1. Features

പഴങ്ങളിലെ വമ്പൻ ആയിട്ടും ചക്ക ഇപ്പോഴും മൈനർ ഫ്രൂട്ട് 

പഴങ്ങളിൽ വമ്പൻ പഴം ആയിട്ടും ചക്ക ഇപ്പോഴും മൈനർ ഫ്രൂട്ടിന്റെ പട്ടികയിൽ നിന്ന് പുറത്ത് കടന്നിട്ടില്ല. തെങ്ങിനും ആനയ്ക്കും കരിമീനിനും കണിക്കൊന്നയ്ക്കുമൊപ്പം ചക്കയ്ക്കും ഇനി ഔദ്യോഗിക പദവി കിട്ടിയ ചക്കയെ മൈനർ ഫ്രൂട്ട് പട്ടികയിൽ നിന്ന് പുറത്ത് ചാടിക്കാൻ പ്രക്ഷോഭം വേണ്ടി വരുമോ?

KJ Staff

പഴങ്ങളിൽ വമ്പൻ പഴം ആയിട്ടും ചക്ക ഇപ്പോഴും മൈനർ ഫ്രൂട്ടിന്റെ പട്ടികയിൽ നിന്ന് പുറത്ത് കടന്നിട്ടില്ല.        തെങ്ങിനും ആനയ്ക്കും കരിമീനിനും കണിക്കൊന്നയ്ക്കുമൊപ്പം ചക്കയ്ക്കും ഇനി ഔദ്യോഗിക പദവി കിട്ടിയ ചക്കയെ മൈനർ ഫ്രൂട്ട് പട്ടികയിൽ നിന്ന് പുറത്ത് ചാടിക്കാൻ പ്രക്ഷോഭം വേണ്ടി വരുമോ?  

മൂന്ന് വർഷങ്ങൾക്ക് മുമ്പ് കേരളത്തിന്റെ  പഴങ്ങളിൽ  പാഴ്  വസ്തുവായിരുന്ന ചക്ക ഇപ്പോൾ പറമ്പുകളിൽ നിന്നും ഔദ്യോഗിക പദവിലേക്ക് ഉയർന്ന്  പഴവർഗങ്ങൾക്കിടയിലെ താരമായി മാറി . ചക്ക വെറും പഴം-പച്ചക്കറി മാത്രമല്ല നിരവധി രോഗങ്ങളെ ഇല്ലാതാക്കാനും നിയന്ത്രിക്കാനും കഴിവുള്ള ഔഷധവും കൂടിയാണ്.ചക്കയിൽ വൈറ്റമിൻ എ, ബി, സി, പൊട്ടാസ്യം, കാൽസ്യം, റൈബോഫ് ഫ്ളേവിൻ, അയേൺ, നിയാസിൻ, സിങ്ക്, തുടങ്ങിയ ധാരാളം ധാതുക്കളും,  നാരുകളും അടങ്ങിയിട്ടുണ്ട് .ഹൃദയ സംബന്ധമായ പ്രശ്നങ്ങൾക്കും പ്രമേഹരോഗികൾക്കും വളരെ ഉത്തമമാണ് ചക്ക.

jackfruit raw

ബി.പി കുറയ്ക്കാൻ, വിളർച്ച മാറ്റുന്നതിനും, രക്തപ്രവാഹ ശരിയായ രീതിയിലാക്കാനും സഹായിക്കുന്നു. ആസ്തമ, തൈറോയ്ഡ് രോഗികൾക്ക് നല്ലൊരു മരുന്നു കൂടിയാണ്. പച്ചച്ചക്കയുടെ സ്ഥിരമായ ഉപയോഗം രക്തത്തിലെ പഞ്ചസാരയുടെ അളവുകുറയ്ക്കും, ചക്കയുടെ മടലും ചകിണിയും ചേർന്ന ഭാഗം കൊളസ്ട്രോൾ നില കുറയ്ക്കാൻ ഉത്തമമാണെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.മൾബറി കുടുംബത്തിൽപ്പെട്ട ചക്കയുടെ എല്ലാം ഭാഗങ്ങളും ഭക്ഷ്യയോഗ്യമാണ്. കൂഴ, വരിക്ക, എന്നീ വിഭാഗത്തിലുള്ള ചക്കകളാണ് കേരളത്തിൽ കൂടതലുള്ളത്. വിഷമയം തീരെയില്ലാത്ത പഴം-പച്ചക്കറി ഏതെന്നു ചോദിച്ചാൽ ഒട്ടും സംശയിക്കാതെ പറയാം ചക്കയെന്ന്. വീട്ടുമുറ്റത്തും, പറമ്പുകളിലും കാര്യമായ വെള്ളമോ വളമോ മരുന്നോ നൽകാതെ നല്ല വിളകിട്ടുന്ന ജൈവ ഫലംമാണ് ചക്ക.     

Moraceae  കുടുംബത്തിൽപ്പെട്ട ചക്കയുടെ ശാസ്ത്രീയ നാമം  Artoearpus heterophyllus Lam എന്നാണ്. ജക്കാ ,ഞങ്ക, ചക്ക എന്നീ പേരുകളിലെല്ലാം  അറിയപ്പെടുന്നു. ഇന്ത്യയുടെ പശ്ചിമഘട്ട മേഖലകളാണ് ചക്കയുടെ ഉറവിടം. പിന്നീട് ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലേക്കും സൗത്ത് ഏഷ്യൻ രാജ്യങ്ങളിലേക്കും ഈസ്റ്റ് ഇൻഡ്യയിലേക്കും  മധ്യ ആഫ്രിക്ക, കിഴക്കൻ ആഫ്രിക്ക എന്നിവിടങ്ങളിലേക്കും വ്യാപിച്ചു. ബ്രസീലിൽ ചക്ക ജനകീയമായൊരു പഴമാണ്. ബംഗ്ലാദേശ്  മാത്രമാണ് ചക്ക ഔദ്യോഗിക ഫലമായ രാജ്യം. ശ്രീലങ്കയിൽ ഔദ്യോഗിക ഫലമല്ലങ്കിലും ജനങ്ങൾ കൂടുതൽ ഉപയോഗിക്കുന്ന പഴങ്ങളിലൊന്ന്  ചക്കയാണ്. 


jackfruit chakka

തായ്ലൻഡും വിയറ്റ്നാമുമാണു പ്രധാനമായും ചക്ക ഉൽപാദക രാജ്യങ്ങൾ.കേരളത്തിൽ എറണാകുളം ജില്ലയാണു ചക്കയുൽപാദനത്തിൽ മുന്നിൽ. ഇന്ത്യയിൽ ഏറ്റവും അധികം ചക്ക ഉൽപാദിപ്പിക്കുന്ന സംസ്ഥാനം ത്രിപുരയാണങ്കിലും കേരളമാണ് ചക്കയെ  ഔദ്യോഗിക ഫലമായി പ്രഖ്യാപിക്കുന്ന ആദ്യ സംസ്ഥാനം.

60 മുതൽ 100 രൂപ വരെയാണ് നാട്ടിൽ ചക്കയ്ക്ക് വില.ഗൾഫ് രാഷ്ട്രങ്ങളിലെ സൂപ്പർ മാർക്കറ്റുകളിൽ വില 5000 ത്തിലും മുകളിലാണ്.പാകമാകും മുമ്പേയുള്ള ഇടിച്ചക്കയ്ക്കാണു വില കൂടുതൽ. ചക്ക കർഷകർക്ക് ലഭിക്കുന്ന മൊത്ത വില വർദ്ധിച്ചു. കിലോ അഞ്ചുരൂപ ഉണ്ടായിരുന്നത് 8 രൂപയായി.പച്ചക്കറിക്കടകളിലും സൂപ്പർ മാർക്കറ്റുകളിലും കിലോ 20 രൂപ മുതൽ 30 രൂപ വരെ ചക്കയ്ക്കു വിലയുണ്ട്. 

chakka     

ഉഷ്ണമേഖല കാലാവസ്ഥയിലും മിത ഉഷ്ണമേഖല കാലാവസ്ഥയിലും വളരുന്ന വൃക്ഷമാണ് പ്ലാവ്.27 ഡിഗ്രി വരെ ചൂടിനെ പ്രതിരോധിക്കും. മരങ്ങളിൽ ഉണ്ടാകുന്ന പഴങ്ങളിൽ ഏറ്റവും വമ്പനാണ് ചക്ക. ഒരു ഫലത്തിൽ 100 മുതൽ 500 വരെ ചുളയും ചക്കക്കുരുവും  ഉണ്ടാകും. ചക്കയെ കുറിച്ച് നിരവധി കുറിപ്പുകളും എഴുത്തുകളും നമ്മുടെ നാട്ടിൽ പ്രചരിക്കുന്നുണ്ട്.  നൂറ് ഗ്രാം ചക്കയിൽ 95 കലോറിയും 0.6 ഗ്രാം ഫാറ്റും 23 ഗ്രാം  കാർബോ   ഹൈഡ്രേറ്റും 1 .7 ഗ്രാം പ്രോട്ടീനും അടങ്ങിയിട്ടുണ്ട്.

ചക്കയും കേരളവും

jackfruit and  malayali

കേരളത്തെ സംബന്ധിച്ചു വലിയൊരു പ്രശ്നം എന്നത് പാഴായിപ്പോകുന്ന ചക്കയാണ്. ഒരു സീസണിൽ ഏകദേശം 28 കോടി ചക്കകൾ കേരളത്തിൽ വിളയുന്നുണ്ടെന്നാണു കണക്ക്. ഇതിൽ ഉപയോഗിക്കുന്നത് വെറും 2.1 ശതമാനം മാത്രമാണ് .ബാക്കിയെല്ലാം ഉപയോഗശൂന്യമായി ചീഞ്ഞുപ്പോകുകയും, പാഴാക്കി കളയുകയും ചെയ്യുന്നു. ചക്ക ഒരു വരുമാന സ്രോതസ്സ് ആയി  മലയാളികൾ കൊണ്ടു നടക്കുന്നില്ല. വിപണനമൂല്യവും ചക്ക കേടുവരാതെ സൂക്ഷിച്ചു വെയ്ക്കാനുള്ള ശാസ്ത്രീയ രീതിലുള്ള യന്ത്രങ്ങളുടെ അഭാവവുമാണ് ചക്ക കൃഷിയിൽ നിന്നും കർഷകരെ  പിന്നോട്ടു വലിക്കുന്നത്. കേരളത്തിൽ പ്രതിവർഷം 36 ലക്ഷം ടൺ ചക്ക ഉൽപാദിപ്പിക്കുന്നുവെന്നാണു കണക്ക്.ഏപ്രിൽ മുതൽ ജൂലൈ വരെയാണു സീസൺ.  

കേരളത്തിൽ ഏറ്റവും കൂടതൽ ചക്കകൾ ഉണ്ടാകുന്നത്  വനത്തിലാണ് അവയെല്ലാം തന്നെ ചീഞ്ഞു പോകുന്നു. ആന  ഉൾപ്പെടെ ഉള്ള വന്യമൃഗങ്ങൾക്കും ഇഷ്ടഭോജ്യമാണ് ചക്ക . പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്ന അണ്ണാൻ ഉൾപ്പെടെയുള്ള ജീവികൾക്കും പക്ഷികൾക്കും ചക്ക ഒഴിവാക്കാനാകാത്ത ഭക്ഷണമാണ്.  ഒരു പ്ലാവിൽ തന്നെ അമ്പതും അതിന് മുകളിലും ചക്കകൾ  ഉണ്ടാകും.എന്നാൽ ഇവയെന്നും നമ്മൾ ശരിയായ രീതിയിൽ ഉപയോഗിക്കാറില്ല.

elephant eating jackruit



പലരും പ്ലാവിൻ മരങ്ങൾ തോട്ടങ്ങളിൽ നിന്നും വെട്ടി ഒഴിവാക്കുന്നു. മറ്റു രാജ്യങ്ങൾ ചക്കയെ കൃഷിരീതി ആയി മാറ്റുമ്പോൾ, നമ്മൾ ചക്കയെ  ഇല്ലാതാക്കുന്നു. മറ്റുവിളകളെ പോലെയല്ല പ്ലാവ് ഇവയ്ക്ക് പ്രേത്യകമായൊരു സ്ഥലം ആവശ്യമില്ല കാപ്പി, കുരുമുളക്, തുടങ്ങിയ വിളകൾക്കെപ്പവും നടാം. മിശ്ര കൃഷിയായി ചെയ്യാം. മറ്റു വിളകളെ പോലെയല്ല പ്ലാവ് .യാതൊരു മുതൽ മുടക്കുമില്ലാതെ വരുമാനം ലഭിക്കുന്ന ഒന്നാണ്. മറ്റു രാജ്യങ്ങളിൽ വളരെ ശാസ്ത്രീയ രീതിലുള്ള പരിപാലനമാണ് ചക്കയ്ക്ക് നൽകുന്നത്. കേരളത്തിൽ റം ബുട്ടാൻ, ദുരിയാൻ , മാങ്കോസ്റ്റിൻ, ലോങ്ങൻ, ലോങ്കോങ്, തുടങ്ങിയ വിദേശയിനപഴവർഗ്ഗങ്ങളാണ് കൂടതലും കൃഷി ചെയ്യുന്നത്. മുറ്റത്ത് വിളയുന്ന രത്നത്തെ തിരിച്ചറിയനാവാതെ വിദേശ പഴവർഗ്ഗങ്ങൾക്ക് പിന്നിലെ ഓടുകയാണ് മലയാളികൾ.   

കർഷകരെ  പ്ലാവ് കൃഷിയുടെ അനന്ത സാധ്യതകളെക്കുറിച്ചും  ചക്കയുടെ വിപണന മൂല്യത്തെകുറിച്ചും ബോധാവൻമാരാക്കി മാറ്റുകയാണ് ചെയ്യേണ്ടത്. ചക്കയുടെ ഉപ്പേരി അടക്കമുള്ള ഉൽപന്നങ്ങൾ നല്ല നിലാവരത്തിൽ ലഭ്യമാക്കുക, ചക്കയിൽ നിന്ന് വിവിധ വിഭവങ്ങൾ'  ഉണ്ടാക്കാൻ പരിശീലനം നൽകുക, സ്കൂളുകളിൽ സീസൺ കാലത്ത് ചക്ക ഭക്ഷണം  പ്രചരിപ്പിക്കുക, ചക്ക   ഫെസ്റ്റുകൾ സംഘടിപ്പിക്കുക, തുടങ്ങിയ ജനകീയപരിപാടികൾ നടപ്പിലാക്കണം. അടുത്ത പരിസ്ഥിതി ദിനത്തിൽ  മരത്തൈകൾ വിതരണം ചെയ്യുമ്പോൾ കൂടുതൽ പ്ലാവിൻ തൈകൾ വിതരണം ചെയ്യുന്നതിന് ശ്രമം തുടങ്ങിയിട്ടുണ്ടന്ന് സംസ്ഥാന കൃഷി മന്ത്രി വി.എസ്. സുനിൽ കുമാർ പറഞ്ഞു. ചക്കയെ ഔദ്യോഗിക ഫലമായി പ്രഖ്യാപിക്കുമെന്ന് മന്ത്രി നിയമസഭയിൽ അറിയിച്ചുവെങ്കിലും ഔദ്യോഗിക പ്രഖ്യാപനം മെയ് മാസത്തിൽ നടത്താനാണ്  കൃഷി വകുപ്പ് ആലോചിക്കുന്നത്.  

opened jackfruit


ചക്കയുടെ പ്രാധാന്യം ജനങ്ങളിലേക്ക് എത്താൻ  ഇതിനോടകം  സംസ്ഥാന കൃഷി വകുപ്പും കേരള കാർഷിക സർവ്വകലാശാലയും മറ്റ് ഏജൻസികളും കേരളത്തിലങ്ങോളമിങ്ങോളം നിരവധി പരിപാടികൾ കഴിഞ്ഞ വർഷങ്ങളിൽ നടത്തിവരുന്നുണ്ട്. ചക്ക കേരളത്തിന്റെ ഔദ്യോഗിക ഫലമായി പ്രഖ്യാപിച്ചാൽ മാത്രം പോരാ ,ക്രിയാത്മകമായ ഇടപെടലുകൾ ഇക്കാര്യത്തിൽ ഉണ്ടാവണമെന്ന്  ഈ മേഖലയിൽ ഗവേഷണം നടത്തുന്ന മാധ്യമ പ്രവർത്തകൻ ശ്രീപദ്രെ പറഞ്ഞു. ലോകത്ത് ബംഗ്ലാദേശിന്റെ മാതൃക അനുകരിക്കാവുന്നതാണന്നും  കൂടുതൽ സ്ത്രീകൾക്ക്  തൊഴിൽ ലഭിക്കുന്ന തരത്തിൽ നൂതന പദ്ധതികൾ ആവിഷ്കരിക്കണമെന്നും ശ്രീ പദ്രെ കൂട്ടിച്ചേർത്തു. 

പ്ലാവ്  കൃഷിയിലും ചക്ക ഉല്പാദനത്തിലും  മുൻപന്തിയിൽക്കുന്നത് വിയറ്റ്നാം, തായ്ലാൻഡ്, ശ്രീലങ്ക, ഇൻഡൊനീഷ്യ, തുടങ്ങിയ രാജ്യങ്ങളാണ്. കേരളീയർ ഒന്ന് മനസ്സ് വച്ചാൽ ഈ സ്ഥാനം നമ്മുക്ക് ലഭിക്കും. മുമ്പ് ചക്ക അവഗണിക്കപ്പെടുന്ന ഫലമായിരുന്നെങ്കിലും  ഒദ്യോഗിക  ഫലമാകുന്നതോടെ കൂടുതൽ ജനപ്രിയമാകുമെന്ന്  2005 മുതൽ ഈ രംഗത്ത് പ്രവർത്തിക്കുന്ന സി.ഡി. സുനീഷ് പറഞ്ഞു. 2006 -ൽ ആദ്യമായി വയനാട് തൃക്കൈപ്പറ്റയിൽ സംഘടിപ്പിച്ച ചക്ക മഹോത്സവത്തിന് ശേഷം നാളിതു വരെയായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ   ചക്കയുടെ പ്രചാരണത്തിനായി പല പരിപാടികളും നടന്നു വരുന്നുണ്ടന്നും അദ്ദേഹം പറഞ്ഞു.

                    
 ചക്ക ഉൽപന്നങ്ങൾ

jackfruit chips
 
ചക്ക ചോക്ലേറ്റ്, ടോഫി, ബർഫി, ഉണക്കച്ചക്ക, ചക്കപ്പൊടി, ചക്കപ്പഴം ഉണക്കിയത്, ചക്ക പപ്പടം, ചക്ക മടൽ അച്ചാറ്, ഇടിച്ചക്ക അച്ചാറ്, ഇടിചക്ക കട്ട്ലറ്റ്, ഇടിച്ചക്ക ലഡ്ഡു, ചക്ക കുമ്പിളപ്പം, ചക്ക ജെല്ലി, ചക്കവറ്റൽ, ചക്ക സിപ്അപ്, ചക്ക ഐസ്ക്രീം, ചക്കക്കുരു പൊടി, ചക്ക എരിശ്ശേരി, ചക്കത്തോരൻ, ചക്കക്കുരു കൊണ്ടുള്ള അവലോസു പൊടി, ചക്ക വിഭവങ്ങൾചക്കയുടെ മുള്ളുകൾ ഉണക്കി ദാഹശമിനിക്കായി ഉപയോഗിക്കാം. കേരളത്തിലെ വിവിധ ഗവേഷണ സ്ഥാപനങ്ങൾ ചക്കയിൽ നിന്നും 200 ൽപ്പരം മൂല്യവർധിത ഉൽപന്നങ്ങൾ നിർമിക്കാമെന്നു കണ്ടെത്തിയിട്ടുണ്ട്. ചക്ക ഔദ്യോഗിക ഫലമാകുന്നതോടെ വയനാടിന്  അനന്ത സാധ്യതകളുണ്ടന്ന്  പദ്മിനി ശിവദാസ് പറഞ്ഞു.  ചക്കയിൽ നിന്ന് മൂല്യവർദ്ധിത ഉല്പന്നങ്ങൾ ഉണ്ടാക്കാൻ പരിശീലിപ്പിക്കുന്ന  കൽപ്പറ്റ സ്വദേശിനിയായ പത്മിനി ശിവദാസ്  കഴിഞ  ഒരു പതിറ്റാണ്ടോളമായി  ഈ രംഗത്ത് പ്രവർത്തിക്കുന്ന വ്യക്തിയാണ്. 

ചക്കയും വയനാടും


2006 -ൽ വയനാട്ടിലെ കൽപ്പറ്റക്കടുത്ത്  തൃക്കൈപ്പറ്റ  എന്ന ഗ്രാമത്തിൽ ഉറവ്  നാടൻ ശാസ്ത്ര സാങ്കേതിക പഠനകേന്ദ്രം, ആദ്യമായി നടത്തിയ  വളരെ ചെറിയ ചക്ക മഹോത്സവത്തോടെയാണ്   ചക്കക്കായി ഉള്ള കാംപയിനുകൾക്ക് കേരളത്തിൽ  തുടക്കം കുറിക്കപ്പെട്ടത്. 12 വർഷത്തെ അനേകം ആളുകളുടേയും പ്രസ്ഥാനങ്ങളുടെയും  നിരന്തര പ്രയത്ന ഫലമായി ആണ് കൃഷി വകുപ്പ്  ചക്കയെ സംസ്ഥാന ഫലമായി നിയമസഭയിൽ പ്രഖ്യാപിച്ചത്. സംസ്ഥാന കൃഷി വകുപ്പ് ഈ മേഖലയിലെ സമഗ്ര വളർച്ചക്ക്  കൂടുതൽ ആക്കം കൂട്ടാൻ ആണ് ഈ അർഹിക്കുന്ന അംഗീകാരം നൽകിയത്. കാപ്പികൃഷിയാണ് വയനാട്ടിൽ കരയിൽ കൂടുതൽ .തണൽ ആവശ്യമുള്ള വിളയാണ് കാപ്പി. കാപ്പി തോട്ടങ്ങളിൽ പ്ലാവ് നട്ടുപിടിപ്പിച്ചാൽ കാപ്പി ചെടികൾക്ക്  തണലും ഒപ്പം പഴവും ഭക്ഷ്യ സുരക്ഷയും ഉറപ്പാക്കാമെന്ന് കോഫീ ബോർഡ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. കറുത്തമണി പറഞ്ഞു. പശ്ചിമഘട്ട മേഖലയിലെ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിലും വരൾച്ച തടയുന്നതിലും പ്ലാവ് വലിയ പങ്ക് വഹിക്കുന്നുണ്ടന്ന് കേരള കാർഷിക സർവ്വകലാശാല അമ്പലവയൽ പ്രാദേശിക ഗവേഷണ കേന്ദ്രം മേധാവി ഡോ: പി. രാജേന്ദ്രൻ പറഞ്ഞു.

slide



ചക്ക മഹോത്സവങ്ങൾക്കപ്പുറമുള്ള പ്രവർത്തനങ്ങൾ ഈ മേഖലയിൽ ഇനിയും  അനിവാര്യമാണെന്നു് ചക്ക അംബാസിഡറും അടികൈ പത്രിക കന്നഡാ മാസികാ പത്രാധിപരുമായ ശ്രീ പദ്രെ  പറഞ്ഞു. കേരളത്തിന്റെ ചക്ക ഇനിയും പാഴാവാതെ ,വീടുകളിൽ  ഉപയോഗം കൂട്ടുക, ഉദ്പാദകനെ  ഗുണമേന്മയുള്ള ഉല്പന്നമുണ്ടാക്കി വിപണി വരെ എത്തിക്കുന്ന പരിശീലന കേന്ദ്രം, കൂഴ ചക്ക കൂടുതൽ പൾപ്പിങ്ങ് അടക്കമുള്ള  ഉല്പന്ന നിർമ്മാണത്തിനായി ഉപയോഗപ്പെടുത്തുക  എന്നീ കാര്യങ്ങൾ അടിയന്തരമായി ചെയ്യണ മെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രമേഹ മടക്കമുള്ള ജീവിത ശൈലി രോഗങ്ങൾക്ക്  മരുന്നായ ചക്കയെ പറ്റി ഒരു ക്ലിനിക്കൽസ്റ്റഡി ഇനിയും കേരളം നടത്തിയിട്ടില്ല. സംസ്ഥാന ആരോഗ്യ വകുപ്പ് ഈ മേഖലയിൽ ഗൗരവമായി ഇടപെടണം. മൂല്യവർദ്ധിത ഉല്പന്ന വ്യവസായം വികസിപ്പിക്കാൻ വ്യവസായ വകുപ്പിന്റെ കൂടുതൽ പരിശീലന സാങ്കേതിക വിപണന സഹായങ്ങൾ അനിവാര്യമാണ്.ഇന്ത്യയുടെ കാർഷിക നയം രൂപപ്പെടു ത്തുന്നതിൽ നിർണ്ണായക ഏജൻസിയായ ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികർച്ചർ റിസേർച്ചിന്റെ  പട്ടികയിൽ ചക്ക  ഇപ്പോഴും ഒരു  ചെറിയ പഴമാണ്. ഇങ്ങനെ പരിഗണിക്കുന്നതിനാൽ ചക്കക്കായി ദേശീയ നയം രൂപപ്പെടുന്നില്ല.സംസ്ഥാന പദവി ഈ പ്രതിസസികളെല്ലാം മറി കടക്കാൻ ഉള്ള  നടപടിയായാലേ ചക്ക നമ്മുടെ ആരോഗ്യ ഭക്ഷണവും  അധിക വരുമാനം ഉറപ്പ് വരുത്താൻ ഉള്ള
ഉപാധിയാകൂ.
 
ചക്കക്ക്  ഒരു ചരിത്ര സ്മരണ ദിനം
 
ഒരു പാചക പരിശീലനം എന്ന രീതിയിലാണ്  2006 ലെ പ്രഥമ ചക്ക മഹോത്സവം  ഹരിത സ്വാശ്രയ സംഘവും ഉറവ് നാടൻ ശാസ്ത്ര സാങ്കേതീക പഠന കേന്ദ്രവും വയനാട്ടിലെ തൃക്കൈപ്പറ്റ ഗ്രാമത്തിൽ സംഘടിപ്പിച്ചത്. 2008-ൽ രണ്ടാമതും ചക്ക മഹോത്സവം സംഘടിപ്പിച്ചപ്പോൾ   ലോകത്തിൽ തന്നെ ആദ്യം എന്ന അംഗീകാരം ലിംക ബുക്ക് ഓഫ് റിക്കാർഡ്സിൽ നിന്നും സംഘാടകർക്ക് ലഭിച്ചു.  ചക്കയുടെ നല്ല കാലത്തിനായുള്ള ചെറിയ തുടക്കമായിരുന്നു അതെന്ന് പ്രധാന സംഘാടകരിൽ ഒരാളായ സി.ഡി.സുനീഷ് പറഞ്ഞു.   പിന്നീട് നിരവധി സുമനസ്സുകളുടേയും പ്രസ്ഥാനങ്ങളുടേയും വലുതും ചെറുതും ആയ ക്യാംപയിനുകളും ചക്ക മഹോത്സവങ്ങളും കേരളത്തിൽ  നടന്നു. ഇപ്പോൾ ചക്ക സംസ്ഥന ഫലമെന്ന അംഗീകാരവും നേടി. ഇനി ഏറെ സർഗ്ഗാത്മകമായ ചുവടുകൾ വെക്കാൻ ഉണ്ട്. ഈ ചരിത്ര സഞ്ചാരത്തിന്റെ ഓർമ്മയായി  ഒരു ചക്കക്കായി സ്മരണ ദിനം തൃക്കൈപ്പറ്റ നടത്താനുള്ള ശ്രമത്തിലാണ് ഉറവിന്റെ പ്രവർത്തകർ. ചക്കയും ചക്ക ഉല്പന്നങ്ങളും മൂല്യവർദ്ധിത ഉല്പന്നങ്ങളും വഴി കേരളത്തിലേക്ക് വിദേശ നാണ്യ വരുമാനവും പ്രതീക്ഷിക്കുന്നു.  അതിനെക്കാൾ ഉപരി ,ജീവിത ശൈലീ രോഗങ്ങൾ കൊണ്ട് പൊറുതി മുട്ടുന്ന മലയാളിയുടെ ആരോഗ്യ സുരക്ഷ യുടെ കാര്യത്തിൽ ചക്കക്ക് പ്രധാന പങ്ക് വഹിക്കാൻ കഴിയും.
 
തൈകൾ

jackfruit sapling
   
നാടൻ ഇനങ്ങളുടെ കുരു മുളപ്പിച്ചാണ് തൈകൾ ഉല്പാദിപ്പിക്കുന്നത്. മുമ്പ് തോട്ടങ്ങളിൽ ചക്കക്കുരു വലിച്ചെറിയുകയായിരുന്നു പതിവ്. അവ പുരയിടങ്ങളിലും കൃഷിയിടത്തിലും മുളച്ച് വളരും. എന്നാൽ ഇന്ന് വ്യത്യസ്ത ഇനം പ്ലാവിൻ തൈകൾ ലഭ്യമാണ്. പലതും ഗ്രാഫ്റ്റ് ചെയത് അത്യുൽപാദന ശേഷിയും നേരത്തെ കായ്ഫലം തരുന്നതുമാണ്. വർഷം മുഴുവൻ എല്ലാ സീസണിലും ചക്ക ലഭിക്കുന്നതും വിദേശ ഇനങ്ങളും നഴ്സറിയിൽ ലഭ്യമാണന്ന് ജാക്ക് ഫ്രൂട്ട് പ്രൊമോഷൻ ആന്റ് ഫാർമേഴ്സ് ഡെവലപ്മെന്റ് സൊസൈറ്റി പ്രസിഡണ്ടും കർഷകനുമായ പുൽപ്പള്ളി സ്വദേശി മൈക്കിൾ പറഞ്ഞു. നാല്പതിലധികം പ്ലാവിൻ ഇനങ്ങൾ കർഷകർ കൃഷി ചെയ്യുന്നുണ്ടന്നും അദ്ദേഹം പറഞ്ഞു.

സി.വി.ഷിബു

ഒ.എസ്. ശ്രുതി.


English Summary: Jackfruit yet to come out of minor fruit status

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds