു. പുതിയ ഉപരാഷ്ട്രപതി ഈ മാസം 11ന് സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേൽക്കും.
  2. കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. നിലമ്പൂര്‍ വില്ലേജില്‍നിന്നുള്ള അപേക്ഷകള്‍ ആഗസ്റ്റ് 10നും, അകമ്പാടം വില്ലേജില്‍നിന്നുള്ളവ 12നും ചുങ്കത്തറ, കുറുമ്പലങ്ങോട് വില്ലേജുകളില്‍ നിന്നുള്ളവ 14നും സമർപ്പിക്കണമെന്നാണ് നിർദേശം. എടക്കര, പോത്തുകല്‍, മൂത്തേടം വില്ലേജുകളിൽ നിന്നുള്ളവർ 17നും വഴിക്കടവ് വില്ലേജിൽ നിന്നുള്ളവർ ഈ മാസം 19നും അപേക്ഷ എത്തിക്കണമെന്നും ജില്ലാ എക്‌സിക്യൂട്ടിവ് ഓഫിസര്‍ അറിയിച്ചു. മലപ്പുറത്തെ കര്‍ഷക തൊഴിലാളി ക്ഷേമനിധി ഓഫിസിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
  1. എല്ലാ കുടുംബങ്ങൾക്കും ഭക്ഷ്യധാന്യം ഉറപ്പുവരുത്താനുള്ള തീവ്ര ശ്രമമാണ് സർക്കാരും വകുപ്പും നടപ്പാക്കുന്നതെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ. ഭക്ഷ്യധാന്യങ്ങൾ ഊരുകളിലെ വീടുകളിലേക്ക് എത്തിച്ചുനൽകുന്ന 'സഞ്ചരിക്കുന്ന റേഷൻ കട' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കോഴിക്കോട് കൂടരഞ്ഞിയിൽ ഓൺലൈനായി നിർവ്വഹിക്കുകയായിരുന്നു മന്ത്രി. കിലോമീറ്ററുകൾ താണ്ടി റേഷൻ കടകളിൽ എത്താൻ പ്രയാസപ്പെടുന്ന ആദിവാസി ഊരുകളിലെ കുടുംബങ്ങൾക്കും ആ പ്രദേശത്ത് താമസിക്കുന്നവർക്കും ഈ പദ്ധതി ഉപകാരപ്രദമാവുമെന്ന് മന്ത്രി വ്യക്തമാക്കി. ഒരാളിന് പോലും ഭക്ഷ്യധാന്യം നിഷേധിക്കപ്പെടരുതെന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
  2. ജലകൃഷി വികസന ഏജന്‍സി അഥവാ അഡാക്കിന്റെ കീഴിലുള്ള പൊയ്യ ഫാമിനെ ഒരു വർഷത്തിനകം ജനങ്ങൾ ആഗ്രഹിക്കുന്ന തരത്തിലേക്ക് മാറ്റിയെടുക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി വി.അബ്ദു റഹ്മാൻ. തൃശൂർ പൊയ്യ ഫാം സന്ദർശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പൊയ്യ ഫാമിലെ വിനോദ സഞ്ചാര സാധ്യതകൾ ഉപയോഗപ്പെടുത്തുമെന്നും, ഇപ്പോൾ നടക്കുന്ന അടിസ്ഥാന സൗകര്യ വികസനം പൂർത്തിയാക്കിയാൽ, ഉല്‍പ്പാദനം വർധിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. കൂടാതെ, മത്സ്യം പാചകം ചെയ്ത് കൊടുക്കാനുള്ള സൗകര്യം കൂടി ഫാമിൽ ഒരുക്കുമെന്നും ഫിഷറീസ് മന്ത്രി വ്യക്തമാക്കി.
  1. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികള്‍ എല്ലാ വര്‍ഷവും അംശാദായം അടക്കണമെന്ന് എറണാകുളം റീജിയണല്‍ എക്‌സിക്യുട്ടീവ് അറിയിച്ചു. മൂന്നു വര്‍ഷത്തില്‍ കൂടുതല്‍ അംശാദായ കുടിശ്ശിക വരുത്തിയിട്ടുളള തൊഴിലാളികളെ അംഗത്വ പട്ടികയില്‍ നിന്നും ഒഴിവാക്കുമെന്നും അറിയിപ്പുണ്ട്. അംശാദായ അടവില്‍ വീഴ്ച വരുത്തിയിട്ടുളള എല്ലാ സജീവ മത്സ്യത്തൊഴിലാളികളും ഓഗസ്റ്റ് 31നകം എറണാകുളം, തൃശൂര്‍ ജില്ലകളിലെ ഫിഷറീസ് ഓഫീസുകളില്‍ നേരിട്ട് ഹാജരായി കുടിശിക അടച്ച് അംഗത്വം ഉറപ്പാക്കാനും നിർദേശം.
  2. സംസ്ഥാനത്ത് വയനാട്, കണ്ണൂർ ജില്ലകളിൽ ആഫ്രിക്കൻ പന്നിപനി രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് പന്നികളെ കൊന്നൊടുക്കിയ കർഷകർക്കുള്ള നഷ്ടപരിഹാരം ഈ മാസം തന്നെ നൽകുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. രോഗപ്രതിരോധം, നഷ്ടപരിഹാരം എന്നീ ഇനങ്ങളിൽ ആവശ്യമായ തുക മൃഗസംരക്ഷണ വകുപ്പിന്റെ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ കോർപ്പസ് ഫണ്ടിൽ നിന്നും ചെലവഴിക്കും. ഇതിനുള്ള സർക്കാർ ഉത്തരവായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വയനാട് ജില്ലയിലെ മാനന്തവാടി, തവിഞ്ഞാൽ, നെന്മേനി എന്നിവിടങ്ങളിലും, കണ്ണൂർ ജില്ലയിലെ കാണിച്ചാർ പഞ്ചായത്തിലുമാണ് ആഫ്രിക്കൻ പന്നിപനി സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് കേന്ദ്രസർക്കാരിന്റെ ആക്ഷൻ പ്ലാൻ പ്രകാരം രോഗത്തിന്റെ പ്രഭവ കേന്ദ്രത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പന്നിഫാമുകളിലെ പന്നികളെ നശിപ്പിക്കേണ്ടതായി വന്നു. എന്നാൽ, കർഷകർക്ക് സംഭവിച്ച നഷ്ടം തിട്ടപ്പെടുത്തുവാൻ അതാത് ജില്ലാ മൃഗസംരക്ഷണ ഓഫീസർമാർക്ക് നിർദ്ദേശം നൽകിയതായി മന്ത്രി ജെ. ചിഞ്ചുറാണി വ്യക്തമാക്കി.
  1. കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള മണ്ണുത്തി കമ്മ്യൂണിക്കേഷൻ സെൻറർ കർഷകർക്കായി 'വ്യവസായിക അടിസ്ഥാനത്തിൽ ആടുവളർത്തൽ 'എന്ന വിഷയത്തിൽ ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 12ന് കമ്മ്യൂണിക്കേഷൻ സെൻറർ, മണ്ണുത്തിയിൽ വച്ച് നടത്തുന്ന പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ 0487 2370773 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടുക.
  2. തിരുവനന്തപുരം പാളയം സാഫല്യം കോംപ്ലക്‌സിലെ സിറ്റി കോര്‍പ്പറേഷന്‍ കൃഷിഭവനില്‍ തെങ്ങിന്‍ തൈകള്‍ വിതരണത്തിന്. തൈ ഒന്നിന് 50 രൂപയാണ് വില. ആവശ്യമുളളവര്‍ കൃഷിഭവനില്‍ നിന്നും തെങ്ങിന്‍ തൈകള്‍ വാങ്ങണമെന്ന് കൃഷിഫീല്‍ഡ് ഓഫീസര്‍ അറിയിച്ചു.
  3. രാജ്യത്തെ 18 ദശാംശം 3 4 ലക്ഷം സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾ, 2021-22 സാമ്പത്തിക വര്‍ഷത്തില്‍,  കോടിക്കണക്കിന് ആളുകള്‍ക്ക് തൊഴിലവസരമൊരുക്കിയെന്ന് കേന്ദ്രമന്ത്രി ഭാനു പ്രതാപ് സിംഗ് വർമ. 18 ദശാംശം 3 4 ലക്ഷം MSMEകള്‍ 1 ദശാശം 1 6 കോടി ആളുകള്‍ക്ക് തൊഴില്‍ നല്‍കിയിട്ടുണ്ട്. എംഎസ്എംഇ രജിസ്‌ട്രേഷന്‍ പോര്‍ട്ടലായ ഉദ്യം പോര്‍ട്ടലിൽ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സംരഭങ്ങളെ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഭാനു പ്രതാപ് സിംഗ് വർമ ഇക്കാര്യം വ്യക്തമാക്കിയത്. കണക്കുകൾ പ്രകാരം ഹരിയാന, പഞ്ചാബ്, ഹിമാചല്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ എംഎസ്എംഇകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇവിടങ്ങളിലെ സൂക്ഷ്മ സംരംഭങ്ങളും, ചെറുകിട സംരംഭങ്ങളും, ഇടത്തരം സംരംഭങ്ങളും കോടിക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്നു.
  1. സംസ്ഥാനത്ത് മഴ ജാഗ്രത തുടരുന്നു. മധ്യ കേരളത്തിലും വടക്കൻ കേരളത്തിൽ മഴ തുടരും. എട്ട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. കോട്ടയം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്‌, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തീവ്ര മഴമുന്നറിയിപ്പുകളില്ലെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിൽ അതീവ ജാഗ്രത തുടരണമെന്നാണ് നിർദേശം. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദവും അറബിക്കടലിൽ നിന്നുള്ള പടിഞ്ഞാറൻ കാറ്റുമാണ് മഴ തുടരുന്നതിന് കാരണം‌. അതേ സമയം, ആഗസ്റ്റ് 8, 9 തീയതികളിൽ, കേരള-ലക്ഷദ്വീപ്- കർണാടക തീരത്തും മുന്നറിയിപ്പുള്ള മറ്റ് സ്ഥലങ്ങളിലും മത്സ്യബന്ധനത്തിന് പോകരുതെന്നും തിരുവനന്തപുരം ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചു.
English Summary: kudumbasree will contribute chips for supplyco onam kit and know more agri news

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds