
പാലും പാലില്‍ നിന്നുള്ള ഭക്ഷ്യഉല്‍പ്പന്നങ്ങളും വിപണിയിൽ എത്തിച്ചിരുന്ന മില്‍മ ഇനി ചാണകവും വീട്ടിലെത്തിക്കും.
മട്ടുപ്പാവ് കൃഷിക്ക് മുതല്‍ വന്‍ തോട്ടങ്ങളില്‍ വരെ ഉപയോഗിക്കാന്‍ പറ്റുന്ന രീതിയിൽ ചാണകത്തെ വിപണിയിൽ എത്തിച്ചു കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാനാണ് മില്‍മയുടെ ലക്ഷ്യം. കര്‍ഷകര്‍ക്ക് അധിക വരുമാനം ഉണ്ടാക്കാനാകും വിധം ക്ഷീര സംഘങ്ങള്‍ വഴി ചാണകം ഉണക്കി പൊടിയാക്കി സംഭരിച്ച് പായ്ക്കറ്റുകളിലാക്കി ബ്രാന്‍ഡായി വിപണിയിലിറക്കാനാണ് തീരുമാനം.
മില്‍മയുടെ കോഴിക്കോട് ആസ്ഥാനമായുള്ള മലബാര്‍ റൂറല്‍ ഡെവലപ്പ്‌മെന്റ് ഫൗണ്ടേഷനാണ് (എം.ആര്‍.ഡി.എഫ്) പദ്ധതി നടപ്പാക്കുക. ആദ്യഘട്ടത്തില്‍ മലബാര്‍ മേഖലയിലാണ് പദ്ധതി നടപ്പാക്കുക. കിലോഗ്രാമിന് 25 രൂപയാണ് റീട്ടെയില്‍ വില്‍പ്പന വില. വലിയ തോതില്‍ വാങ്ങുന്നവര്‍ക്ക് വില കുറച്ചു നല്‍കും. 1, 2, 5, 10 കിലോ പായ്ക്കുകളില്‍ ചാണകം മാര്‍ക്കറ്റുകളില്‍ ലഭ്യമാകും. 25, 37, 70, 110 എന്നിങ്ങനെയാണ് യഥാക്രമം വില.
മട്ടുപ്പാവ് കൃഷിക്ക് മുതല്‍ വന്‍തോട്ടങ്ങളിലേക്ക് വരെ ഉപയോഗിക്കാനാകും വിധം കര്‍ഷകര്‍ക്ക് അധിക വരുമാനം ഉണ്ടാക്കുക, നഗരങ്ങളിലെ വീടുകളിലും ഫ്‌ളാറ്റുകളിലും ജൈവകൃഷി ആഗ്രഹിക്കുന്നവര്‍ക്ക് ചാണകം എത്തിക്കുക എന്നിവയാണ് ലക്ഷ്യം.
വയനാട്ടിലും കോഴിക്കോട് ഈങ്ങാപ്പുഴയിലും ക്ഷീര സഹകരണ സംഘങ്ങളുമായി ചേര്‍ന്നുണ്ടാക്കിയ കര്‍ഷക കൂട്ടായ്മകളിലൂടെ പദ്ധതിക്ക് തുടക്കമിട്ടിരുന്നു. കര്‍ഷകരില്‍ നിന്ന് ഉണക്കി പൊടി രൂപത്തില്‍ വാങ്ങുന്ന ചാണകം മില്‍മയാണ് പായ്ക്കറ്റുകളിലാക്കുക.
ക്ഷീര കര്‍ഷകന് കിലോഗ്രാമിന് പത്ത് രൂപ നല്‍കും. വന്‍തോതില്‍ നല്‍കുന്നവര്‍ക്ക് അതിലും കൂടുതല്‍ വില ലഭിക്കും. കൃഷി വകുപ്പ്, പ്ലാന്റേഷന്‍ കോര്‍പറേഷന്‍ എന്നീ വലിയ തോതില്‍ ചാണകം ആവശ്യമുള്ളവരുമായി ചേര്‍ന്ന് പദ്ധതി വിപുലീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
Share your comments