1. News

കാർഷിക ടൂറിസം ഹബ്ബായി പുത്തൂർ മാറും - ചീഫ് വിപ്പ് കെ രാജൻ

കൃഷി, മൃഗസംരക്ഷണം, മത്സ്യകൃഷി, സുവോളജിക്കൽ പാർക്ക്, കായൽ സൗന്ദര്യവൽക്കരണം തുടങ്ങിയ വികസന പദ്ധതികളിലൂടെ പൂത്തൂർ ഗ്രാമപഞ്ചായത്ത് സമഗ്ര കാർഷിക ടൂറിസം ഹബ്ബായി മാറുമെന്ന് ഗവ. ചീഫ് വിപ്പ് കെ രാജൻ.

K B Bainda
ചടങ്ങിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു ഗവ. ചീഫ് വിപ്പ് കെ രാജൻ.
ചടങ്ങിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു ഗവ. ചീഫ് വിപ്പ് കെ രാജൻ.

കൃഷി, മൃഗസംരക്ഷണം, മത്സ്യകൃഷി, സുവോളജിക്കൽ പാർക്ക്, കായൽ സൗന്ദര്യവൽക്കരണം തുടങ്ങിയ വികസന പദ്ധതികളിലൂടെ പൂത്തൂർ ഗ്രാമപഞ്ചായത്ത് സമഗ്ര കാർഷിക ടൂറിസം ഹബ്ബായി മാറുമെന്ന് ഗവ. ചീഫ് വിപ്പ് കെ രാജൻ.

പുത്തൂർ ഗ്രാമപഞ്ചായത്തിലെ തുളിയാൻകുന്ന് ചിറ മുതൽ പുത്തൂർ കായൽ വരെയുള്ള ഇറിഗേഷൻ കനാലിന്റെ നവീകരണവും പുത്തൂർ കായലിന്റെ ജലസംഭരണശേഷി വർധിപ്പിക്കുന്നതിന്റെയും നിർമാണോദ്‌ഘാടന ചടങ്ങിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതികളുടെ ശിലാസ്ഥാപനവും അദ്ദേഹം നിർവഹിച്ചു.

ചെറുകിട ജലസേചന വകുപ്പിന്റെ ഇറിഗേഷൻ കനാലിന്റെ നവീകരണവും പുത്തൂർ കായൽ ജലസംഭരണശേഷി വർധിപ്പിക്കുന്നതിന്റെയും നിർമാണോദ്ഘാടനം കേരള ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടിയാണ് ഓൺലൈനിലൂടെ നിർവഹിച്ചത്.

കേരളത്തിലെ രണ്ടാമത്തെ ഏറ്റവും മികച്ച കാർഷിക മണ്ഡലമായി അറിയപ്പെടുന്ന ഒല്ലൂർ കാർഷിക വിളകൾ, കന്നുകാലി പരിപാലനം എന്നിവയിലൂടെ വലിയ ഉത്പാദന ലക്ഷ്യത്തിലേക്കാണ് ചെന്നെത്തുകയെന്നും ചീഫ് വിപ്പ് പറഞ്ഞു.

ഒല്ലൂർ നിയോജകമണ്ഡലത്തിൽ പുത്തൂർ ഗ്രാമപഞ്ചായത്തിൽ 15, 16 വാർഡുകളിലായി സ്ഥിതിചെയ്യുന്ന ഇറിഗേഷൻ കനാലാണ് നവീകരിക്കുന്നത്. കാലപ്പഴക്കം മൂലം കേടുപാടുകൾ സംഭവിച്ച കനാൽ പുതുക്കിപ്പണിയുക, മൂടിപ്പോയ കനാലിന്റെ ഭാഗം പൂർവസ്ഥിതിയിലാക്കുക, പുത്തൂർ കായലിലെ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്തു ജലസംഭരണശേഷി വർദ്ധിപ്പിക്കുക എന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്. നിലവിൽ കനാലിന്റെ 750 മീറ്റർ ദൂരം കാലപ്പഴക്കം മൂലം തകർന്നും 420 മീറ്റർ നീളത്തിൽ മണ്ണ് മൂടി പോയിട്ടുമുണ്ട്. കേടുവന്ന കോൺക്രീറ്റ് വാൾ പൊളിച്ചു കളഞ്ഞു പുതുക്കിപ്പണിയും.

പദ്ധതിയുടെ പൂർത്തീകരണത്തിന് 60 ഹെക്ടർ കൃഷി സ്ഥലത്തേക്ക് വെള്ളം നൽകാനും 25 ഹെക്ടർ സ്ഥലത്ത് ഇരിപ്പൂ കൃഷി ചെയ്യാനും സാധിക്കും. ഇതിനായി ഒരു കോടി 45 ലക്ഷം രൂപ അനുവദിച്ചു.

9.3 ഹെക്ടർ പ്രദേശത്താണ് പുത്തൂർ കായൽ വ്യാപിച്ചുകിടക്കുന്നത്. തുളിയാംകുന്ന് ചിറയിൽ നിന്നുള്ള വെള്ളം കായലിൽ എത്തിക്കുന്നത് മൂലം കായലിന്റെ സംഭരണശേഷി വർധിക്കും. കൂടാതെ 1500 മീറ്റർ നീളത്തിൽ 7.5 മീറ്റർ വീതിയിൽ 1.63 മീറ്റർ ആഴത്തിൽ മണ്ണെടുത്ത് കായലിന് ആഴം കൂട്ടുന്ന പ്രവർത്തിയും എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പുത്തൂർ കായൽ പരിസരത്ത് നടന്ന ചടങ്ങിൽ എറണാകുളം മൈനർ ഇറിഗേഷൻ സൂപ്രണ്ടിങ് എൻജിനീയർ ആർ ബാജി ചന്ദ്രൻ, തൃശൂർ മൈനർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ എസ് കെ രമേശൻ, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ആർ രവി, ജില്ലാ പഞ്ചായത്തംഗം അഡ്വ. ജോസഫ് ടാജറ്റ്, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തിലെയും പുത്തൂർ ഗ്രാമപഞ്ചായത്തിലെയും സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങൾ, മറ്റ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :അഞ്ചുവര്‍ഷത്തിനിടെ വിളവെടുത്തത് 1,30,900 മെട്രിക് ടണ്‍ പച്ചക്കറി

English Summary: Puthur will become an agricultural tourism hub - Chief Whip K Rajan

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds